താരാരാധന മാനസിക രോഗമാണ്.. പാർവ്വതി മലയാളത്തിൽ പിറന്ന ഉണ്ണിയാർച്ച.. കട്ട സപ്പോർട്ടുമായി വൈശാഖൻ
Recommended Video
തൃശൂര്‍: എകെജിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് യുവനേതാവും തൃത്താല എംഎല്‍എയുമായ വിടി ബല്‍റാം നടത്തിയ അധിക്ഷേപ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലേയും പുറത്തേയും സജീവ ചര്‍ച്ച. കസബ വിവാദത്തില്‍ പാര്‍വ്വതിക്കും വിമന്‍ ഇന്‍ സിനിമ കലക്ടീവിനും എതിരെ നടന്നുകൊണ്ടിരുന്ന സൈബര്‍ ആക്രമണത്തിന് തെല്ലൊരു അയവ് വന്നത് ഈ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്.
വിടി ബൽറാം കമ്പ്യൂട്ടര്‍ കളികളില്‍ ബഹുമിടുക്കനായ അമൂല്‍ബേബി.. രൂക്ഷ പ്രതികരണവുമായി വിഎസ്
സമൂഹം ചര്‍ച്ച ചെയ്യേണ്ട ഗൗരവകരമായ ഒരു പ്രശ്‌നമാണ് കസബയെ ഉദാഹരണമാക്കി പാര്‍വ്വതി ഉന്നയിച്ചത്. പക്ഷേ അത് മനസ്സിലാക്കിയവര്‍ എണ്ണത്തില്‍ കുറവാണ്. ഭൂരിപക്ഷം വരുന്ന ഫാന്‍സും പുരുഷാധിപത്യ മനോഭാവമുള്ളവരും പാര്‍വ്വതിയെ തെറിവിളിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ പാര്‍വ്വതിയെ ആയിരുന്നോ ചോദ്യം ചെയ്യേണ്ടിയിരുന്നത്?
വിമർശിക്കേണ്ടത് പാർവ്വതിയെ അല്ല
കസബ വിവാദത്തില്‍ പാര്‍വ്വതിയെ ശക്തമായി പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍. പാര്‍വ്വതിയെ ഉണ്ണിയാര്‍ച്ചയെന്നാണ് വൈശാഖന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കസബ വിവാദത്തില്‍ യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടതും വിമര്‍ശിക്കേണ്ടതും പാര്‍വ്വതിയെ അല്ലായിരുന്നു എന്നാണ് വൈശാഖന്‍ ചൂണ്ടിക്കാട്ടുന്നത്.
അത് ക്രിമിനൽ കുറ്റം
കസബ സിനിമയുടെ സംഭാഷണം എഴുതിയ വ്യക്തി സാംസ്‌ക്കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണ് എന്നാണ് വൈശാഖന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കസബ സിനിമയുടെ സംവിധയകനേയും സംഭാഷണം പറഞ്ഞ നടനേയുമാണ് ചോദ്യം ചെയ്യേണ്ടതും വിമര്‍ശിക്കേണ്ടതും. അല്ലാതെ അതിനെ വിമര്‍ശിച്ച പാര്‍വ്വതിയെ അല്ല.
മലയാളത്തിലെ ഉണ്ണിയാർച്ച
കസബ വിവാദത്തില്‍ പാര്‍വ്വതിയെ സമൂഹം ചോദ്യം ചെയ്യുന്നത് ശരിയല്ല. ധൈര്യപൂര്‍വ്വം പ്രതികരിച്ച നടി പാര്‍വ്വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണ് എന്നും വൈശാഖന്‍ പറഞ്ഞു. സാഹിത്യം ചെയ്യേണ്ട ധര്‍മ്മമാണ് പാര്‍വ്വതി ചെയ്തത് എന്നും വൈശാഖന്‍ അഭിപ്രായപ്പെട്ടു.
താരാരാധന മാനസിക രോഗം
താരാരാധന മാനസിക രോഗമാണ്. അത്തരക്കാര്‍ ചിന്തയെ പണയം വെയ്ക്കുകയാണ് എന്നും വൈശാഖന്‍ പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ ജാതി-മത വര്‍ഗീയതയ്‌ക്കെതിരെ സാഹിത്യം പ്രതിരോധമാക്കണം. സമൂഹത്തിന് സംഭവിച്ച് കൊണ്ടിരിക്കുന്ന സാംസ്‌ക്കാരിക അപചയത്തെ നേരിടാന്‍ സാഹിത്യം ആവശ്യമാണെന്നും കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈശാഖന്‍ പറഞ്ഞു.
അന്ന് പാർവ്വതി പറഞ്ഞത്
തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് കസബയിലെ സ്ത്രീവിരുദ്ധതയെ പാര്‍വ്വതി വിമര്‍ശിച്ചത്. നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നാണ് പാര്‍വ്വതി പറഞ്ഞത്.
നായകൻ ചെയ്യുന്നത് ലൈസൻസ് നൽകൽ
സിനിമയിലെ നായകന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുമ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണത്. അങ്ങനെ ചെയ്യുക സെക്‌സിയും കൂളുമാണ് എന്ന് മറ്റുള്ളവര്‍ ധരിക്കുന്നു. ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട എന്നും പാര്‍വ്വതി പറയുകയുണ്ടായി. ഇതാണ് ഫാന്‍സിന് സഹിക്കാതെ പോയത്. ഇന്നലെ വന്ന ഒരു പീറപ്പെണ്ണ് തങ്ങളുടെ താരരാജാവിനെ തൊട്ട് കളിക്കാറായോ എന്ന മട്ടില്‍ തുടങ്ങിയ പ്രതികരങ്ങള്‍ എല്ലാ അതിരുകളും ലംഘിക്കുന്ന തലത്തിലേക്ക് വളര്‍ന്നു.
തെറിവിളിച്ച് തോൽപ്പിക്കാൻ
പാര്‍വ്വതിക്കെതിരെ തുടക്കമിട്ട സംഘടിത സൈബര്‍ ആക്രമണം ഗീതു മോഹന്‍ദാസിം റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും മായാനദിക്കും വിമന്‍ ഇന്‍ സിനിമ കലക്ടീവിനും നേര്‍ക്ക് നീണ്ടു. പാര്‍വ്വതിയോട് മോശമായി പെരുമാറിയ മമ്മൂട്ടിയുടെ രണ്ട് ആരാധകരെ പോലീസ് പിടികൂടിക്കഴിഞ്ഞു. ഇതോടെ വിവാദത്തില്‍ മൗനം വെടിഞ്ഞ് മെഗാസ്റ്റാര്‍ തന്നെ രംഗത്ത് വന്നു. തന്റെ പേരില്‍ തെറിവിളി മുഴക്കുന്ന ഫാന്‍സിനെ തള്ളിക്കളയുന്ന നിലപാടാണ് മമ്മൂട്ടി ്സ്വീകരിച്ചിരിച്ചത്. തനിക്ക് വേണ്ടി പ്രതികരിക്കനോ പ്രതിരോധിക്കാനോ ആരെയും താന്‍ ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് മമ്മൂട്ടി വ്യക്തമാക്കിയത്.
മൈ സ്റ്റോറിക്കെതിരെ ആക്രമണം
എന്നാൽ മമ്മൂട്ടിയുടെ പ്രതികരണം വന്നതിന് ശേഷവും ഫാൻസ് ആക്രമണം തുടർന്നു. പാർവ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനത്തിന് ഡിസ് ലൈക്ക് അടിച്ച് കൊണ്ടായിരുന്നു വിരോധം തീർക്കൽ. ഗാനത്തിന് കിട്ടിയത് ഒന്നരലക്ഷത്തിലധികം ഡിസ് ലൈക്കുകളാണ്. ഇതുകൊണ്ടും തീർന്നില്ല. പാർവ്വതിയുടെ ഒരൊറ്റ സിനിമയും കാണരുതെന്ന തരത്തിലും പ്രചാരണങ്ങൾ നടന്നു. പാർവ്വതിയെ സിനിമയിൽ നിന്നും പുറത്താക്കുമെന്നാണ് വെല്ലുവിളി.
എരിതീയിൽ എണ്ണയൊഴിച്ച് ലേഖനം
അതിനിടെ മമ്മൂട്ടിയെ വ്യക്തിപരമായി വിമർശിക്കുന്ന ലേഖനം വിമൻ ഇൻ സിനിമ കലക്ടീവ് തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്ക് വെച്ചതോടെ എരിതീയിൽ എണ്ണയൊഴിച്ച മട്ടിലായി കാര്യങ്ങൾ. മമ്മൂട്ടിയുടെ പ്രായത്തെ അടക്കം ചൂണ്ടിക്കാട്ടുന്ന ലേഖനത്തിന്റെ പേരിൽ ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗ് കുറയ്ക്കാൻ ഫാൻസിറങ്ങി. ഇതോടെ ലേഖനം തങ്ങളുടെ നിലപാടല്ലെന്ന് വ്യക്തമാക്കി ഡബ്ല്യൂസിസി അത് പിൻവലിക്കുകയും ചെയ്തു.