'കാവ്യ മാധവന്‍ വിളിക്കുന്നത് ഇക്ക എന്ന്'; ദിലീപ് കേസിലെ ഉന്നതനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍
എറണാകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് പൊലീസ്. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസില്‍ പുനഃരന്വേഷണത്തിന് കോടതിയെ സമീപിച്ചിരുന്നു. കോടതി അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ദിലീപിനേയും ഉറ്റബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ പള്‍സർ സുനി ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അനുമതി തേടിക്കൊണ്ട് പൊലീസ് വിചാരണക്കോടതിയെ സമീപിക്കും. പള്‍സർ സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ദിലീപിനെയും മറ്റുള്ളവരേയും ചോദ്യം ചെയ്യുക. നോട്ടീസ് നല്‍കിയായിരിക്കും ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. ദിലീപിനെ പുറമെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ് സൂരാജ്, ചില അടുത്ത സുഹൃത്തുക്കള്‍ എന്നിവരേയും ചോദ്യം ചെയ്യും

കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. എറണാകുളം സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകിയത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടത്തിയ വെളിപ്പെടുത്തലില്‍ പൊലീസിന് തന്റെ കയ്യിലുള്ള രേഖകള്‍ കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോണ്‍ അടക്കം നല്‍കിയിട്ടുണ്ട്. ഐപിസി സെക്ഷൻ 164 പ്രകാരം തന്റെ രഹസ്യ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തന്റെ പരാതി അനുസരിച്ച പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പൊലീസ് ചോദിച്ച് അറിഞ്ഞത്. ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനിയെ കണ്ടു എന്നത്. കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നത്. കേസുമായി ബന്ധപ്പെട്ടുള്ള വിഐപിയുടെ പങ്ക് എന്നിവയായിരുന്നു പൊലീസ് അന്വേഷിച്ചതെന്നും ബാലചന്ദ്ര കുമാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

'അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചു. ഇതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹമായിരിക്കാമെന്ന് താന്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുംമെന്ന് പൊലീസിനെ അറിയിച്ചു'-ബാലചന്ദ്ര കുമാർ പറയുന്നു.

ഈ വി ഐ പിക്ക് ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. കാവ്യ മാധവന്‍ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദ രേഖയും തന്റെ കയ്യിലുണ്ട്. അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

കേസില്‍ ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈകളില്‍ എത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ഈ ദൃശ്യങ്ങള്‍ ഒരു ഉന്നതന്‍ ദിലീപീന്റെ ആലുവയിലെ വസതിയില്‍ എത്തിച്ച് നല്‍കിയതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ എത്തിച്ച് നല്‍കിയ ആളുടെ പേര് വിവരമൊന്നും അറിയില്ല. എന്നാല്‍ കണ്ടാലറിയുമെന്നും ബാലചന്ദ്ര കുമാർ നേരത്തെ റിപ്പോർട്ടർ ടിവിയോട് തന്നെ വെളിപ്പെടുത്തി.
Recommended Video

സംഭവത്തിന് പിന്നാലെ ഈ രാഷ്ട്രീയ നേതാവും ദിലീപും ഒരുമിച്ച് യു എ ഇയിലേക്ക് യാത്ര തിരിച്ചിരുന്നു. ഈ സംഭവത്തില്‍ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ അന്വേഷണ നടത്തി. ഈ ഉന്നതനും ദിലീപുമായി പല തവണ ഫോണില്‍ സംസാരിച്ചിരുന്നെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹത്തിനെ മൊഴി എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ സിം ദുബായിൽ വെച്ച് നഷ്ടപ്പെട്ടെന്നായിരുന്നു അന്ന് ചോദ്യം ചെയ്യലിൽ ഈ ഉന്നതൻ നൽകിയ മൊഴി. ഉന്നതന്റെ ഫോണ്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിഐപിയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.












Click it and Unblock the Notifications