അഴിഞ്ഞാടി യുവാക്കൾ, യുദ്ധക്കളമായി താനൂർ... പോലീസിന് നേരെ പടക്കമേറ്... വിറങ്ങലിച്ച് ജനങ്ങൾ...
മലപ്പുറത്തെ തീരദേശ ഗ്രാമമായ താനൂരിൽ ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി.
Recommended Video
താനൂർ: കത്വയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ ഹർത്താലിൽ മലപ്പുറം ജില്ലയിൽ പരക്കെ അക്രമം. മലപ്പുറത്തെ തീരദേശ ഗ്രാമമായ താനൂരിൽ ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി. താനൂരിലെ പ്രധാന കവലകളിലും മറ്റും യുവാക്കളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു. പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികൾ വരെ തെരുവിലിറങ്ങി അക്രമം അഴിച്ചുവിട്ടതോടെ താനൂർ നിവാസികൾ പരിഭ്രാന്തരായി.
കത്വ സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ ആചരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ നേരത്തെ വ്യാപക പ്രചരണമുണ്ടായിരുന്നു. എന്നാൽ ഒരു സംഘടനയും രാഷ്ട്രീയ പാർട്ടിയും ഈ ഹർത്താലിനെ പിന്തുണച്ചിരുന്നില്ല. പക്ഷേ, എല്ലാവരുടെയും കണക്കുക്കൂട്ടലുകൾ തെറ്റിച്ച് താനൂർ അടക്കമുള്ള മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹർത്താലിനെ അനുകൂലിക്കുന്നവർ തെരുവിലിറങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ സംഘർഷാവസ്ഥ നിലനിന്നിരുന്ന താനൂരിൽ തിങ്കളാഴ്ച രാവിലെ മുതലാണ് കാര്യങ്ങൾ കൈവിട്ടത്.
വ്യാപക അക്രമം...
ശനിയാഴ്ച രാത്രി കത്വ സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ റാലിയിൽ താനൂരിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിനുപിന്നാലെ താനൂരിലെ ചിറക്കലിലും ബ്ലോക്ക് ഓഫീസ് പരിസരത്തുമായി ഇരുവിഭാഗം ജനങ്ങൾ സംഘടിച്ചു. ഞായറാഴ്ച രാത്രിയും താനൂരിൽ സമാനമായ സംഘർഷാവസ്ഥയുണ്ടായി. രണ്ട് പ്രദേശങ്ങളിലായി ജനങ്ങൾ ആയുധങ്ങളേന്തി സംഘടിച്ചു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച ഹർത്താൽ ആചരിക്കാൻ ഒരു വിഭാഗം ആഹ്വാനം ചെയ്തത്.
റോഡുകളിൽ തടസം...
തിങ്കളാഴ്ച രാവിലെ മുതൽ താനൂർ തീരദേശത്തും ജംങ്ഷൻ പരിസരത്തും യുവാക്കൾ സംഘടിച്ചു. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി ചെറുപ്പക്കാരാണ് ഹർത്താലിന്റെ പേരിൽ തെരുവിലിറങ്ങിയത്. തിരൂർ-കടലുണ്ടി സംസ്ഥാന പാത, താനൂർ-വെന്നിയൂർ റോഡ് തുടങ്ങിയ പ്രധാന റോഡുകളിലും പ്രദേശത്തെ ചെറിയ റോഡുകളിലും കല്ലുകളിട്ടും, കൂറ്റൻ തടി കഷണങ്ങൾ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. മിക്ക സ്ഥലങ്ങളിലും ടയർ കത്തിക്കുകയും ചെയ്തു.
ബസുകൾ അടിച്ചുതകർത്തു...
രാവിലെ റോഡുകളിൽ ഗതാഗതം തടസപ്പെടുത്തിയ യുവാക്കളുടെ സംഘമാണ് പിന്നീട് താനൂർ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഒന്നര കിലോമീറ്ററോളം ദൂരം റോഡ് കൈയടക്കിയ യുവാക്കൾ ഇതുവഴിയെത്തിയ കെഎസ്ആർടിസി ബസുകൾ അടിച്ചുതകർത്തു. ഗുരുവായൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ടൗൺ ടൂ ടൗൺ ബസും, കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പോയ ബസും അക്രമികൾ പൂർണ്ണമായും അടിച്ചുതകർത്തു. ജീവനക്കാരും യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. താനൂരിൽ ആകെ മൂന്നു കെഎസ്ആർടിസി ബസുകൾ അടിച്ചുതകർത്തെന്നാണ് വിവരം.
വ്യാപാര സ്ഥാപനങ്ങളും...
സംഘടിച്ചെത്തിയ യുവാക്കൾക്ക് മുന്നിൽ പോലീസിന് ഒന്നും ചെയ്യാനായില്ലെന്നതാണ് യാഥാർഥ്യം. ഹർത്താൽ അനുകൂലികളെന്ന പേരിൽ താനൂർ ജംങ്ഷനിൽ അഴിഞ്ഞാടിയ അക്രമി സംഘം വ്യാപാര സ്ഥാപനങ്ങളും തകർത്തു. താനൂർ ജംങ്ഷനിലെ കെആർ ബേക്കറിയും, പടക്കക്കടയും അക്രമികൾ എറിഞ്ഞു തകർത്തു. ഇതിനിടെ പോലീസ് അക്രമികൾക്ക് നേരെ ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിച്ചെങ്കിലും അക്രമിസംഘം പിൻവാങ്ങിയില്ല.
പടക്കമേറ്...
പോലീസിന്റെ ഗ്രനേഡിനെയും ടിയർ ഗ്യാസിനെയും ചെറുക്കാൻ പടക്കക്കടയിൽ നിന്ന് കവർന്ന പടക്കങ്ങളും ഗുണ്ടുകളുമാണ് അക്രമിസംഘം ഉപയോഗിച്ചത്. മണിക്കൂറുകളോളം താനൂർ-കടലുണ്ടി റോഡിൽ പോലീസിന് നേരെ പടക്കമേറുണ്ടായി. യുവാക്കളുടെ ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റു.
കൈയേറ്റവും...
താനൂരിലെ ഉൾപ്രദേശങ്ങളിലും സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നില്ല. സാമൂഹിക വിരുദ്ധരായ യുവാക്കൾ ഹർത്താലെന്ന പേരിൽ ഉൾപ്രദേശങ്ങളിലും വാഹനങ്ങൾ തടഞ്ഞു. ബൈക്കുകളിലെത്തിയ യാത്രക്കാരെ പോലും ഇവർ കടത്തിവിട്ടില്ല. താനൂർ ജംങ്ഷനിലേക്ക് പോകുകയായിരുന്ന മാധ്യമപ്രവർത്തകന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. മാധ്യമപ്രവർത്തകനെ ഏറെനേരം ബന്ദിയാക്കി മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ള യാത്രക്കാർ യുവാക്കളുടെ അക്രമത്തിൽ പകച്ചുനിൽക്കുന്ന കാഴ്ചയായിരുന്നു എല്ലായിടത്തും.
നാശനഷ്ടങ്ങൾ...
ഒരു വിഭാഗം ചെറുപ്പക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവിലിറങ്ങിയ യുവാക്കളെ ഭയന്ന് മിക്കവരും വീടുകളിൽ നിന്ന് പുറത്തിറങ്ങിയില്ല. താനൂരിൽ അവശ്യസർവ്വീസുകളെ പോലും അക്രമികൾ തടസപ്പെടുത്തി. മെഡിക്കൽ ഷോപ്പുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചില്ല. ഹർത്താലിന്റെ മറവിൽ താനൂർ മേഖലയിൽ വ്യാപക കലാപത്തിനാണ് യുവാക്കൾ കോപ്പുകൂട്ടിയത്.
ഒന്നും ചെയ്യാനാകാതെ...
