ജേക്കബ് വടക്കഞ്ചേരി അറസ്റ്റിൽ.. ക്രൈംബ്രാഞ്ച് നീക്കം ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം
Recommended Video
കൊച്ചി: പ്രകൃതി ചികിത്സകന്‍ എന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എലിപ്പനി പ്രതിരോധ മരുന്നിന് എതിരെ പ്രചാരണം നടത്തിയതിനാണ് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണുള്ളത്. നിരവധി ആളുകള്‍ എലിപ്പനി ബാധിച്ച് മരിച്ചു. അതിനിടെയാണ് പ്രതിരോധമരുന്ന് കഴിക്കരുതെന്ന് ജേക്കബ് വടക്കുംചേരി പ്രചാരണം നടത്തിയത്. നിപ്പാ കാലത്തും അങ്ങനെയൊരു വൈറസേ ഇല്ലെന്നും മരുന്ന് മാഫിയയുടെ തന്ത്രമാണെന്നും പ്രചാരണം നടത്തിയും വടക്കുംചേരി വിവാദത്തിലായിരുന്നു.
വടക്കുംചേരി അറസ്റ്റിൽ
ചമ്പക്കരയിലുള്ള ഓഫീസില്‍ വെച്ച് എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റാണ് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്ത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എലിപ്പനി പ്രതിരോധ മരുന്നിനെതിരെ രംഗത്ത് വന്നതില്‍ ജേക്കബ് വടക്കുംചേരിക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നു.
പ്രതിരോധ മരുന്നിന് എതിരെ
സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ പ്രതിരോധ മരുന്ന് കഴിക്കണം എന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്താണ് സ്വയം പ്രഖ്യാപിത ഡോക്ടറും വാക്‌സിന്‍ വിരുദ്ധ പ്രചാരകനുമായ ജേക്കബ് വടക്കുംചേരി രംഗത്ത് വന്നത്. ഫേസ്ബുക്ക് വീഡിയോ വഴി ആയിരുന്നു വടക്കുംചേരിയുടെ പ്രചരണം. മരുന്ന് കഴിക്കുന്നത് ആരോഗ്യത്തിന് അപകടമാണ് എന്നാണ് ഇയാളുടെ വാദം.
ആരോഗ്യവകുപ്പ് കബളിപ്പിക്കുന്നു
ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മരുന്ന് വ്യവസായത്തെ സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് ആരോഗ്യ വകുപ്പെന്നും ഇയാൾ ആരോപിച്ചു.
വൈറലായി വീഡിയോ
എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്കിളിന്‍ കഴിച്ചാല്‍ സാധാരണ മരുന്നുകഴിക്കുന്നവരില്‍ പോലും പലതരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുകയുണ്ടായി. ആരോഗ്യവകുപ്പും സര്‍ക്കാരും എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങളെ സംബന്ധിച്ച് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് വടക്കുംചേരിയുടെ തെറ്റിധാരണ പരത്തുന്ന വീഡിയോ വൈറലായത്.
കേസെടുക്കാൻ നിർദേശം
പിന്നാലെ വടക്കുംചേരിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി കെകെ ശൈലജ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി. ഫേസ്ബുക്ക് പോസ്റ്റി ലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയ്ക്ക് കത്ത് നല്‍കി. പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നമാണ് എലിപ്പനിയുടെ വ്യാപനം.
ആരോഗ്യമന്ത്രിയുടെ പോസ്റ്റ്
ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വരികയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം തന്നെ എലിപ്പനി ബാധിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം എലിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അടിയന്തിര നടപടി
എന്നാല്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റ്.
വീഡിയോ കാണാം
ജേക്കബ് വടക്കുംചേരിയുടെ വീഡിയോ കാണാം
ഒളിച്ചോടാൻ മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോകൾ വൈറൽ, ചോർന്നത് പോലീസിൽ നിന്ന്, കാണാം
നടി സോണാലി ബിന്ദ്ര മരിച്ചെന്ന് ബിജെപി എംഎൽഎയുടെ ട്വീറ്റ്.. വിവാദക്കുരുക്ക് ഒഴിയാതെ രാം കദം