ലക്ഷദ്വീപിന്റെ പേരിൽ നടക്കുന്നത് ടൂൾകിറ്റ് പ്രചരണം; അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങളെ ന്യായീകരിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പേരില്‍ ടൂള്‍ കിറ്റ് ഉണ്ടാക്കി ചിലര്‍ ഒരേതരത്തില്‍ പ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസ്, സിപിഎം, മുസ്ലിംലീഗ് പാര്‍ട്ടികളും ചില ഇസ്ലാമിക സംഘടനകളും വ്യാപക കള്ളപ്രചരണം നടത്തുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് മോദി ദ്വീപിനെ ഇല്ലാതാക്കുന്നുവെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. ലക്ഷദ്വീപും ബേപ്പൂരുമായുള്ള ബന്ധം തകര്‍ത്ത് മം?ഗലാപുരത്തെ ബേപ്പൂരിന് പകരമാക്കുകയാണെന്ന ആരോപണം അവിടുത്തെ എം.പി തന്നെ നിഷേധിച്ചിരിക്കുകയാണ്. ബേപ്പൂര്‍ തുറമുഖത്ത് അടിസ്ഥാന സൗകര്യ വികസനമേര്‍പ്പെടുത്തണമെന്ന് ലക്ഷദ്വീപ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി നിരവധി വര്‍ഷങ്ങളായി ആവശ്യപ്പെടുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോടും കഴിഞ്ഞ പിണറായി സര്‍ക്കാരിനോടും അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടു.
എന്നാല്‍ ലക്ഷദ്വീപ് ജനതയുടെ ആവശ്യത്തോട് അവരുടെ അഡ്മിനിസ്‌ട്രേഷന്‍ എടുത്ത തീരുമാനത്തോട് ഇതുവരെ കേരളം നടപടി സ്വീകരിച്ചില്ല. ലക്ഷദ്വീപ് തന്നെ പണം മുടക്കി ചെയ്യാന്‍ തയ്യാറാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിതന്നാല്‍ മതിയെന്നും വരെ അവര്‍ പറഞ്ഞിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
80,000 പേരുള്ള ലക്ഷദ്വീപില്‍ നിലവിലെ ഡയറിഫാമില്‍ നിന്നും ദിവസേന ലഭിക്കുന്നത് പരമാവധി 100 ലിറ്റര്‍ പാലാണ്. അത് ലഭിക്കുന്നത് ചിലര്‍ക്ക് മാത്രവും. ഒരു ലിറ്റര്‍ പാലിനായി സര്‍ക്കാറിന് ചെലവ് വരുന്നത് 800 രൂപയിലധികം. ഈ പാഴ്‌ചെലവും ദൗര്‍ലഭ്യവും അവസാനിപ്പിക്കാന്‍ പുതിയതായി വന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഒരു നിര്‍ദ്ദേശം വച്ചു. എല്ലാവര്‍ക്കും പാല്‍ ലഭിക്കാന്‍ അമുല്‍ കമ്പനിയുടെ കവര്‍ പാല്‍, കപ്പല്‍ മാര്‍ഗ്ഗം കൊണ്ടുവന്ന് ലക്ഷദ്വീപിലെ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുക. ലോകോത്തര നിലവാരമുള്ള അമുല്‍ നരേന്ദ്രമോദിയുടെ കമ്പനിയല്ല എന്ന് വിമര്‍ശകര്‍ മനസിലാക്കണം. ഗുജ്‌റാത്തികളുടെ കമ്പനിയായതു കൊണ്ട് മാത്രം അമുലിനെ ഒഴിവാക്കണമെന്ന് പറയുന്നതിലെ യുക്തി മനസിലാവുന്നില്ല.
മാദ്ധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുളള സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് ലക്ഷദ്വീപിന്റെ സുരക്ഷയ്ക്കായി ചില നടപടിക്രമങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എടുത്തത്. മുമ്പ് മിനിക്കോയ് വഴി പോകുകയായിരുന്ന രവിഹാന്‍സി എന്ന ബോട്ടില്‍ നിന്ന് 3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കും തിരകളും തീരസംരക്ഷണ സേന പിടിച്ചെടുത്തിരുന്നു. ഇത് മലയാള മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ചില വിദേശ കപ്പലുകള്‍ ദുരൂഹസാഹചര്യത്തില്‍ നിരവധി തവണ ദ്വീപിലേക്ക് വരുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് ഇത്രയും പിടിച്ചതു കൊണ്ടാണോയെന്ന് അറിയില്ല, മയക്കുമരുന്നുമായി ബന്ധമുളള ചില ലോബികള്‍ വലിയ ആവേശത്തോടെയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അനാര്‍ക്കലി ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനും അവിടുത്തെ പ്രാദേശിക ഇമാമും സിനിമ അനിസ്ലാമികമാണെന്ന് പറഞ്ഞ് പരാതി നല്‍കിയ കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
2019 മെയില്‍ ഐഎസ്‌ഐഎസ് തീവ്രവാദികളുമായി ബോട്ട് ശ്രീലങ്കയില്‍ നിന്ന് ദ്വീപിലേക്ക് വരുന്നത് എല്ലാ മാദ്ധ്യമങ്ങളം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഈ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നില്ല. ഒരു മുസ്ലീം സമുദായത്തിലുളള അഡ്മിനിസ്‌ട്രേറ്ററാണ് നടപടി സ്വീകരിച്ചത്. കേരള തീരത്തും ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പിണറായി സര്‍ക്കാരും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ പളളിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ അതേ ഭീകരര്‍ കേരളം ഉള്‍പ്പെടെ സന്ദര്‍ശിച്ചത് ശ്രീലങ്കന്‍ സൈനിക മേധാവി വെളിപ്പെടുത്തിയതാണ്.
ദ്വീപില്‍ കൊറോണ കൂടാന്‍ കാരണം അഡ്മിനിസ്‌ട്രേറ്ററുടെ നയമാണെന്നാണ് പ്രചാരണം. എന്നാല്‍ ഇതല്ലെന്ന് കളക്ടര്‍ തന്നെ പറഞ്ഞത് എല്ലാ മാദ്ധ്യമങ്ങളിലും വന്നിട്ടുണ്ട്. ജനങ്ങളുടെ സഞ്ചാരവും ഇക്കണോമിക് ആക്ടിവിറ്റിയുമാണ് ഇതിന് കാരണമെന്നാണ് കളക്ടര്‍ പറഞ്ഞത്.
ബീഫ് നിരോധിച്ചുവെന്നാണ് മറ്റൊരു പ്രചാരണം. ഇതും പച്ചക്കള്ളമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നാണ് മാംസം മാറ്റി നിര്‍ത്തിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണത്തില്‍ മാംസം വിളമ്പുന്നില്ല. അതു തന്നെയാണ് ഇവിടെയും നടന്നത്. അത് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ്. ലക്ഷദ്വീപിനെ കശ്മീരാക്കുന്നുവെന്നാണ് കെസി വേണുഗോപാല്‍ പറയുന്നത്. കശ്മീരില്‍ ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു സമാധാനവും സന്തോഷവുമാണ്. അവിടത്തെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. ക്രിസ്മസ് ഉള്‍പ്പെടെയുളള ആഘോഷങ്ങള്‍ പോലും അവിടെ നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications