ദിലീപിനെ വിടാതെ ജയിൽ ദിനങ്ങൾ.. പ്രമുഖർ വന്നത് ചട്ടം ലംഘിച്ച്.. ഗണേഷ് കുമാർ വന്നത് കേസ് ചർച്ച ചെയ്യാൻ
Recommended Video

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ ക്ലൈമാക്‌സ് ഏത് വിധത്തിലാകും എന്ന് പ്രവചിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. പ്രധാന സാക്ഷി മൊഴി മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മൊഴി മാറ്റമാകട്ടെ ദിലീപിന് ആശ്വാസം നല്‍കുന്നതുമാണ്. അതിനിടെ മറ്റൊരു കുരുക്ക് കൂടി ദിലീപിനെ തേടി എത്തിയിരിക്കുകയാണ്. ദിലീപ് മറക്കാന്‍ ആഗ്രഹിക്കുന്ന ജയില്‍ ജീവിതത്തിന്റെ നാളുകളിലെ സംഭവങ്ങളാണ് വീണ്ടും കുരുക്കായിരിക്കുന്നത്.

മലയാളത്തെ ഞെട്ടിച്ച അറസ്റ്റ്
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത് ജൂലൈ പത്തിനാണ്. സിനിമാ ലോകത്തെ മിക്കവരും അതുവരെ ദിലീപിനെ പരസ്യമായി പിന്തുണച്ചിരുന്നു. അറസ്റ്റ് നടന്നതോടെ അനുകൂലികള്‍ മാളങ്ങളിലേക്ക് വലിഞ്ഞു.

പ്രമുഖരുടെ ഒഴുക്ക്
ഇത് തുടക്കത്തില്‍ മാത്രമായിരുന്നു. തടവറ ജീവിതത്തിന്റെ ആദ്യ ദിനങ്ങളില്‍ ദിലീപിന് സന്ദര്‍ശകര്‍ കുറവായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ദിലീപ് അനുകൂല തരംഗം പറന്ന് കളിച്ചപ്പോള്‍ കളി മാറി. പ്രമുഖര്‍ അടക്കം ജയിലിലേക്ക് ഒഴുകി.

ശ്രാദ്ധത്തിന് പുറത്തേക്ക്
അക്കാലത്ത് ജാമ്യത്തിനായി നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞിരുന്നു. അതിനിടെ അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി രണ്ട് മണിക്കൂര്‍ സമയം അനുവദിച്ചു. ദിലീപ് പുറത്തിറങ്ങുന്നതിന് മുന്‍പ് ജയറാം, കലാഭവന്‍ ഷാജോണ്‍ അടക്കമുള്ളവര്‍ ജയിലിലെത്തി.

ഗുരുതര ചട്ടലംഘനം
താരങ്ങള്‍ ദിലീപിനെ കാണാന്‍ ഒഴുകിയത് അന്ന് തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അത് മാത്രമല്ല, ദിലീപിന് ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നിട്ടുണ്ട് എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

അപേക്ഷ പോലും നൽകിയില്ല
വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപേക്ഷകള്‍ പോലും വാങ്ങാതെയാണ് ചിലര്‍ ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടിരിക്കുന്നത്. നടന്‍ സിദ്ദിഖില്‍ നിന്നും ജയിലില്‍ കയറാന്‍ അപേക്ഷ വാങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തിപരമായ സന്ദര്‍ശനമല്ല
വിവരാവകാശ രേഖകള്‍ പ്രകാരം ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി പുറത്ത് വന്നിട്ടുണ്ട്. അതായത് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ജയിലില്‍ ചെന്ന് ദിലീപിനെ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമല്ല എന്നതാണ് അത്.

കേസ് ചർച്ച ചെയ്യാൻ
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാ പ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയത് എന്ന് സന്ദര്‍ശക രേഖകളില്‍ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എംഎല്‍എ കൂടിയായ ഗണേഷിന്റെ സന്ദര്‍ശനം ഇത്തരത്തില്‍ നോക്കുകയാണ് എങ്കില്‍ ഗൗരവതരമാണ്.

