കെഎം ഷാജിക്കെതിരെ അഴിമതി ആരോപണം; ലീഗിന്റെ പ്രാദേശിക നേതാവിനെ പുറത്താക്കി, നികേഷ് കുമാറിന്റെ പേരിൽ!
അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കെഎം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നായിരുന്നു നൗഷാദിന്റെ ആരോപണം.
കോഴിക്കോട്: അഴീക്കോട് എംഎൽഎ കെഎം ഷാജിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച പ്രാദേശിക നേതാവിനെ മുസ്ലീം ലീഗിൽ നിന്നും പുറത്താക്കി. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ്
പൂതപ്പാറയെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കെഎം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നായിരുന്നു നൗഷാദിന്റെ ആരോപണം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്ലസ്ടു അനുവദിച്ച് നൽകാനായി സ്കൂൾ മാനേജ്മെന്റ് മുസ്ലീം ലീഗിന്റെ പൂതപ്പാറ, അഴീക്കോട് കമ്മിറ്റികളെ
ബന്ധപ്പെട്ടിരുന്നു. പ്ലസ്ടു അനുവദിച്ച് നൽകിയാൽ പ്രദേശത്ത് ലീഗിന്റെ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് ഒരു അദ്ധ്യാപക തസ്തികയ്ക്ക് ഈടാക്കുന്ന പണം നൽകാമെന്നായിരുന്നു മാനേജ്മെന്റിന്റെ വാഗ്ദാനം.

2014ൽ തന്നെ അഴീക്കോട്ടെ സ്കൂളിന് പ്ലസ്ടു അനുവദിച്ചു. തുടർന്ന് വാഗ്ദാനം ചെയ്ത തുക നൽകാൻ തയ്യാറായി സ്കൂൾ മാനേജ്മെന്റ് വന്നപ്പോൾ, തുക ഇപ്പോൾ നൽകേണ്ടെന്നും തന്നോട് ആലോചിച്ച് ബാക്കി കാര്യങ്ങൾ ചെയ്താൽ മതിയെന്നും കെഎം ഷാജി നിർദേശിച്ചു. പണം നൽകാമെന്നേറ്റ സ്കൂൾ മാനേജ്മെന്റ് തങ്ങളോട് ഇങ്ങനെ പറഞ്ഞെന്നായിരുന്നു പഞ്ചായത്ത് കമ്മിറ്റി അറിയിച്ചത്.
പിന്നീട് മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാക്കൾ കെഎം ഷാജിയുമായി ബന്ധപ്പെട്ടപ്പോൾ പണം വാങ്ങേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, സ്കൂളിൽ പ്ലസ്ടു അനുവദിച്ച് കിട്ടുന്നതിന് ചിലവാക്കിയ കണക്കുകളിൽ കെഎം ഷാജി പണം കൈപ്പറ്റിയെന്ന് പറയുന്നുണ്ടെന്നാണ് നൗഷാദ് ആരോപിച്ചത്.
എന്നാൽ, മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ഉന്നയിച്ച അഴിമതി ആരോപണം ഇല്ലാക്കഥയാണെന്നാണ് കെഎം ഷാജി പ്രതികരിച്ചത്. 2014ൽ ഉണ്ടായ സംഭവത്തെക്കുറിച്ച് 2017ലാണ് ആരോപണമുന്നയിക്കുന്നത്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ വിജിലൻസിന് പരാതി നൽകണമെന്നും ഷാജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നൗഷാദ് സ്ഥിരീകരിച്ചു. എന്നാൽ പുറത്താക്കിയതിന് വ്യക്തമായ കാരണം പറഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നികേഷ് കുമാറിനൊപ്പം ചേർന്ന് കെഎം ഷാജിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാണിച്ചാണ് പുറത്താക്കിയിരിക്കുന്നതെന്നും നൗഷാദ് ആരോപിച്ചു.












Click it and Unblock the Notifications