Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകീകൃത സിവില്‍ കോഡ് മുസ്ലിങ്ങളുടെ മാത്രം വിഷയമല്ല: ലീഗും സിപിഎമ്മും ഒന്നിക്കുമെന്നും കെ സുരേന്ദ്രന്‍

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് മുസ്ലിങ്ങളെ മാത്രമായിട്ട് ബാധിക്കുന്ന വിഷയമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗോത്ര വർഗക്കാർ, ആദിവാസികള്‍ തുടങ്ങി ഹിന്ദു മതത്തിലേയും ക്രിസ്ത്യന്‍ മതത്തിലേയും ഇന്ന് നിലനില്‍ക്കുന്ന പല ആചാരങ്ങളേയും നിയമങ്ങളേയും ഏകീകൃത സിവില്‍ കോഡ് ബാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലത്തിന് അനുസരിച്ച് രാജ്യത്തിന് പരിഷ്കൃതമായി മുന്നോട്ട് പോവേണ്ടതുണ്ട്. അതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഇപ്പോള്‍ ഇത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യവും ബിജെപിക്കില്ലെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനസ്സ് തുറക്കുന്നത്.

 ksurendran

മൂന്ന് പ്രധാനപ്പെട്ട വിഷയങ്ങള്‍

എല്ലാവർക്കും തുല്യത ഉറപ്പ് വരുത്തുക, വിവാഹവുമായി ബന്ധപ്പെട്ട നിയമം, സ്ത്രീകളുടെ സ്വത്തവകാശം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഏകീകൃത സിവില്‍ കോഡ് ചർച്ച ചെയ്യുന്നത്. വിവാഹം, സ്വത്തവകാശം തുടങ്ങിയവയുടെ കാര്യത്തില്‍ എല്ലാ ലോകരാജ്യങ്ങളും സ്ത്രീകള്‍ക്കും തുല്യമായ അവകാശം ഉറപ്പ് വരുത്തുകയെന്ന കാഴ്ചപ്പാടോട് കൂടിയാണ് മുന്നോട്ട് പോവുന്നത്. തന്റെ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യമായ അവകാശം ലഭിക്കുന്നതിന് വേണ്ടി സിപിഎം സഹയാത്രികനായ അഡ്വ.ഷുക്കൂർ എന്നയാള്‍ രജിസ്റ്റർ വിവാഹം ചെയ്യുന്ന വിചിത്രമായ സംഭവം അടുത്തിടെപോലും കേരളത്തിലുണ്ടായി.

തങ്ങളുടെ മക്കള്‍ക്ക് സ്വത്തിലെ തുല്യമായ അവകാശം നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഈ രാജ്യത്തെ ഭൂരിപക്ഷം രക്ഷിതാക്കളും. മതനിയമങ്ങള്‍ അനുസരിച്ച് പെണ്‍മക്കള്‍ക്ക് പാതി അവകാശം മാത്രമാണ് ലഭിക്കുക. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ എല്ലാ മതത്തിലേക്കും പെണ്‍കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ സ്വത്തില്‍ തുല്യ അവകാശം ഉണ്ടായിരിക്കും.

മറ്റൊരു പ്രധാനപ്പെട്ട കാര്യം മുത്തലാഖ് സംവിധാനം പൂർണ്ണമായും ഇല്ലാതാവുന്നു എന്നതാണ്. ലോകത്തിലെ 95 ശതമാനം മുസ്ലിം രാജ്യങ്ങളും ഉപേക്ഷിച്ച കാര്യമാണ് മുത്തലാഖ്. വിവാഹ മോചനത്തിന് പൊതുവായ രീതി രാജ്യത്താകമാനം വരണം എന്നുള്ളതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് മുസ്ലീംങ്ങളുടെ മാത്രം പ്രശ്നമല്ല. ഹിന്ദുക്കളില്‍ തന്നെ പല ഗോത്ര വിഭാഗങ്ങള്‍ക്കിടയിലും വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇത്തരം വ്യത്യാസങ്ങളുണ്ട്.

ഏകീകൃത സിവില്‍ കോഡിന് മതവുമായി ബന്ധമില്ല

ഏകീകൃത സിവില്‍ കോഡ് എന്ന് പറയുന്നത് മതവുമായി ബന്ധപ്പെട്ട ഒരു വിഷയമേ അല്ല. എല്ലാ മതങ്ങളിലുമുള്ള അപരിഷ്കൃതമായ നിയമങ്ങള്‍ പരിഷ്കരിക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ എല്ലാ പൗരന്മാർക്കും തുല്യമാണ്. സിവില്‍ നിയമങ്ങളില്‍ 95 ശതമാനവും അങ്ങനെ തന്നെയാണ്. ശേഷിക്കുന്ന ഒരു അഞ്ച് ശതമാനത്തില്‍ മാത്രമാണ് സിവില്‍ നിയമങ്ങള്‍ വ്യത്യാസപ്പെട്ട് കിടക്കുന്നത്. ഇതില്‍ ഗ്രോത്ര വിഭാഗങ്ങളുടെ നിയമങ്ങള്‍, ക്രിസ്ത്യന്‍ സമുദായത്തിലെ പിന്തുടർച്ചാവകാശം പോലുള്ളവ, മുസ്ലിം സമുദായത്തിലെ വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങളും വരുന്നു. ഇത് ഒരു വിവേചനമാണ്. പണ്ട് എല്ലാ പാർട്ടികളും ഏതെങ്കിലും ഒരു കാലത്ത് ഏകീകൃത സിവില്‍ കോഡിന് വേണ്ടി വാദിച്ചവരാണെന്ന കാര്യം നാം മറക്കരുത്.

