ജോസ് കെ മാണി യുഡിഎഫിന് പുറത്തേക്ക്; കോണ്‍ഗ്രസ് പിന്തുണയില്‍ അവിശ്വാസവുമായി പിജെ ജോസഫ്
കോട്ടയം: യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും സമവായ നീക്കങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ പോര് ശക്തമാക്കി കേരള കോണ്‍ഗ്രസിലെ പിജെ ജോസഫ്, ജോസഫ് വിഭാഗങ്ങള്‍. അനുനയന നീക്കങ്ങള്‍ക്ക് വഴങ്ങി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജോസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് വ്യക്തമാക്കി. അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നീട്ടിക്കൊണ്ടു പോകാനാകില്ല
രാജി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതോടെ ജോസ് വിഭാഗം അയയുകയാണെന്ന സൂചനയുണ്ടായിരുന്നു. അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട യുഡിഎഫിന്‍റെ നിര്‍ദ്ദേശം പാലിക്കാന‍് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കോണ്‍ഗ്രസ് നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

ചില ഉപാധികള്‍
രാജിക്ക് ചില ഉപാധികള്‍ ജോസ് വിഭാഗം മുന്നോട്ട് വെച്ചെങ്കിലും മറ്റ് ആവശ്യങ്ങളെല്ലാം രാജിക്ക് ശേഷം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന് ഒരാഴ്ച മുമ്പ് യുഡിഎഫ് നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പാകാത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്.

കോണ്‍ഗ്രസ് തയ്യാറായില്ല
അടുത്ത നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ്, ജോസഫ് ഭാഗങ്ങളുടെ സീറ്റടക്കമുള്ള കാര്യങ്ങളില്‍ രാജിവെക്കാം എന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതോടെ രാജിയില്ലെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ ജോസ് കെ മാണി വിഭാഗം തിരുമാനിക്കുകയായിരുന്നു.

അവിശ്വാസ പ്രമേയം
ഇതിന് പിന്നാലെയാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫിന്‍റെ അനുമതിയോടെയാണ് പ്രമേയം കൊണ്ടുവരുന്നത്. രാജിയില്ലെന്ന് ഉറപ്പായതോടെയാണ് അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതാണ് ജോസഫ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.

അംഗബലം
എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം ജോസഫ് വിഭാഗത്തിന് തനിച്ചില്ല. കോണ്‍ഗ്രസിന്‍റെ കൂടി പിന്തുണയുണ്ടെങ്കില്‍ മാത്രമെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവരാന്‍ ജോസഫ് വിഭാഗത്തിന് സാധിക്കുകയുള്ളു.

കോണ്‍ഗ്രസിന് എട്ട്
കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും ജോസ് പക്ഷത്തിന് നാലും ജോസഫ് പക്ഷത്തിന് രണ്ടും അംഗങ്ങളാണ് ഉള്ളത്. ഇടതുമുന്നണിക്ക് എഴും പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തിന് ഒരു അംഗവും ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
ഇതോടെ അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. പക്ഷെ ജോസ് പക്ഷത്തെ ഇടതുമുന്നണി പിന്തുണച്ചാല്‍ പുറത്താക്കല്‍ നടക്കില്ല.

സിപിഎം നിലപാട്
അവിശ്വാസ പ്രമേയം വന്നാല്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കുമെന്നാണ് സിപിഎം നിലപാട്. ഇടതുമുന്നണിയുടെ പിന്തുണ ലഭിച്ചാല്‍ ജോസ് പക്ഷത്തിന് 11 പേരുടെ വോട്ട് ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് അവര്‍ക്ക് തുടരാനും സാധിക്കും. എന്നാല്‍ ഈ അവിശ്വാസത്തിന് ശേഷം ജോസ് യുഡിഎഫില്‍ തുടര്‍ന്നേക്കില്ല.

യോഗത്തില്‍ പങ്കെടുക്കില്ല
പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ് പക്ഷം. ഇതോടെയാണ് ജോസ് വിഭാഗത്തിനെതിരെ നിലപാട് കടുപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ബന്ധിതരായത്. മുന്നണി മര്യാദ ജോസ് പാലിക്കണമെന്ന കാര്യത്തില്‍ യുഡിഎഫില്‍ വ്യത്യസ്ത അഭിപ്രായവുമില്ല.

ചർച്ച തുടരും
അതേസമയം, ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളെ അനുനയിപ്പിക്കാൻ ചർച്ച തുടരുമെന്നായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന ജോസഫിന്‍റെ പ്രസ്താവനയോടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അവിശ്വാസത്തിന് ലീഗിന്റെ പിന്തുണ ഉണ്ടോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല. യുഡിഎഫിന്റേതാണ് തീരുമാനം. അക്കാര്യം മുന്നണി കണ്‍വീനര്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications