'കൊലയും കൊലവിളിയും ചോരക്കൊതിയും സിപിഎമ്മിന്റെ മുഖമുദ്ര', വിമർശിച്ച് കെസി വേണുഗോപാൽ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്ന സിവി വര്‍ഗീസിന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ടാണ് സുധാകരന്‍ ജീവിക്കുന്നത് എന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി പ്രസംഗിക്കുകയുണ്ടായി.
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ തുടര്‍ന്ന് കെ സുധാകരന്‍ നടത്തിയ പ്രതികരണത്തിനുളള മറുപടിയാണ് പറഞ്ഞത് എന്നാണ് സിവി വര്‍ഗീസിന്റെ ന്യായീകരണം. ഇതോടെ കെ സുധാകരന് പിന്തുണയുമായി കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.

കെസി വേണുഗോപാലിന്റെ പ്രതികരണം: കെ.സുധാകരനെ വധിക്കാന്‍ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഎം, ഇപ്പോള്‍ അക്കാര്യം പരസ്യമായ് വെളിപ്പെടുത്തിയിരിക്കയാണ്. സുധാകരനു നേരെ ഗൂഢാലോചന നടന്നുവെങ്കിലും ഉദ്യമം പിന്നീട് പ്രാവര്‍ത്തികമായില്ലെന്ന് സൂചിപ്പിക്കുന്നതാണ് സിപിഎമ്മിന്റെ ഭിക്ഷയാണ് സുധാകരന്റെ ജീവനെന്ന ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ ഞെട്ടിക്കുന്ന പരാമര്‍ശം. ഈ ഗൂഡാലോചന സംബന്ധിച്ചും ആരൊക്കെ ഈ ഗൂഡാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണം. ഈ കൊലയും കൊലവിളിയും ചോരക്കൊതിയുമാണ് എക്കാലത്തും എല്ലാകാലത്തും സിപിഎമ്മിന്റെ മുഖമുദ്ര.

കണ്ണൂരില്‍ സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തോട് എതിരിട്ടു തന്നെയാണ് കെ സുധാകരനും കോണ്‍ഗ്രസ് പ്രസ്ഥാനവും മുന്നോട്ടുപോയത്. ടി പി ചന്ദ്രശേഖരനെയും മറ്റ് രാഷ്ട്രീയ പ്രതിയോഗികളെയും കൊലപ്പെടുത്തിയ വിധത്തില്‍ കെ സുധാകരനെയും ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി സിപിഎം ശ്രമിച്ചു കൊണ്ടിരിക്കയാണ്. ക്രിമിനലുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യുന്ന സിപിഎം ശൈലിക്ക് അടിവരയിടുന്നതാണ് വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍.

സിപിഎം നേതാക്കള്‍ കുറ്റാരോപിതരായ എല്ലാ കേസുകളിലും സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ മാത്രമേ പ്രതികളെ പിടികൂടാന്‍ സാധിക്കുകയുള്ളൂ. ടി പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍, ഷുഹൈബ്, പെരിയ വധ ഗൂഢാലോചന കേസില്‍ സംസ്ഥാന പൊലീസ് സിപിഎം നേതാക്കളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടതി ഇടപെടൽ വഴിയും മറ്റും കേന്ദ്ര ഏജന്‍സികള്‍ പല കേസും ഏറ്റെടുത്തിരിക്കയാണ്. സംസ്ഥാന പൊലീസ് തെളിവുകള്‍ മൂടിവെച്ച് സിപിഎം നേതാക്കളെ വെള്ളപൂശാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. കൊലപാതകം ആസൂത്രണം ചെയ്ത ശേഷം രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന രീതിയാണ് പൊലീസ് പ്രവര്‍ത്തിക്കുക.

ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ ശേഷം നടത്തിയ ''വണ്‍ ടൂ ത്രീ'' പ്രസംഗവും മറക്കാറായിട്ടില്ല.കെ സുധാകരനെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീസിനെ തള്ളിപ്പറയാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണം. കരളുറപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം കരുതരുത്. കെപിസിസി പ്രസിഡന്റിനെ ജീവന്‍ നല്‍കിയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ട്''.

രമേശ് ചെന്നിത്തലയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്: '' സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സുധാകരൻ കെപിസിസിയുടെ പ്രസിഡൻ്റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത്. ഇത്തരം പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സിപിഎം അധ:പതിച്ചിരിക്കുന്നു. കൊലപതക രാഷ്ടീയത്തിൻ്റെ വക്താക്കളാണു സി പി എം എന്നു തെളിയിക്കുന്നതാണു ജില്ലാ സെക്രട്ടറിയുടെ പ്രസംഗം''.












Click it and Unblock the Notifications