കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് ശുപാര്‍ശ
തിരുവനന്തപുരം: പ്രമാദമായ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതിയായ ചന്ദ്രന് എന്ന മണിച്ചനെ ജയില്‍ മോചിതനാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മണിച്ചന് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മണിച്ചനെ വിട്ടയയ്ക്കാന് സര്‍ക്കാര്‍ നീങ്ങുന്നത്. മണിച്ചനടക്കം വിവിധ കേസുകളില്‍പ്പെട്ട 33 പേരുടെ ശിക്ഷ ഇളവ് ചെയ്ത് ജയില്‍ മോചിതരാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.
മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് മണിച്ചനടക്കം ഉള്ളവര്‍ക്ക് കൂട്ടമോചനം നല്‍കുന്നത്. 2000 ഒക്ടോബര്‍ 31-നാണ് കേരളത്തെ ഞെട്ടിച്ച മദ്യദുരന്തമുണ്ടാകുന്നത്. വ്യാജ മദ്യ നിര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നുവെന്നും മദ്യത്തിന്റെ വീര്യം കൂട്ടാനായി സ്പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണം ചെയ്യുകയുമായിരുന്നു എന്നായിരുന്നു കണ്ടെത്തല്‍.
കേസിലെ മറ്റൊരു പ്രതിയായിരുന്ന വിതരണക്കാരി താത്ത എന്ന ഹൈറുന്നീല തടവ് അനുഭവിക്കേ 2009-ല്‍ മരിച്ചിരുന്നു. മണിച്ചന്റെ ഡയറിയില്‍ നിന്ന് ചില സി പി ഐ എം നേതാക്കള്‍ക്കും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. 31 പേര് മരിക്കുകയും ആറ് പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും 500 പേര് ചികിത്സ തേടുകയും ചെയ്ത ദുരന്തമാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തം.
അതിനാല്‍ മണിച്ചന്റെ ജയില്‍ മോചനം എന്ന ആവശ്യത്തെ രാജ്ഭവന് ഗൗരവമായാണ് കാണുന്നത്. നിര്‍ദേശത്തില്‍ മൂന്നാഴ്ചയായിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. നേരത്തെ മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന് എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്കി കഴിഞ്ഞ വര്‍ഷം വിട്ടയച്ചിരുന്നു. അതിനിടെ മണിച്ചന്റെ ഭാര്യ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
കാവ്യ മാധവൻ പ്രതിയാകുമോ? ഇത്തവണ ആനൂകൂല്യം ലഭിച്ചേക്കില്ല.. നോട്ടീസ് നൽകും
സുപ്രീംകോടതിയെയാണ് മണിച്ചന്റെ ഭാര്യ സമീപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഇതില്‍ മുദ്രവെച്ച കവറില്‍ സംസ്ഥാന സര്‍ക്കാര്‍ ചില വിവരങ്ങള്‍ കോടതിയില്‍ നല്കാന് ശ്രമിച്ചിരുന്നു. മണിച്ചന്റെ മോചനക്കാര്യമായിരുന്നു മുദ്രവെച്ച കവറില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി വിവരങ്ങള്‍ സത്യവാങ്മൂലമായി നല്കാന് നിര്‍ദേശിക്കുകയായിരുന്നു.
കല്ലുവാതുക്കല്‍ വ്യാജ മദ്യദുരന്ത കേസില്‍ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ച നഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷം കലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും ആണ് ശിക്ഷയായി വിധിച്ചിരുന്നത്. ശിക്ഷ ഒരേ കാലത്ത് അനുഭവിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍
അതേസമയം ജീവപര്യന്തം ജീവിതാവസാനം വരെയാണെന്ന് വിചാരണ ചെയ്ത കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട് എന്നത് മണിച്ചന്റെ മോചനകാര്യത്തില്‍ നിര്‍ണായകമാണ്. ശിക്ഷയില്‍ ഇളവ് തേടി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റ് ചില പ്രതികളുടെ ശിക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തി എന്നല്ലാതെ മണിച്ചന്റെ ശിക്ഷ ഇളവ് ചെയ്തിരുന്നില്ല.
പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്നു മണിച്ചന് ആദ്യം കഴിഞ്ഞിരുന്നത്. ജയിലിനുള്ളില്‍ ശാന്ത പ്രകൃതക്കാരനായതിനാലും മറ്റ് പ്രശ്നങ്ങളുണ്ടാകാത്തതിനാലും നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് പിന്നീട് മണിച്ചനെ മാറ്റുകയായിരുന്നു. ജയിലില്‍ മികച്ച കര്‍ഷകനായാണ് മണിച്ചന് അറിയപ്പെടുന്നത്.
Recommended Video