ഭാര്യ അമല ഉള്‍പ്പെടെ എല്ലാവരുടെയും മൊഴികള്‍ അര്‍ജുനെതിര്; യുവാക്കളെ ആകർഷിച്ചത് പാർട്ടിയെ മറയാക്കി: കസ്റ്റംസ്
അർജുനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഇതിനായി പ്രതിയെ വീണ്ടും ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് അറിയിച്ചു
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് കസ്റ്റംസ്. ഏഴ് ദിവസത്തേക്ക് കൂടി കേസിലെ പ്രധാന പ്രതിയായ അർജുന്റെ കസ്റ്റഡി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. നേരത്തെ ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു അനുവദിച്ചിരുന്നത്. ഇത് പൂർത്തിയാക്കിയ ഇന്ന് കസ്റ്റംസ് അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കി.

ഇതോടൊപ്പമാണ് പുതിയ അപേക്ഷ കസ്റ്റംസ് നൽകിയിരിക്കുന്നത്. അർജുനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഇതിനായി പ്രതിയെ വീണ്ടും ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് അറിയിച്ചു. അർജുൻ ആയങ്കിയെ സംരക്ഷിക്കുന്നത് ടി.പി വധക്കേസ് പ്രതികളായ കൊടിസുനിയും ഷാഫിയുമാണെന്നും കസ്റ്റംസ് ചൂണ്ടികാട്ടി.
അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു അർജുൻ ആദ്യം പറഞ്ഞത്, എന്നാല്‍ ഷാഫി നല്‍കിയ മൊഴി ഇതിന് വിരുദ്ധമാണ്. ഭാര്യ അമല ഉള്‍പ്പെടെ എല്ലാവരുടെയും മൊഴികള്‍ അര്‍ജുന്‍ ആയങ്കിക്കെതിരാണെന്നും കസ്റ്റംസ് വ്യക്തമാക്കി. കാർ വാങ്ങാൻ പണം നൽകിയത് ഭാര്യ മാതാവാണെന്നാണ് അർജുൻ പറഞ്ഞത്. എന്നാല്‍ ഇന്നലെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്റെ അമ്മ അങ്ങനെയൊരു പണം നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്.
Recommended Video
അതേസമയം സ്വര്‍ണക്കടത്ത് സംഘം യുവാക്കളെ ആകര്‍ഷിച്ചത് രാഷ്ട്രീയപാര്‍ട്ടിയെ മറിയാക്കിയെന്നും കസ്റ്റംസ്. ഫോണ്‍ രേഖകളില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്ക് വ്യക്തമായി. ആഡംബര ജീവിതമാണ് അര്‍ജുനെ സംശയത്തിന്‍റെ നിഴലിലാക്കിയതെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications