കളിയിക്കാവിള കൊലപാതകം: സംഘാംഗങ്ങളെ പിടികൂടിയതിലുള്ള വൈരാഗ്യം തീർക്കാൻ, പ്രതികൾ കുറ്റം സമ്മതിച്ചു,
കളിയിക്കാവിള: കളിയിക്കാവിളയിൽ എഎസ്ഐയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തങ്ങളുടെ സംഘത്തിൽപ്പെട്ടവരെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചെന്നാണ് പോലീസ് പറയുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളാണ് ഇപ്രകാരം മൊഴി നൽകിയിട്ടുള്ളത്. പരിചയമുള്ള സ്ഥലമായതിനാലാണ് കൃത്യം നടപ്പിലാക്കുന്നതിനായി കളിയിക്കാവിള തിരഞ്ഞെടുത്തതെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേ സമയം പ്രതികളുടെ ഐസിസ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച കുഴിതുറ കോടതിയിൽ ഹാജരാക്കാനാണ് മജിസ്ട്രേറ്റ് നിർദേശിച്ചിട്ടുള്ളത്. പ്രതികളെ ഇപ്പോൾ പാളയംകൊട്ട ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
അതേ സമയം കേസിലെ പ്രതികളായ തൌഫീഖ്, അബ്ദുൾ ഷമീം എന്നിവർക്ക് തീവ്രസംഘടനയുമായി ബന്ധമുണ്ടെന്ന പോലീസ് നിഗമനം ശരിവെക്കുന്ന തരത്തിലാണ് ഇവർ കേസിൽ മൊഴി നൽകിയിട്ടുള്ളത്. എഎസ്ഐ വിൽസണെ വധിച്ചിട്ടുള്ളത് പോലീസിനോടും ഭരണകൂടത്തോടുമുള്ള പ്രതികാരമായാണെന്നും പ്രതികൾ ചോദ്യം ചെയ്യുന്നതിനിടെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തീവ്ര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ആയുധമായും നടത്തിയ കൊലപാതകമാണെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

കർണാടകത്തിലെ ഉഡുപ്പിയിൽ നിന്ന് അറസ്റ്റിലായ ഇരുവരെയും വ്യാഴാഴ്ച പുലർച്ചെയാണ് കേരള- തമിഴ്നാട് അതിർത്തിയിലുള്ള കളിയിക്കാവിള സ്റ്റേഷനിലെത്തിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം മാത്രമായിരിക്കും കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയുള്ളൂ. പത്ത് മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്.












Click it and Unblock the Notifications