ജസ്‌നക്കൊപ്പം തൃശൂര്‍ക്കാരന്‍; നിര്‍ണായക വെളിപ്പെടുത്തല്‍, പുത്തന്‍ ബൈക്കില്‍ കറക്കം, വിവാഹിതരാകാന്‍
കോട്ടയം: ബെംഗളൂരുവില്‍ ശനിയാഴ്ച കണ്ടെത്തിയ യുവതി പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി ജസ്‌ന മരിയ തന്നെയാണ് വെളിപ്പെടുത്തല്‍. വിദ്യാര്‍ഥിനിയെ കാണുകയും അല്‍പ്പ നേരം സംസാരിക്കുകയും ചെയ്ത വ്യക്തി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഒരു യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. അവര്‍ വിവാഹിതരാകാനുള്ള ഒരുക്കത്തിലാണ്.
കൂടെയുള്ള യുവാവ് തൃശൂര്‍കാരനാണെന്ന് കരുതുന്നു. സംസാരത്തിനിടെ ജസ്‌ന എന്നാണ് തന്റെ പേരെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. യാത്രക്കിടെ ചെറിയ അപകടം പറ്റിയിട്ടുണ്ട്. ശേഷമാണ് ബെംഗളൂരുവിലെ ധര്‍മാരാമിന് സമീപമുള്ള ആശ്വാസ് ഭവനില്‍ യുവതിയും കൂട്ടുകാരനും എത്തിയത്. അതിനിടെ ജസ്‌ന എത്തിയെന്ന് പറയുന്ന ഈ സ്ഥലത്ത് കേരളാ പോലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍പോലീസ് പരിശോധിച്ചു. ദൃക്‌സാക്ഷി പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ....

പാലാ സ്വദേശി ജോര്‍ജ്
ആശ്വാസ് ഭവനില്‍ ജോലി ചെയ്യുന്ന പാലാ സ്വദേശി ഗണപതിപ്ലാക്കല്‍ ജോര്‍ജ് ദീപികയോടാണ് പെണ്‍കുട്ടിയെ കണ്ട കാര്യങ്ങള്‍ വിശദീകരിച്ചത്. ഞാന്‍ കണ്ടത് ജസ്‌നയെ തന്നെയാണെന്ന് ജോര്‍ജ് പറയുന്നു. നാട്ടില്‍ നിന്ന് ലഭിച്ച ഫോട്ടോയിലെ യുവതിയെ തന്നെയാണ് താന്‍ കണ്ടത്. യുവതിക്കൊപ്പം ഒരു യുവാവുമുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക്
ശനിയാഴ്ച ഉച്ചയ്ക്ക് 11.30ഓടെയാണ് ഇരുവരും എത്തിയത്. മുടി അല്‍പ്പം നീട്ടിയ 25 വയസ് തോന്നിക്കുന്ന യുവാവാണ് കൂടെയുള്ളത്. ഇയാള്‍ മുണ്ടക്കയം സ്വദേശിയാണെന്ന് പരിചയപ്പെടുത്തി. എന്നാല്‍ സംസാരം കേട്ടിട്ട് തൃശൂര്‍ക്കാരനാണെന്ന് വ്യക്തമാണെന്നും ജോര്‍ജ് പറയുന്നു.

അത്യാഡംബര ബൈക്ക്
അത്യാഡംബര ബൈക്കിലാണ് യുവതിയും യുവാവും വന്നത്. ഫോര്‍ രജിസ്‌ട്രേഷന്‍ നോട്ടീസ് ഒട്ടിച്ച ബൈക്കായിരുന്നു. ഇത്തരത്തില്‍ 100 ബൈക്കുകള്‍ മാത്രമാണ് നിരത്തിലറങ്ങിയിട്ടുള്ളതെന്നും 90 മത്തെ ബൈക്കാണിതെന്നും യുവാവ് ജോര്‍ജിനോട് പറഞ്ഞുവത്രെ. കൂടെയുള്ളത് മുണ്ടക്കയം സ്വദേശിയാണെന്ന് യുവതിയാണ് പറഞ്ഞതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പല്ല് സ്റ്റീല്‍ ഫ്രെയിമില്‍
കൈവശം ഒരു ബാഗുണ്ടായിരുന്നു. യുവതിയുടെ പല്ല് സ്റ്റീല്‍ ഫ്രെയിമില്‍ കെട്ടിയിരുന്നു. ജസ്‌നയുടെ ബന്ധുക്കള്‍ മുക്കൂട്ടുതറയില്‍ നിന്ന് അയച്ചുതന്നെ ഫോട്ടോയില്‍ കാണുന്ന വ്യക്തിയെ തന്നെയാണ് കണ്ടതെന്ന് ജോര്‍ജ് വ്യക്തമാക്കി. സ്ഥാപനത്തിലെ പാചകക്കാരനും ഇക്കാര്യം സ്ഥിരീകരിച്ചതായി ദീപിക റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈദികനെ കാണാന്‍
ബെംഗളൂരുവില്‍ ആശുപത്രികളിലും മറ്റു സൗജന്യ ഭക്ഷണം എത്തിക്കുന്ന സംഘമാണ് ആശ്വാസ്. ഇവിടെയാണ് ജോര്‍ജ് സേവനമനുഷ്ടിക്കുന്നത്. സ്ഥാപനത്തിലെ ചുമതലക്കാരനായ വൈദികനെ കാണാനാണ് വന്നതെന്ന് യുവതി പറഞ്ഞിരുന്നു. യാത്രക്കിടെ നേരിയ അപകടത്തില്‍പ്പെട്ടതും യുവതി പറഞ്ഞു.

ചികില്‍സയില്‍ കിടന്നു
ബൈക്ക് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നു. ബെംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ യുവാവ് ചികില്‍സയിലായിരുന്നു. മുറിവ് ഉണങ്ങിയ പാട് കണ്ടു. യാത്രാ ക്ഷീണം ഇരുവരുടെ മുഖത്തുമുണ്ടായിരുന്നു. ബാത്ത്‌റൂമില്‍ കയറി മുഖവും തലയുമെല്ലാം കഴുകിയ ശേഷമാണ ഇരുവരും മടങ്ങിയത്.

മണിമലയാണെന്ന് യുവതി, പിന്നീട് തിരുത്തി
യുവതിയോട് നാട്ടിലെവിടെയാണെന്ന് ജോര്‍ജ് ചോദിച്ചു. മണിമലയാണെന്നായിരുന്നു മറുപടി. മണിമലയിലെ തന്റെ ബന്ധുക്കളുടെ പേരും വീട്ടുപേരുമെല്ലാം പറഞ്ഞപ്പോള്‍ താന്‍ മുക്കൂട്ടുതറ സ്വദേശിയാണെന്ന് യുവതി തിരുത്തി പറഞ്ഞു. പേര് ജസ്‌ന മരിയ ആണെന്നും പറഞ്ഞുവെന്ന് ജോര്‍ജ് ഓര്‍ക്കുന്നു. ഏറെ നേരം സംസാരിച്ചതു കൊണ്ടുതന്നെ അത് കാണാതായ ജസ്‌ന ആണെന്നാണ് ജോര്‍ജ് പറയുന്നത്.

വിവാഹിതരാകാന്‍
വിവാഹിതരാകാനുള്ള താല്‍പ്പര്യത്തിലാണ് ഇരുവരും ബെംഗളൂരുവില്‍ വന്നത്. വിവാഹം നടത്താന്‍ സ്ഥാപനത്തില്‍ ചില തടസങ്ങളുണ്ടെന്ന് അറിയിച്ചു. താമസിക്കാന്‍ മുറി കിട്ടുമോ എന്നും യുവതി അന്വേഷിച്ചിരുന്നു. ചെങ്കോട്ട വഴി ബൈക്കിലാണ് ബെംഗളൂരുവിലെത്തിയത്. യാത്രക്കിടെയുണ്ടായ അപകടത്തില്‍ പണം നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞതായി ജോര്‍ജ് പറഞ്ഞു.

മൈസൂരിലേക്ക് പോയി
താമസിക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞപ്പോള്‍ ഇരുവരും ബൈക്കില്‍ തന്നെ തിരിച്ചുപോയി. മൈസൂരിലേക്ക് പോകുകയാണെന്നാണ് പറഞ്ഞതത്രെ. അന്നേ ദിവസം ഒന്നരയോടെയാണ് പോയതെന്നും ജോര്‍ജ് പറയുന്നു. അതേസമയം, കേസ് അന്വേഷിക്കുന്ന കേരളാ പോലീസ് ഈ സ്ഥാപനത്തിലെത്തി.

പോലീസ് പരിശോധിച്ചു
സ്ഥാപനത്തിലുള്ളവരോട് പോലീസ് വന്ന യുവതിയെയും കൂടെയുള്ള വ്യക്തിയെയും കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. ചിലപ്പോള്‍ അന്വേഷണ സംഘം മൈസൂരുവിലേക്ക് പോകും. ഇരുവരും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 22ന്
ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌ന അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് മുമ്പ് പിതാവ് ജെയിംസ് പണിസ്ഥലത്തേക്ക് പോയിരുന്നു. സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളേജിലേക്ക് പോയ ശേഷമാണ് ജെസ്‌ന ഇറങ്ങിയത്.

യാത്ര ഇങ്ങനെ
22ന് ജെസ്‌നക്ക് സ്റ്റഡി ലീവായിരുന്നു. വിദ്യാര്‍ഥിനി വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് കണ്ടവരുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അമ്മായിയുടെ വീട്ടിലേക്ക് പോയത്. ഓട്ടോയില്‍ മുക്കൂട്ടുതറ ടൗണിലെത്തി. ഓട്ടോ ഡ്രൈവറോടും ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ബസില്‍ എരുമേലിയിലെത്തി. ശേഷം ജസ്‌നയെ കണ്ടിട്ടില്ല. കുട്ടിയുടെ മൊബൈല്‍ പോലീസ് പരിശോധിച്ചു.

കാഞ്ഞിരപ്പള്ളി കോളജ് വിദ്യാര്‍ഥിനി
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. കുട്ടിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റ് പോലീസ് വിശദമായ പരിശോധിച്ചു. അധികം പേരുടെ നമ്പറുകള്‍ അതിലില്ല. പഠനസാമഗ്രികളും പരിശോധിച്ചു. സഹപാഠികളോട് പോലീസ് ജസ്‌നയുടെ സ്വഭാവവും മറ്റും ചോദിച്ചറിഞ്ഞിരുന്നു.

പുരുഷ സുഹൃത്തുക്കളില്ലെന്ന്
സംഭവ ദിവസം ജസ്‌നയെ കണ്ടവരുടെ മൊഴിയെല്ലാം രേഖപ്പെടുത്തി. ജസ്‌നക്ക് പുരുഷ സുഹൃത്തുക്കളും പ്രണയവുമൊന്നുമില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. ബന്ധുവീട്ടിലുണ്ടാകുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ഏറെ വൈകിയും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാത്രി തന്നെ പോലീസില്‍ പരാതി നല്‍കി.

അധികം സംസാരിക്കാത്ത ജസ്‌ന
അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജസ്‌നയുടേത്. അടുത്ത സുഹൃത്തുക്കളും കുറവാണ്. മൊബൈലിലേക്ക് വിളിക്കുന്നവരും അധികമില്ല. ഓട്ടോയില്‍ ജെസ്‌ന ടൗണില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എരുമേലി പോലീസിലാണ് പരാതി നല്‍കിയതെങ്കിലും സംഭവം വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറി.

മൊബൈല്‍ എടുക്കാതെ പോയി
കഴിഞ്ഞ വര്‍ഷമാണ് ജെസ്‌നയുടെ മാതാവ് മരിച്ചത്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍തന്നെയുണ്ടായിരുന്നു. മറ്റൊന്നും ജെസ്‌ന എടുത്തിട്ടുമില്ല. അടുത്തിടെ സമാനമായ രീതിയില്‍ സമീപ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അപ്രത്യക്ഷമാകല്‍ കേസുകളും പോലീസ് പരിശോധിച്ചിരുന്നു. അതിനിടെയാണ് ബെംഗളൂരുവില്‍ കണ്ടെത്തിയ വിവരം ലഭിക്കുന്നത്.












Click it and Unblock the Notifications