കോടനാട് എസ്‌റ്റേറ്റ് ദുരൂഹ കേന്ദ്രം; കനകരാജ് പോയത് പണം വാങ്ങാന്‍!! മലയാളി വിദേശത്തേക്ക് കടന്നു
മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
സേലം/പാലക്കാട്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റ് ബംഗ്ലാവില്‍ കാവല്‍കാരന്‍ ബഹാദൂര്‍ കൊല്ലപ്പെതിന് ശേഷമുണ്ടായ എല്ലാ നീക്കങ്ങളിലും ദുരൂഹത. കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയും ബംഗ്ലാവിലെ മുന്‍ ഡ്രൈവറുമായ കനകരാജ് കൊല്ലപ്പെടും മുമ്പ് വീട്ടില്‍ നിന്നിറങ്ങിയത് പണം വാങ്ങാനെന്ന് പറഞ്ഞാണ്.
രണ്ട് കാറുകള്‍ സ്വന്തമായുള്ള വ്യക്തിയാണ് കനകരാജ്. പക്ഷേ അദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ച പണം വാങ്ങാനെന്ന് പറഞ്ഞ് പോയത് ബൈക്കിലാണ്. ഈ യാത്രക്കിടെയാണ് കാര്‍ വന്നിടിച്ചതും കൊല്ലപ്പെട്ടതും. കാറിലെ ഡ്രൈവര്‍ നിരവധി കേസുകളില്‍ പ്രതിയായ സേലം സ്വദേശി റഫീക്കായിരുന്നു.
കനകരാജുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മലയാളി വിദേശത്തേക്ക് കടന്നുവെന്നാണ് പുതിയ വിവരം. കോടനാട് ബംഗ്ലാവില്‍ ഫര്‍ണിച്ചര്‍ പണികള്‍ നടത്തിയിരുന്ന മലയാളിയാണ് രാജ്യം വിട്ടതെന്ന് പോലീസ് പറയുന്നു.
രണ്ടു കാര്‍ സ്വന്തമായുള്ള കനകരാജ് എന്തിന് 75 കിലോമീറ്റര്‍ അകലെയുള്ള ആത്തൂരിലേക്ക് ബൈക്കില്‍ പോയെന്നത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. സേലം എടപ്പാടി സ്വദേശിയാണ് കനകരാജ്. ആത്തൂരിനടത്തുവച്ചാണ് കഴിഞ്ഞദിവസം രാവിലെ ബൈക്കില്‍ കാറിടിക്കുന്നത്.
കുറച്ച് പണം ശരിയായിട്ടുണ്ടെന്നും അതുവാങ്ങാന്‍ പോകുകയാണെന്നുമാണ് കനകരാജ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞിരുന്നത്. 28ന് രാത്രി വീട്ടില്‍ നിന്നിറങ്ങി. ആത്തൂരിനടത്ത കാട്ടുകോട്ടൈയിലെത്തിയ കനകരാജ് അവിടെ ലോഡ്ജില്‍ മുറിയെടുത്തു. പുലര്‍ച്ച എഴുന്നേറ്റ് വീണ്ടും യാത്ര പോകവെയാണ് കാറിടിച്ചത്.
കനകരാജിന്റെ ബൈക്കിലിടിച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന റഫീഖ് ആത്തൂര്‍ പോലീസില്‍ കീഴടങ്ങി. എന്നാല്‍ കനകരാജിന് പണം നല്‍കാമെന്ന് പറഞ്ഞത് ആരാണ് എന്ന് ഇതുവരെ വ്യക്കതമായിട്ടില്ല.
കോടനാട് എസ്‌റ്റേറ്റില്‍ കവര്‍ച്ചക്കിടെയാണ് കാവല്‍ക്കാരന്‍ ബഹാദൂര്‍ കൊല്ലപ്പെട്ടത്. ഇവിടെ നടന്ന കവര്‍ച്ചയുടെ വിഹിതം വാങ്ങാനാണോ കനകരാജ് പോയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കനകരാജ് നിയോഗിച്ച മലയാളി ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് തെളിഞ്ഞിരുന്നു.
വിജനമായ സ്ഥലത്ത് വച്ചാണ് കനകരാജിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇവിടെ വച്ച് എങ്ങനെയാണ് അപകടമുണ്ടായത് എന്നതു സംബന്ധിച്ചും വ്യക്തമല്ല. കാര്‍ ഓടിച്ചിരുന്ന റഫീഖില്‍ നിന്നു പോലീസിന് കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് വിവരം. 2000 കോടി രൂപയുടെ വസ്തുക്കള്‍ കോടനാട് എസ്‌റ്റേറ്റില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കാവല്‍കാരന്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി തൃശൂര്‍കാരന്‍ സയനും കുടുംബവും ശനിയാഴ്ച പുലര്‍ച്ചെ പാലക്കാട് കണ്ണാടിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഭാര്യ വിനു പ്രിയയും മകള്‍ നീതുവും സംഭവത്തില്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന സയന്‍ കോയമ്പത്തൂരില്‍ പോലീസ് നിരീക്ഷണത്തിലാണ്.
പാലക്കാട് നിന്നുള്ള പോലീസ് സംഘം ഇന്ന് സയന്റെ മൊഴിയെടുക്കാന്‍ കോയമ്പത്തൂരിലെത്തുന്നുണ്ട്. വിനു പ്രിയയുടെയും മകളുടെയും കഴുത്തില്‍ ആഴത്തില്‍ മുറിവ് കണ്ടെത്തിയിരുന്നു. ഇവരെ നേരത്തെ കൊലപ്പെടുത്തിയ ശേഷമാണോ കാര്‍ അപകടത്തില്‍പ്പെട്ടത് എന്ന സംശയമാണ് ഉണര്‍ന്നിരിക്കുന്നത്.
ഇവര്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചു എന്ന കേസാണ് പാലക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്. കോടനാട് എസ്‌റ്റേറ്റില്‍ കവര്‍ച്ച നടത്താന്‍ കനകരാജ്, സയന്‍ മുഖേനയാണ് തൃശൂരിലെ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്തത്. കേസിലെ ഓരോ പ്രതികളും കൊല്ലപ്പെടുന്നതും അപകടത്തില്‍പ്പെടുന്നതും ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.