'പ്രളയത്തിൽ കാർ ഒലിച്ച് പോയപ്പോൾ വാവിട്ട് കരഞ്ഞു', തീവ്രവാദ പരാമർശത്തിൽ സജി ചെറിയാനെതിരെ സുധാകരൻ
തിരുവനന്തപുരം: കെ റെയിലിന് എതിരെയുളള സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്നും ആളുകളെ ഇറക്കുന്നതായുളള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് എതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. പ്രളയ സമയത്ത് തന്റെ കാര്‍ പോയപ്പോള്‍ വാവിട്ട് കരഞ്ഞയാളാണ് കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പ്രതിഷേധങ്ങള്‍ക്ക് തീവ്രവാദി പട്ടം ചാര്‍ത്തിക്കൊടുക്കുന്നത് എന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ തീവ്രവാദികളെന്ന് വിളിച്ച സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
കെ സുധാകരന്റെ പ്രതികരണം പൂർണരൂപം: '' ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാൻ എന്ന എം എൽ എ. തന്റെ കാർ നഷ്ടപ്പെട്ടപ്പോൾ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത്. എന്തൊരാഭാസമാണിത്!

സജി ചെറിയാനേ, താങ്കളുടെ വിഷം തുളുമ്പുന്ന വാക്കുകൾക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയില്ല. മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല. കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും. അത് നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാർട്ടിക്കോ ഭരിക്കുന്ന സർക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺഗ്രസിനറിയാം.
ജനങ്ങളെ ദ്രോഹിക്കാൻ നിങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് ആരെയാണ് ഭയപ്പെടുത്തുന്നത്? ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് കോൺഗ്രസ്സാണ്. കരിനിയമങ്ങൾ ലംഘിച്ചാൽ കടലിൽ മുക്കിക്കൊല്ലുമെന്ന് ഭയപ്പെടുത്തിയവരുടെ കണ്മുൻപിൽ തന്നെ ഉപ്പു കുറുക്കി നിയമലംഘനം നടത്തിയ പാരമ്പര്യം സിരകളിലേന്തുന്ന പ്രസ്ഥാനമാണിത്. മറക്കണ്ട''.
കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പ്രതികരണം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ട് ചെയ്തവർക്കെതിരെയാണ് ശ്രീ സജി ചെറിയാൻ തീവ്രവാദ ബന്ധം ആരോപിക്കുന്നത്. അവരെയാണ് വിവരദോഷികൾ എന്ന് ശ്രീ ഇ.പി ജയരാജൻ ഇന്ന് വിളിച്ചത്. ഈ പറയുന്ന ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലേറിയ സർക്കാരാണ് കമ്മീഷൻ പണത്തിന് വേണ്ടി ഇന്ന് ജനങ്ങളെ അധിക്ഷേപിക്കുന്നത്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് അധ്വാനിച്ച് സ്വന്തമാക്കിയ ഭൂമിയിൽ യാതൊരു രേഖയുമില്ലാതെ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചാൽ അത് എതിർക്കപ്പെടുക തന്നെ ചെയ്യും. ഭാരതത്തിൻ്റെ ഭരണ അനുസരിച്ച് ജനാധിപത്യപരമായ രീതിയിൽ സമരം ചെയ്യുന്ന ജനങ്ങളെ അധിക്ഷേപിച്ച ഇടതുപക്ഷ നേതാക്കന്മാർ മാപ്പ് പറയണം.












Click it and Unblock the Notifications