 civil-code

ബിജെപിയുടെ പ്രഖ്യാപിത നയങ്ങള്‍

ഏകീകൃത സിവില്‍ കോഡ്, ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയുക, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ് തുടങ്ങിയവയൊക്കെ ബിജെപിയുടെ പ്രഖ്യാപിത നയങ്ങളാണ്. അത്തരമൊരു കാര്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്. ഒരോ കാര്യങ്ങളായിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കി വരികയാണ്. രണ്ടാം മോദി സർക്കാറിന്റെ കാലത്താണ് 360-ാം വകുപ്പ് എടുത്ത് കളയുന്നത്. എന്തുകൊണ്ട് അതിന് മുമ്പ് ചെയ്തില്ലെന്ന് ചോദിച്ചാല്‍, സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്.

രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്നില്ല

രാഷ്ട്രീയപരമായ നേട്ടത്തിന് വേണ്ടിയല്ല ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത്. ഹിന്ദുക്കളിലെ പല വിഭാഗങ്ങള്‍ക്കിടയിലും ഇത്തരത്തില്‍ അചാരങ്ങളും നിയമങ്ങളും വ്യത്യാസപ്പെട്ട് കിടക്കുന്നുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമ്പോള്‍ അവരേയും ഇത് ബാധിക്കും. എന്നുവെച്ച് ഇതൊന്നും മാറ്റാതെ നിർവ്വാഹമില്ല.
ഇന്ത്യ മാത്രമല്ല ഇത്തരം പരിഷ്കാരങ്ങളിലേക്ക് വരുന്നത്. സൗദി അറേബ്യയില്‍ പണ്ട് പെണ്‍കുട്ടികള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ഈ നിലപാട് മാറ്റി. എന്തിനാണ് അങ്ങനെ ചെയ്തത്, ഓരോ രാജ്യങ്ങളും കൂടുതുല്‍ പരിഷ്കൃതമായി മാറിയിരിക്കുകയാണ്.

കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവും

ഏകീകൃത സിവില്‍ കോഡ് എന്നത് ഭരണഘടനയുടെ നിർദേശ തത്വങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യമാണ്. മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ പരസ്യമായി നിയമത്തിന് അനുകൂലമായി രംഗത്ത് വന്നു. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ നിലപാട് എന്താണ്. ഏകീകൃത സിവില്‍ കോഡ് വേണമെന്ന് വാദിക്കുന്ന നിരവധി നേതാക്കള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ട്.

കേരളത്തില്‍ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് 30 ശതമാനം വരുന്ന വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസ് ഇത്തരത്തില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അവർക്ക് കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരും. വിഷയത്തില്‍ അവരുടെ യഥാർത്ഥ നിലപാട് എന്താണ്. രാഹുല്‍ ഗാന്ധിയെങ്കിലും അത് വ്യക്തമാക്കണം.

cpm

സിപിഎമ്മിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍

എക്കാലത്തും ഏകീകൃത സിവില്‍ കോഡിന് വേണ്ടി വാദിച്ചവരാണ് ഇടതുപാർട്ടികള്‍. ഇപ്പോഴത്തെ ഈ നിലപാട് മാറ്റത്തിന് പിന്നില്‍ വോട്ട് ബാങ്ക രാഷ്ട്രീയമാണ്. അവരുടെ താത്വികമായ നിലപാട് ഏകീകൃത സിവില്‍ കോഡിന് ഒപ്പമായിരിക്കെ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് അവസരവാദപരമായ നിലപാടാണ്. സിപിഎമ്മും ലീഗും സമീപ ഭാവിയില്‍ ഒന്നിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിയെ സംബന്ധിച്ച് ഞങ്ങള്‍ ഒരിക്കലും ഇതിനെ ഒരു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി കാണുന്നില്ല. സ്ത്രീകളുടെ തുല്യതയാണ് ഞങ്ങളുടെ ലക്ഷ്യം.

സികെ ജാനുവിന്റെ എതിർപ്പ്

എന്‍ഡിഎ മുന്നണിയുടെ ഭാഗമായ സികെ ജാനു ഏകീകൃത സിവില്‍ കോഡിനെതിരെ രംഗത്ത് വന്നത് തെറ്റിദ്ധാരണ കൊണ്ടാണ്. കേരളത്തില്‍ നിന്ന് മാത്രമല്ല, നാഗാലാന്‍ഡില്‍ നിന്ന് വരെ ഇത്തരം പ്രതികരണങ്ങള്‍ വന്നിരുന്നു. അവർക്ക് കാര്യങ്ങളെക്കുറിച്ച് ശരിയാ ബോധവത്കരണം ലഭിക്കാത്ത സാഹചര്യത്തിലാണ് അത്തരം പ്രതികരണമുണ്ടായത്. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. സമീപ ഭാവിയില്‍ തന്നെ ഏകീകൃത സിവില്‍ കോഡിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള വലിയ പ്രചരാണ പരിപാടികള്‍ ബിജെപി സംസ്ഥാനത്ത് നടത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+