ഇതിനിടെ അക്രമികളുടെ അഴിഞ്ഞാട്ടത്തിനെതിരെ ഒരു ചെറുവിരലനക്കാൻ പോലും പോലീസിനായില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് ദിവസമായി സംഘർഷാവസ്ഥ നിലനിന്നിരുന്ന താനൂരിൽ തിങ്കളാഴ്ച സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് മനസിലാക്കുന്നതിൽ ഇന്റലിജൻസും പരാജയപ്പെട്ടു. ഒരിടത്ത് മാത്രം സംഘടിക്കാത്ത നഗരത്തിന്റെ വിവിധ മേഖലകളിൽ ചെറിയ കൂട്ടങ്ങളായി സംഘടിച്ച അക്രമികളെ തുരത്താൻ പോലീസിനും കഴിഞ്ഞില്ല. പലയിടത്തും വാഹനങ്ങൾ തടയുന്നതായി പരാതിപ്പെട്ടിട്ടും താനൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതികരണമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
കുത്തേറ്റതായും റിപ്പോർട്ട്...
തിങ്കളാഴ്ച ഉച്ചയോടെ താനൂരിന്റെ കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിച്ചതായാണ് റിപ്പോർട്ട്. താനൂർ ഓലപ്പീടികയിൽ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റതായും ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. അതേസമയം, വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വസ്തുതാവിരുദ്ധമായ സന്ദേശങ്ങൾ പ്രചരിക്കുന്നതും ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു.
ഒന്നുമറിയാതെ ജനങ്ങൾ...
എന്താണ് തങ്ങൾക്ക് ചുറ്റും സംഭവിക്കുന്നതെന്ന് മനസിലാകാതെ പകച്ചുനിൽക്കുന്നവരെയാണ് തിങ്കളാഴ്ച താനൂരിലെങ്ങും കാണാൻ കഴിഞ്ഞത്. ഭൂരിപക്ഷം യുവാക്കളും തെരുവിലിറങ്ങിയപ്പോൾ വീടുകളിലുള്ള മാതാപിതാക്കൾ പരിഭ്രാന്തിയിലായി. ഇതിനിടെ ജോലിക്കായി ദൂരപ്രദേശങ്ങളിലേക്ക് പോയവരെക്കുറിച്ച് വിവരം ലഭിക്കാതെ ബന്ധുക്കളും ആശങ്കപ്പെട്ടു. രണ്ട് ദിവസം മുൻപുണ്ടായ നേരിയ സംഘർഷമാണ് തിങ്കളാഴ്ച മുതൽ കലാപത്തിന് സമാനമായ അവസ്ഥയിലേക്ക് നയിച്ചത്.
കസ്റ്റഡിയിൽ...
താനൂരിലെ അക്രമവുമായി ബന്ധപ്പെട്ട് ഒട്ടേറേപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാനും ശ്രമം നടന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പോലീസിനെ താനൂരിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടില്ലെന്നാണ് വിവരം. താനൂരിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിലർ വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നതായും ആരോപണമുണ്ട്. പ്രദേശത്തെ ആർഎസ്എസ് കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ സംഘടിച്ച് നിൽക്കുന്നതായാണ് വിവരം.
ആഹ്വാനം...
എന്നാൽ തിങ്കളാഴ്ചയിലെ ഹർത്താലും യുവാക്കളുടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾക്കൊന്നും ബന്ധമില്ലെന്നാണ് രാഷ്ട്രീയ നേതാക്കളുടെ വിശദീകരണം. എസ്ഡിപിഐ, മുസ്ലീം ലീഗ്, സിപിഎം ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും ഹർത്താലിൽ പങ്കില്ലെന്ന് ഒരുപോലെ വ്യക്തമാക്കി. സംഘർഷം വ്യാപിച്ചതിന് പിന്നാലെ താനൂർ മേഖലയിൽ സമാധാന ശ്രമങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.
മലപ്പുറത്ത് വ്യാപക സംഘര്‍ഷം; ബസ് തകര്‍ത്തു, ഗ്രനേഡ് എറിഞ്ഞു, പോലീസ് സ്റ്റേഷനിലേക്ക് കല്ലേറ്
ഹര്‍ത്താലെന്ന് പ്രചാരണം; വ്യാപകമായി വാഹനം തടയല്‍, കടകള്‍ അടപ്പിക്കുന്നു, വട്ടംകറക്കി യുവാക്കള്‍