ആരാധനാലയങ്ങള്‍ തുറക്കണം, മദ്യപാനികളോടുള്ള സ്‌നേഹം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംപി കെ മുരളീധരന്‍ രംഗത്ത്. മദ്യപാനികളോടുള്ള താല്‍പര്യം സര്‍ക്കാര്‍ ദൈവവിശ്വാസികളോടും കാണിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. മദ്യ ഷാപ്പ് തുറക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ അത് ലംഘിക്കപ്പെടുന്നത് എങ്ങനെയാണെന്നും മുരളീധരന്‍ ചോദിച്ചു. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആരാധനാലയങ്ങളിലും നടപ്പാക്കാമെന്നും മുരളീധരന്‍ പറഞ്ഞു.
വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനമൊക്കെ ഇവിടെയും നടപ്പാക്കാം. ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല. സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. ആപ്പ് സര്‍ക്കാരിനെ ആപ്പാക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഭാവിയില്‍ ഒരു പാട് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.
പ്രവാസികളെ ക്വാറന്റീന്‍ ചെയ്യുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണം. പറ്റില്ലെങ്കില്‍ പറയണം. അവരെ ഏറ്റെടുക്കാന്‍ യു.ഡി.എഫ് തയ്യാറാണ്. ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന തുക സര്‍ക്കാര്‍ എങ്ങനെയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത് എന്ന കാര്യം വ്യക്തമാക്കണം. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പുറത്തുള്ളവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതൊക്കെ നിസ്സാരവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാട് ദൗര്‍ഭകാഗ്യകരമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അഞ്ച് മണിയുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം റിയാലിറ്റി ഷോയില്‍ നിന്നു കള്ളം പറയാനുള്ള ഷോയായി മാറി. സര്‍ക്കാര്‍ ചെലവില്‍ എങ്ങനെ കള്ളം പറയാമെന്ന കാര്യത്തില്‍ ഗവേഷണം നടത്തുകയാണ് മുഖ്യമന്ത്രിയെന്നും മുരളീധരന്‍ വ്യക്തമാക്കി.
ചതിച്ചാൽ ദ്രോഹിക്കും വിശ്വസിച്ചാൽ സംരക്ഷിക്കും,അതാണ് പാർട്ടി നിലപാടെന്ന് പികെ ശശി; ലോക്ക് ഡൗൺ ലംഘനം
കേന്ദ്ര റെയിൽവേ മന്ത്രിയെ ഉപദേശിക്കാനുള്ള യോഗ്യത മുഖ്യമന്ത്രിക്കില്ല: പി.കെ കൃഷ്ണദാസ്