കലോത്സവ നഗരിയിൽ അഞ്ചാംതവണയും അടുക്കളയില്‍ മാധവന്‍ നമ്പൂതിരി തന്നെ
കാസര്‍കോട്: നാളെ തുടങ്ങുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ അടുക്കള ഇന്ന് തന്നെ ഉണരും. അഞ്ചാം തവണയും കയ്യൂര്‍ മുഴക്കോത്തെ മാധവന്‍ നമ്പൂതിരി തന്നെയാണ് അടുക്കളയില്‍ നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഒരുക്കുന്നത്. മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 15 പേരാണ് കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുന്നത്. നാളെ സ്റ്റേജിതര മത്സരമായതിനാല്‍ 150 കുട്ടികള്‍ മാത്രമെ പങ്കെടുക്കുകയുള്ളു. ഒപ്പമെത്തുന്ന അധ്യാപകര്‍ക്കും സംഘാടക സമിതിക്കുമടക്കം 500 പേര്‍ക്കുള്ള ഭക്ഷണമാണ് നാളെ തയ്യാറാക്കേണ്ടത്.
അടുക്കളയിലേക്ക് വേണ്ട പാത്രങ്ങള്‍ ഇന്ന് ഉച്ചയോടെ തന്നെ എത്തിച്ചുണ്ട്. കലവറ നിറക്കല്‍ 20ന് മുന്‍ മന്ത്രിയും സ്‌കൂള്‍ മാനേജറുമായ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ചെമനാട് ഒന്നാം വാര്‍ഡ് കുടുംബശ്രീയാണ് ആദ്യം പച്ചക്കറികളും ഭക്ഷണമൊരുക്കാനുമുള്ള സാധനങ്ങളുമായെത്തിയത്.
കുടുംബശ്രീ നട്ടുവളര്‍ത്തിയ വെള്ളരിക്ക് പുറമെ ഉരുളക്കിഴങ്ങ്, ഉള്ളി, വെല്ലം, അരി, പഴങ്ങള്‍ എന്നിവ അവര്‍ കലവറയിലെത്തിച്ചു. വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും പാടശേഖര കമ്മിറ്റികളില്‍ നിന്നും പച്ചക്കറികള്‍ ശേഖരിക്കാനായി ഒരു വാഹനം ഏര്‍പ്പെടുത്തിയിരുന്നു. കാസര്‍കോടിന് സമീപ പ്രദേശത്തു നിന്നുള്ള പല കര്‍ഷകരും കലോത്സവത്തിന് നല്ല പിന്തുണയും സഹായവും നല്‍കിയിട്ടുണ്ട്.
ഒരേ സമയം 500 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദിവസങ്ങളിലായി 20,000 പേര്‍ക്കാണ് ഭക്ഷണമൊരുക്കേണ്ടത്.