സുധാകരന്‍ കടുപ്പിക്കുന്നു; തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ 6 മാസത്തിന് ശേഷം നേതാക്കളെ പുറത്താക്കും
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി ഉടച്ച് വാര്‍ക്കലുകള്‍ ഉണ്ടാവുമെന്ന് കെപിസിസി അധ്യക്ഷനായി നിയമിതനായതിന് ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ അസ്വാരസ്യങ്ങള്‍ ഒരുവിധം ഒതുക്കിയതിന് പിന്നാലെ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ ഒരോന്നായി സ്വീകരിച്ച വരികയാണ് കെ സുധാകരന്‍. റിപ്പോര്‍ട്ടിങ് ശൈലിയാണ് പാര്‍ട്ടി സംഘടനാ രീതിയില്‍ പുതുതായി കൊണ്ട് വരുന്നതില്‍ ഏറ്റവും പ്രധാനം.

കാലങ്ങളായി സിപിഎം തുടര്‍ന്ന് വരുന്ന ശൈലിയാണ് റിപ്പോര്‍ട്ടിങ്. കോണ്‍ഗ്രസിനെ സെമി കേഡര്‍ സെറ്റപ്പിലേക്ക് മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് കെ സുധാകരന്‍ കോണ്‍ഗ്രസിലേക്കും ഈ രീതി കൊണ്ട് വരുന്നത്. ആദ്യ ഘട്ടത്തില്‍ നെയ്യാര്‍ ഡാം ക്യാപില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ താഴേത്തട്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഡിസിസികളുടെ നേതൃത്വത്തില‍് പ്രത്യേക ടീമുകള്‍ രൂപീകരിച്ച് കഴിഞ്ഞു.

ഡിസിസികളുടെ നേതൃയോഗങ്ങളില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരുമായിരിക്കും റിപ്പോര്‍ട്ടിങ് നടത്തുക. കെ സുധാകരന്‍ തന്നെ പാര്‍ട്ടിയിലേക്ക് പുതുതായി കൊണ്ടുവന്ന സംവിധാനത്തിന് തുടക്കം കുറിക്കുകകയും ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം ഡിസിസി യോഗത്തില്‍ സുധാകരന്‍ ക്യാംപില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വരും ദിവസങ്ങളില്‍ മറ്റ് ഡിസിസികളില്‍ വര്‍ക്കിങ് പ്രസിഡന്റുമാരുടെ കൂടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടിങ് നടക്കും. ബ്ലോക്ക് കമ്മറ്റികളിലേക്ക് റിപ്പോര്‍ട്ടിങ് നടത്തേണ്ട ചുമതല ഡിസിസികള്‍ക്കാണ്. ഇതിനായി തിരുവനന്തപുരം ഡിസിസിയില്‍ 55 അംഗ ടീം രൂപീകരിച്ചു. ജനപ്രതിനിധികള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കളും ഈ ടീമില്‍ ഉള്‍പ്പെടുന്നുണ്ട്.

പാര്‍ട്ടിയിലേക്ക് കടന്ന് വരുന്ന പുതിയ ശൈലിയെകുറിച്ച് നേതാക്കള്‍ പാഠശാലകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി തിരുവനന്തപുരത്ത് റിപ്പോര്‍ട്ടിങ് ടീം അംഗങ്ങള്‍ക്കായി 19 ന് ഏകദിന ക്യാംപ് നടത്തും. കെ സുധാകരന്റെ ആശയമായ ബൂത്ത് കമ്മിറ്റികള്‍ക്കും താഴേയായി രൂപീകരിക്കുന്ന അയല്‍ക്കൂട്ട കമ്മിറ്റികളുടെ രൂപീകരണത്തിനും ഈ ടീം തന്നെ മേല്‍നോട്ടം വഹിക്കും.

രേഖയായി തന്നെയാണ് തീരുമാനങ്ങള്‍ താഴേക്കിടയിലേക്ക് എത്തിക്കുക. റിപ്പോര്‍ട്ടിങ്ങിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ആറ് മാസത്തെ സമയമാണ് നേതൃത്വം അനുവദിച്ചിരിക്കുന്നത്. അതിന് തയ്യറല്ലത്താവര്‍ക്ക് ഇപ്പോള്‍ തന്നെ മാറി നില്‍ക്കാം. പ്രവര്‍ത്തിച്ചില്ലെങ്കില്‍ നേതൃത്വം ഇടപെട്ട് തന്നെ ആറുമാസത്തിന് ശേഷം മാറ്റുമെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേതൃത്വം സ്വീകരിച്ച തീരുമാനം പലപ്പോഴും മാധ്യമങ്ങളിലൂടെയാണ് അറിയുന്നുവെന്ന പരാതി നേരത്തെ തന്നെ കോണ്‍ഗ്രസില്‍ ശക്തമാണ്. കെ മുരളീധരന്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇക്കാര്യം പലപ്പോഴായി പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ ഒരു രീതിക്ക് മാറ്റം കൊണ്ട് വരിക എന്നുള്ളതാണ് പ്രധാന ലക്ഷ്യം

അതേസമയം, സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഓരോ ജില്ലയിലും 2500 കേഡര്‍മാരെ വീതം തിരഞ്ഞെടുക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് ബൂത്തുകള്‍ അനുവദിച്ച് നല്‍കും. പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പരിശീലന ക്യാമ്പ് ഉള്‍പ്പട്ടെ നടത്തും. മൂന്ന് വര്‍ഷക്കാലമായിരിക്കും പ്രവര്‍ത്തന കാലാവധി. 1000 പേരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ഐഎന്‍ടിയുസിയില്‍ നിന്നും 15000 പേരെയാവും തിരഞ്ഞെടുക്കുക

ഇവരെ നിയന്ത്രിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരു സംഘമുണ്ടാകും. ഇതിന് പുറമെ പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പ് വരുത്താന്‍ ഓരോ ജില്ലയിലും കണ്‍ട്രോള്‍ കമ്മീഷന്‍ എന്ന പേരില്‍ അച്ചടക്ക സമിതി രൂപീകരിക്കും. ജില്ലാ തലത്തില്‍ അഞ്ചംഗ സമിതയായിരിക്കും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക. ഇവരെ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തിലും ശക്തമായ സമിതി വരും.












Click it and Unblock the Notifications