ജയില്‍ ഡിജിപിയുടെ ശുപാര്‍ശ
ജയില്‍ ഡിജിപിയുടെ ശുപാര്‍ശ പ്രകാരമായിരുന്നുവത്രേ അപേക്ഷ പോലും നല്‍കാതെയുള്ള ഇത്തരം സന്ദര്‍ശനങ്ങള്‍. ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയറാമിന്റെ ഓണക്കോടി
നടന്‍ ജയറാം ദിലീപിന് ഓണക്കോടി നല്‍കാന്‍ എത്തിയതും മതിയായ രേഖകള്‍ ഇല്ലാതെയാണ് എന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നത്. അവധി ദിവസങ്ങളില്‍ പോലും ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചിട്ടുണ്ട്.

ഒരു ദിവസം 13 പേർ വരെ
മാത്രമല്ല പ്രമുഖരും അല്ലാത്തവരുമായ പതിമൂന്ന് പേര്‍ക്ക് വരെ ഒരു ദിവസം മാത്രം സന്ദര്‍ശനം അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശനങ്ങള്‍ വിവാദത്തിലായതോടെ പോലീസ് ഇടപെട്ടിരുന്നു. തുടര്‍ന്ന് കോടതി ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

അകത്ത് കിടന്നാലും സ്വാധീനം
ജയിലിനകത്ത് കിടക്കുമ്പോഴും ദിലീപിന് പുറത്തുള്ള സ്വാധീനം വെച്ച് കേസ് അട്ടിമറിക്കാന്‍ സാധിക്കും എന്ന് പോലീസ് സംശയിച്ചിരുന്നു. പ്രത്യേകിച്ച് സിനിമയിലേയും രാഷ്ട്രീയത്തിലേയും പല പ്രമുഖരും ദിലീപിന് പിന്തുണയുമായി രംഗത്തുണ്ട് എന്നത് കൊണ്ട് ഒരു അട്ടിമറി സാധിക്കാത്തതുമല്ല.

ഗണേഷ് സംശയമുനയിൽ
ദിലീപിനിനെ കണ്ടത് ഒരു സഹപ്രവര്‍ത്തകനും സുഹൃത്തും എന്ന നിലയ്ക്കാണ് എന്നാണ് അന്ന് ഗണേഷ് കുമാര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദിലീപിന് പിന്തുണ അഭ്യര്‍ത്ഥിക്കുകയും ഗണേഷ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഗണേഷിന്റെ സന്ദര്‍ശനത്തെ സംശയമുനയില്‍ നിര്‍ത്തുന്നു.

പ്രധാന സാക്ഷിയുടെ മൊഴിമാറ്റം
കേസിലെ പ്രധാന സാക്ഷി കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു. ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് മുന്‍പ് നല്‍കിയ രഹസ്യമൊഴിയിലാണ് മാറ്റം. ദിലീപ് ജയിലിന് അകത്താണ് എന്നത് കൊണ്ട് പുറത്തുള്ളവര്‍ സാക്ഷിയെ സ്വാധീനിച്ചു എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.

പ്രമുഖർക്ക് പങ്കുണ്ടോ
ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടവര്‍ക്ക് ഈ കാര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടോ എന്നാണ് സംശയം ഉയരുന്നത്. പ്രത്യേകിച്ച് കേസിന്റെ കാര്യങ്ങളാണ് ഗണേഷ് അടക്കമുള്ളവര്‍ സംസാരിച്ചത് എങ്കില്‍ അതെന്ത് മാറ്റമാണ് കേസില്‍ വരുത്തിയത് എന്ന സംശയവും ഉയരുന്നത് സ്വാഭാവികം.


Click it and Unblock the Notifications