'പാര്‍ട്ടിയുടെ നിലപാട് മുകേഷ് രാജിവെക്കണം എന്നത് തന്നെയാണ്'; സുരേഷ് ഗോപിയെ തള്ളി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സിനിമാ താരങ്ങൾക്കെതിരായ ലൈംഗികാരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബി ജെ പി. ചലച്ചിത്ര നടൻ എന്ന നിലയിലുള്ള അഭിപ്രായമായി മാത്രം അതിനെ കണ്ടാൽ മതിയെന്നും ആരോപണ വിധേയനായ മുകേഷ് രാജി വെയ്ക്കണമെന്നതാണ് ബി ജെ പിയുടെ നിലപാടെന്നും ആ നിലപാടിൽ ഉറച്ചാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടി നിലപാട് പറയുന്നത് പാർട്ടി അധ്യക്ഷനാണ്. ആരോപണങ്ങൾ മാധ്യമ സൃഷ്ടിയല്ല. സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാന്തന്ത്ര്യം ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. അതേ സമയം സുരേഷ് ഗോപിക്ക് മേൽ ബി ജെ പി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം ഇല്ലേ എന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നാണ് സുരേന്ദ്രൻ മറുപടി പറഞ്ഞത്.

ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. സർക്കാരിന്റെ ആത്മാർത്ഥതയാണ് കാണിക്കുന്നത്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്റെ ധാർഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എം എൽ എയുടെ രാജി എഴുതി വാങ്ങാൻ പിണറായി തയ്യാറാകണം. ചലച്ചിത്ര മേഖലയിലെ അനാശാസ്യ പ്രവണതകൾ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രൻ പറഞ്ഞു.
രഞ്ജിത്തും സ്വകാര്യ സംഘടനയുടെ സെക്രട്ടറിയായ സിദ്ദിഖും രാജി വെച്ചിട്ടുണ്ടെങ്കിൽ നിയമസഭ സാമാജികനായിട്ടുള്ള അധികാരം കയ്യാളുന്ന ഒരാൾ എത്രയും പെട്ടെന്ന് രാജി വെച്ച് പോകേണ്ടതാണെന്നും വ്യാഖ്യാനങ്ങൾക്കൊന്നും ഇതിൽ അടിസ്ഥാനമില്ലെന്നും പാർട്ടി നിലപാട് വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേ സമയം വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങൾ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും എന്നും വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണെന്നും ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്നും ഒരു വലയി സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങൾ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
പരാതിരൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നതെന്നും കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥ തകിടം മറിക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications