രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചു: മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കായി കേരളത്തിലെത്തിയ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും അദ്ദേഹം ക്ഷാമപണം നടത്തണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ നിര്‍മ്മിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്മാറിയതിനെ തുടര്‍ന്നാണ് വിമര്‍ശനം.
ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാവിന്റെ നിലപാടിതാണോയെന്ന് വ്യക്തമാക്കണം.യാത്രയുടെ ഉദ്ദേശത്തിന് നേരെ വിപരീതമാണ് നടക്കുന്നത്. മലയാളികളെ ആകെ അപമാനിച്ച രാഹുല്‍ മാപ്പ് പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനികളോട് അങ്ങേയറ്റത്തെ അനാദരവാണുണ്ടായത്.
എല്ലാവരും കാത്ത് നില്‍ക്കവേ, ഉദ്ഘാടനം നടത്തേണ്ടിയിരുന്ന സ്മൃതി മണ്ഡപത്തിന് മുന്നിലൂടെ രാഹുല്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് കടന്നു പോയത്. രാഹുല്‍ മാപ്പ് പറയണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പ്രായശ്ചിത്തം ചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം, ഫണ്ട് വിവാദത്തെ ചൊല്ലിയാണ് രാഹുല്‍ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നത്. ഈ പരിപാടി ഒരു സ്‌പോണ്‍സേര്‍ഡ് പരിപാടിയാമെന്ന പ്രവര്‍ത്തകരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് രാഹുല്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്. പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി പണം പിരിച്ചുവെന്ന് കാണിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഡി സി സി അധ്യക്ഷന്‍ പാലോട് രവി ആശുപത്രി മാനേജ്മെന്റിനോട് പണം പിരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ദേ..നോക്കൂ..ഒരു പച്ചക്കിളി; അപർണയുടെ അടിപൊളി ചിത്രങ്ങൾ
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഉടമ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകം പണിതിരുന്നു. ഇത് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചത്. ഇതിന് വേണ്ടി പാലോട് രവി പണം വാങ്ങിച്ചുവെന്നാണ് ആരോപിക്കുന്നത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നു. രാഹുല്‍ എത്താത്തിനെ തുടര്‍ന്ന് ശശി തരൂര്‍ എംപിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കൂടാതെ പണം പിരിച്ചതില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. ഡി സി സി അധ്യക്ഷന്‍ സാമ്പത്തിക സഹായത്തിനായി വ്യക്തികളെ സമീപിച്ച് പണം പിരിക്കുന്നുണ്ടെന്ന് ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.