ജോളിയല്ല, ലൂസി! ജോളിയെ നാണിപ്പിക്കുന്ന ക്രൂരത, വെട്ടിയും കുത്തിയും കൊന്നത് ഭർത്താവിനേയും മക്കളേയും!
തൊടുപുഴ: സ്വന്തം അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ കൊലപ്പെടുത്തിയ പിണറായിയിലെ സൗമ്യയെക്കുറിച്ചുളള വാര്‍ത്തകളുടെ ചൂടാറിയതിന് പിന്നാലെയാണ് കൂടത്തായിയിൽ ജോളി പ്രത്യക്ഷപ്പെട്ടത്. പല കാലങ്ങളായി 6 പേരെ കൊലപ്പെടുത്തിയ ജോളിയുമായി ബന്ധപ്പെട്ട കഥകള്‍ ഓരോ ദിവസവും കേരളത്തെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്.
കേരളം കണ്ട ഏറ്റവും വലിയ പെണ്‍കുറ്റവാളി എന്ന് ജോളിയെ വിളിക്കാന്‍ വരട്ടെ. ഇതിലും ക്രൂരമായി സ്വന്തം മക്കളെ അടക്കം അഞ്ച് കൊലകള്‍ നടത്തിയ ഒരു സ്ത്രീയുടെ പേര് കേരള പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സിലുണ്ട്.- ലൂസി! കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പെൺകുറ്റവാളി...
മാറിക കൂട്ടക്കൊലക്കേസ്
മാറിക കൂട്ടക്കൊലക്കേസ് മലയാളികളില്‍ പ്രായമുളളവരെങ്കിലും ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവണം. 51 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊല ഇടുക്കിയിലെ തൊടുപുഴയില്‍ നടന്നത്. പ്രതി ലൂസി. കൊലപ്പെടുത്തിയത് നാല് കുട്ടികളേയും ഭര്‍ത്താവിനേയും. 1968ലായിരുന്നു നാടിനെ ഞെട്ടിച്ച കൂട്ടക്കൊല.
പെൺകുഞ്ഞടക്കം കൊല്ലപ്പെട്ടു
ഒന്നര വയസ്സുളള പെണ്‍കുഞ്ഞ് വരെയുണ്ട് ലൂസിയുടെ ഇരകളില്‍. ലൂസിയുടെ ഭര്‍ത്താവ് ജോസഫ് എന്ന 55കാരന്‍, ആദ്യ ഭാര്യയിലെ മക്കളായ 16കാരന്‍ ജോസ്, 11കാരന്‍ ലൂക്കോസ്, ലൂസിയുടെ മക്കളായ 7 വയസ്സുകാരന്‍ പയസ്സ്, ഒന്നര വയസ്സുകാരി ബീന എന്നിവരാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. മഴു കൊണ്ട് അടിച്ചും വെട്ടുകത്തി കൊണ്ട് വെട്ടിയരിഞ്ഞുമാണ് ലൂസി കൊലകള്‍ നടത്തിയത്.
പകയും സ്വത്ത് തർക്കവും
സ്‌കൂള്‍ അധ്യാപകനായ ജോസഫിന്റെ വീട്ടില്‍ വെച്ച് ഫെബ്രുവരി 7നും 9നും ഇടയില്‍ ആയിരുന്നു ലൂസി ഓരോ കൊലകളും നടത്തിയത്. ജോസഫിനോടും ആദ്യ ഭാര്യയിലെ മക്കളോടും ഉളള വിരോധവും സ്വത്ത് തര്‍ക്കവുമാണ് ക്രൂരതയ്ക്ക് ലൂസിയെ പ്രേരിപ്പിച്ചത്. ജോസഫും സഹോദരനും ചേര്‍ന്ന് ലൂസിക്ക് സ്ത്രീധനമായി ലഭിച്ച സ്വത്ത് തട്ടിയെടുക്കാനുളള ശ്രമം നടത്തിയിരുന്നു. മാത്രമല്ല ജോസഫ് സ്ഥിരമായി തന്നെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ലൂസി മൊഴി നല്‍കി.
വെട്ടിയും കുത്തിയും കൊലകൾ
മഴുവും വെട്ട് കത്തിയും കമ്പി പാരയും അടക്കമുളള ആയുധങ്ങളാണ് ലൂസി ഉപയോഗിച്ചത്. പത്ത് വെട്ടുകളാണ് ജോസഫിന്റെ ശരീരത്തിലുണ്ടായിരുന്നത്. അടിയേറ്റ് തലയും മുഖവും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. വെട്ട് കത്തി ഉപയോഗിച്ചാണ് പയസ്സിനെ കൊലപ്പെടുത്തിയത്. അടുക്കളയുടെ സമീപത്തുളള മുറിയില്‍ വെച്ചായിരുന്നു കൊലകള്‍.
തെളിവുകൾ നശിപ്പിച്ചു
കൊലപാതകങ്ങളെ തുടര്‍ന്ന് വീടിനകത്തുളള ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് വേണ്ടി ലൂസി കാട്ടുപുല്ലിന്റെ കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ് മുറിയില്‍ തളിച്ചു. രക്തം പുരണ്ട വസ്ത്രങ്ങളും പായും കത്തിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കഴുകി വൃത്തിയാക്കി. മുറ്റത്തെ വൈക്കോല്‍ കൂനയ്ക്ക് അടിയിലാണ് 4 പേരുടെ മൃതദേഹങ്ങള്‍ ലൂസി ഒളിപ്പിച്ച് വെച്ചത്.
ബാഗിലാക്കി പളളിയിൽ
പെണ്‍കുഞ്ഞിന്റെ മൃതദേഹവുമായി പളളിയില്‍ എത്തിയപ്പോഴാണ് കൊലപാതക കഥകള്‍ പുറത്താകുന്നതും ലൂസി പിടിയിലാകുന്നതും. കുഞ്ഞിനെ എയര്‍ ബാഗിലാക്കിയാണ് ലൂസി പളളിയില്‍ എത്തിയത്. വികാരിയെ കണ്ട് മരിച്ചവര്‍ക്കായി കുര്‍ബാന ചൊല്ലാന്‍ ആവശ്യപ്പെട്ട് ലൂസി 4.25 രൂപയും ഏല്‍പ്പിച്ചു. ഭര്‍ത്താവ് സുഖമില്ലാതെ ആശുപത്രിയില്‍ പോയിരിക്കുകയാണ് എന്നാണ് ലൂസി വികാരിയോട് പറഞ്ഞത്.
മൃതദേഹം ഒടിച്ച് മടക്കി
ബാഗ് പളളിയില്‍ വെച്ച് പോകും മുന്‍പ് അത് തുറന്ന് നോക്കരുത് എന്നും ലൂസി വികാരിയോട് പറഞ്ഞു. സംശയം തോന്നിയ പളളി വികാരം ജോലിക്കാരനെ വിളിച്ച് വരുത്തി ബാഗ് തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ഒന്നരവയസ്സുകാരിയായ മകളുടെ മൃതദേഹം ഒടിച്ച് മടക്കിയ നിലയിലാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞ് ശരീരം പൗഡറില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു.
ലൂസിക്ക് വധശിക്ഷ
സംഭവം പളളി വികാരി പോലീസിനെ അറിയച്ചതോടെയാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞതും ലൂസി അറസ്റ്റിലാകുന്നതും. ലൂസിയും സഹായം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട സഹോദരനും ആയിരുന്നു കേസിലെ പ്രതികള്‍. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ലൂസിയുടെ സഹോദരനെ വെറുതേ വിട്ടു. ലൂസിക്ക് വധശിക്ഷയാണ് ലഭിച്ചത്. പിന്നീട് അപ്പീലിലൂടെ ലൂസിയുടെ ശിക്ഷ ജീവപര്യന്തമായി കുറഞ്ഞു.
ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി!