പിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാല
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ വിദേശത്തെ കോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്ത സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിച്ചെന്നായിരുന്നു മുല്ലപ്പളളിയുടെ വിമര്‍ശനം.
'ഇതാണ് ശരിയായ മുല്ലപ്പള്ളി.. ഇത്രയും ഇടുങ്ങിയ മനസ്സ് ദുരന്തമുഖത്തെങ്കിലും കാണിക്കരുത്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറപുടി. ഇതിന് പിന്നാലെ പിണറായിയെ വിമര്‍ശിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ മുല്ലപ്പള്ളി ഗോപാലന്‍റെ മകന് പോരാടേണ്ടി വരുന്നത് ജനാധിപത്യം എന്തെന്നു പോലും അറിയാത്ത കമ്യൂണിസ്റ്റുകളോടാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
തികഞ്ഞ ഗാന്ധിയന്‍
പിണറായിയല്ല മുല്ലപ്പള്ളി
തികഞ്ഞ ഗാന്ധിയനായിരുന്നു മുല്ലപ്പള്ളി ഗോപാലന്‍. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു, മാഹി വിമോചനത്തിനു വേണ്ടി സമരം നടത്തി. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കൊടുംപീഡനങ്ങള്‍ക്ക് മുന്നിലും ജന്മനാടിനു വേണ്ടി തളരാതെ പോരാടി. മുല്ലപ്പള്ളി ഗോപാലന്‍ പോരാടിയത് ബ്രിട്ടിഷ് സര്‍ക്കാരിന് എതിരെയാണ്.
ജനാധിപത്യസര്‍ക്കാരായിരുന്നു
സാമ്രാജ്യത്വശക്തിയെങ്കിലും ബ്രിട്ടണില്‍ അന്നും ജനാധിപത്യസര്‍ക്കാരായിരുന്നു. അതായത് മുല്ലപ്പള്ളി ഗോപാലന്‍ അടക്കമുള്ള ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകര്‍ പോരാടിയത് ജനാധിപത്യം എന്തെന്നറിയുന്ന, വിയോജിപ്പുകളുടെ കാരണം മനസിലാകുന്ന ഒരു കൂട്ടരോടായിരുന്നു.
കമ്യൂണിസ്റ്റുകളോടാണ്
ദൗര്‍ഭാഗ്യവശാല്‍ മുല്ലപ്പള്ളി ഗോപാലന്‍റെ മകന് പോരാടേണ്ടി വരുന്നത് ജനാധിപത്യം എന്തെന്നു പോലും അറിയാത്ത കമ്യൂണിസ്റ്റുകളോടാണ്. ചൈനയിലെ ഷി ചിങ് പിങ്ങിനെയും റഷ്യയിലെ വ്ലാദിമിര്‍ പുടിനെയുമൊക്കെ റോള്‍ മോഡലാക്കിയിട്ടുള്ള പിണറായി വിജയനോട്.
അദ്ഭുതമുള്ളൂ
ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ പോലും അറിയാത്ത പിണറായി വിജയനെങ്ങനെ മുല്ലപ്പള്ളിയുടെ വിമര്‍ശനത്തെ ഉള്‍ക്കൊള്ളാനാവും..? അപ്പോള്‍ പിന്നെ പുലഭ്യം പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ.! റാന്‍, തമ്പ്രാന്‍, അടിയന്‍.... ലൈനേ പിണറായിക്ക് പിടിക്കൂ.
നാട്ടിലും മറുനാട്ടിലും
നാട്ടിലും മറുനാട്ടിലും സാധാരണ ജനം കഷ്ടപ്പെടുമ്പോള്‍ ലോകമുതലാളിമാരുമായി കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുന്നത് ശരിയല്ല എന്നേ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുള്ളൂ. അതിനാണ് രാജ്യം ആദരിക്കുന്ന, അഴിമതിയുടെ കറ ലവലേശമില്ലാത്ത, ഒരു പൊതുപ്രവര്‍ത്തകന് കുശുമ്പാണ് എന്ന മൂന്നാംകിട പ്രതികരണം ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായത്.
നിഘണ്ടുവില്‍
പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ നിഘണ്ടുവില്‍ കുശുമ്പ്, കുലംകുത്തി, കുത്തിത്തിരിപ്പ്, കൊലപാതകം , വെട്ടിനിരത്തല്‍ തുടങ്ങി തികഞ്ഞ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ മാത്രമെ കാണൂ. ചര്‍ച്ച, സമവായം, സംവാദം, സഹിഷ്ണുത ഇതെല്ലാം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നവര്‍ക്കാണ് തെറ്റിയത്.
Recommended Video
ആ കസേരയില്‍
ഏത് മര്യാദകേടിനെയും ന്യായീകരിക്കാന്‍ പണം കൊടുത്തുവച്ചിരിക്കുന്ന പ്രചാരവേലക്കാരുള്ളപ്പോള്‍ ഇഎംഎസ് മുതല്‍ ഉമ്മന്‍ ചാണ്ടി വരെയിരുന്ന ആ കസേരയില്‍ നിന്ന് തെരുവുഗൂണ്ടകളെക്കാള്‍ നിലവാരം കുറഞ്ഞ ഡയലോഗുകള്‍ ഇനിയും പ്രതീക്ഷിക്കാം. പിണറായി വിജയന് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുനിയരുത്, ആ നിലവാരം അങ്ങേയ്ക്ക് പറ്റുന്നതല്ല....അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്..... ആ ചോരയുടെ മഹത്വം ഒന്ന് വേറെയാണ്.....
ബിജെപി മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രി; പറയുന്നത് ശുദ്ധ അസംബന്ധം, സര്‍ക്കാറില്‍ വിള്ളല്‍
ഫുക്രുവിന് വധഭീഷണി: അക്കൗണ്ട് ഹാക്ക് ചെയ്ത് മോശം സന്ദേശങ്ങള്‍ അയച്ചു, വെളിപ്പെടുത്തലുമായി താരം