'എല്‍ഡിഎഫിനായി കെ വി തോമസ് ഇറങ്ങിയാല്‍ നടപടി ഉറപ്പ്'; മുന്നറിയിപ്പ് നൽകി കെ സുധാകരന്‍
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ മുന്നറിയിപ്പുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനു വേണ്ടി കെ വി തോമസ് പ്രചരണത്തിന് ഇറങ്ങിയാൽ നടപടി സ്വീകരിക്കും. പാർട്ടിയുടെ അച്ചടക്കം ലംഘിച്ചാൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും കെ സുധാകരൻ വ്യക്തമാക്കി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ മുഖത്ത് കെ വി തോമസ് ഒരു വിഷയമല്ലെന്നും അത്ര വലിയ ശ്രദ്ധാകേന്ദ്രം അല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വേണ്ടി കെ വി തോമസ് പ്രചരണത്തിനിറങ്ങുമോ ? എന്ന ചോദ്യം നിലനിൽക്കുകയാണ്. ഇതിന് പിന്നാലെയാണ് കെ സുധാകരൻ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
പരിചയ സമ്പന്നരായ വ്യക്തികളാണ് അച്ചടക്ക സമിതിയിലുള്ളത്. എൽ ഡി എഫിന് എതിരെ പ്രചരണം നടത്തി കെ വി തോമസ് രംഗത്ത് വന്നാൽ എന്തു വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം അച്ചടക്ക സമിതിയ്ക്കാണ്. തനിക്കോ മറ്റു നേതാക്കൾക്കോ അതിൽ ഇടപെടാൻ കഴിയില്ല. അതിനുള്ള അവകാശവും ഇല്ല. എന്നാൽ, ആകെ പറയാൻ സാധിക്കുന്നത് അച്ചടക്ക ലംഘനം നടന്നിരിക്കുന്നു എന്ന കാര്യം മാത്രമാണ്.
Recommended Video
തുടർന്ന് അച്ചടക്ക നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന്റെ പരിധിയിൽ വരുന്നതാണ്. ഞങ്ങളുടെ പൂർണ്ണ വിശ്വാസം ഹൈക്കമാൻഡിൽ സമർപ്പിച്ചിട്ടുണ്ട്. സാഹചര്യത്തിനെത്ത് യുക്തി സഹജമായ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കും. ഈ വിഷയത്തിൽ തർക്കം ഇല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി .
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ താൻ പിന്തുണയ്ക്കുന്നത് ആരാണെന്ന് ഈ മാസം പത്തിന് പ്രഖ്യാപിക്കുമെന്ന് കെ വി തോമസ് അറിയിച്ചു. കേരളത്തിലെ കോൺഗ്രസിന് ഏകാധിപത്യ സ്വഭാവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു ഡി എഫിനെതിരെ ആയിരുന്നു കെ വി തോമസിനറെ പ്രതികരണം. തൃക്കാക്കരയിലെ പ്രചരണ പരിപാടികളിലേക്ക് യു ഡി എഫ് ക്ഷണിച്ചിട്ടില്ല എന്നും കെ വി തോമസ് വ്യക്തമാക്കി.
കോൺഗ്രസിന്റെ ജനാധിപത്യ മനോഭാവം എവിടെ പോയെന്നും കെ വി തോമസ് ചോദിച്ചു. ആ ജനാധിപത്യ മനോഭാവം ഇപ്പോൾ തകരുകയാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഏകാധിപത്യത്തിലേക്കാണ് ഇപ്പോൾ കോൺഗ്രസ് അടുക്കുന്നത്. മെയ് പത്തിന് താൻ എടുക്കുന്ന നിലപാട് കൃത്യമായി വ്യക്തമാക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഉമാ തോമസിനെ നേരിട്ട് കാണാൻ ചെല്ലാം എന്ന് പറഞ്ഞു. എന്നാൽ നേരിട്ട് കാണുന്ന കാര്യം അറിയിക്കാം എന്നാണ് ഉമ്മ പറഞ്ഞത്.
നിലവിൽ ഇതുവരെയും ഈ വിഷയത്തിൽ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് സ്ഥാനാർത്ഥിയെ കാണാൻ താൻ നേരിട്ട് പോയതുമില്ല. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് പാർട്ടി തന്നോട് ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. താനൊരു എ ഐ സി സി അംഗമാണ്. എന്നിട്ട് പോലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ഒരു കാര്യവും ചർച്ച ചെയ്യുവാൻ പാർട്ടി തയ്യാറായില്ലെന്നും കെ വി തോമസ് കുറ്റപ്പെടുത്തി.
ദുരൂഹത: റിഫയുടെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്‍മോര്‍ട്ടം; പുതിയ വിവരങ്ങൾ നിർണായകം
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുത്തേക്കും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വിഷയത്തിലും കെ വി തോമസ് പ്രതികരിക്കുകയാണ് ചെയ്തത്. നിലവിൽ ഇതുവരെ മുഖ്യമന്ത്രി പങ്കെടുക്കുന്ന കൺവെൻഷനിൽ ക്ഷണം ഒന്നും ലഭിച്ചിട്ടില്ല. അഥവാ ക്ഷണം കിട്ടിയാൽ അതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.