കലാമിന്റെ പുസ്തകത്തിന്റെ പ്രകാശനം: വിവര്‍ത്തക ശ്രീദേവിയ്ക്ക് വിലക്ക്.. കാരണം പെണ്ണായത്
തൃശൂര്‍: രാജ്യത്തിന്റെ പല ഭാഗത്തും സ്ത്രീകളെ ഇപ്പോഴും പൊതുവേദികളില്‍ പ്രവേശിപ്പിയ്ക്കാറില്ലെന്ന് വാര്‍ത്തകള്‍ വരാറുൂണ്ട്. എന്നാല്‍ നമ്മുടെ കേരളത്തെ കുറിച്ച് അപ്പോഴെല്ലാം നാം അഭിമാനിച്ചിട്ടുണ്ട്. എന്തായാലും നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും നടക്കില്ലെന്നും ആവേശത്തോടെ പറയാറുണ്ട്.
എന്നാല്‍ നമ്മുടെ നാട്ടിലും ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ നടക്കും എന്ന് തെളിയിക്കുന്നതാണ് ശ്രീദേവി എസ് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. എപിജെ അബ്ദുള്‍കലാം അവസാനമായി എഴുതിയ പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ആളാണ് ശ്രീദേവി. എന്നാല്‍ ആ പുസ്തകത്തിന്റെ പ്രസാധന ചടങ്ങിന്റെ വേദിയില്‍ ശ്രീദേവിയ്ക്ക് സ്ഥാനമില്ല.
എന്താണ് അതിന് കാരണം എന്ന് അന്വേഷിച്ചാലാണ് ഞെട്ടിപ്പോവുക. ചടങ്ങില്‍ പങ്കെടുക്കുന്ന സന്യാസിയ്‌ക്കൊപ്പം സ്ത്രീകള്‍ വേദി പങ്കിടാന്‍ പാടില്ലത്രെ. മാത്രമല്ല, സദസ്സിലെ ആദ്യ മൂന്ന് വരിയില്‍ പോലും സ്ത്രീകള്‍ ഉണ്ടാകരുത്.
നാളെ എന്റെ പുസ്തക പ്രകാശനം.വേദിയിൽ കയറാൻ എനിക്ക് വിലക്ക്. വിശിഷ്ട അതിഥി യായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്...
Posted by Sreedevi S Kartha on Friday, 25 September 2015
ഗുജറാത്തിലെ സ്വാമി നാരായണ്‍ സന്യാസി സന്‍സ്ഥാന്റെ അധികാരിയായി സന്യാസിയുടെ പ്രതിനിധിയായി ബ്രഹ്മ വിഹാരി ദാസ് സ്വാമി ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സന്യാസിമഠത്തിന്റെ അധികാരിയായ പ്രമുഖ് സ്വാമിജി അബ്ദുള്‍കലാമിന്റെ ആത്മീയ ഗുരു ആയിരുന്നു. ആശ്രമത്തിന്റെ പ്രതിനിധിയായി വരുന്ന ആള്‍ ഇരിയ്ക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഉണ്ടാകാന്‍ പാടില്ലത്രെ. ആശ്രമം തന്നെയാണ് ഇത്തരം നിബന്ധന വച്ചിട്ടുള്ളത്. പ്രമുഖ് സ്വാമിജിയ്ക്കൊപ്പമുള്ള തന്‍റെ ആത്മീയ അനുഭവങ്ങളെ കുറിച്ചുള്ള പുസ്തകമാണ് ശ്രീദേവി വിവര്‍ത്തനം ചെയ്തിരിയ്ക്കുന്നത്.
കറന്റ് ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിയ്ക്കുന്നത്. എംടി വാസുദേവന്‍ നായരാണ് പ്രകാശനം. സെപ്തംബര്‍ 26 ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചാണ് പ്രകാശ കര്‍മം. പുസ്തക പ്രകാശനത്തിന്റെ വേദിയില്‍ പ്രവേശനമുണ്ടാകില്ലെന്ന് കറന്റ് ബുക്‌സ് അധികൃതരാണ് തന്നെ അറിയിച്ചതെന്ന് ശ്രീദേവി എസ് കര്‍ത്ത തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. 'കാലാതീതം' എന്നാണ് പുസ്തകത്തിന്റെ പേര്.
എന്തായാലും ശ്രീദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. എംടി വാസുദേവന്‍ നായര്‍ പ്രസാധന ചടങ്ങില്‍ നിനിന്ന് പിന്‍മാറണം എന്നും ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.