'ജനങ്ങൾക്ക് മേൽ ഇടിത്തീ വീഴ്ത്തി ഇന്ധന വില നൂറു കടത്തി', മോദി സർക്കാരിനെതിരെ കെസി വേണുഗോപാൽ
തിരുവനന്തപുരം: കോവിഡ് ദുരിതത്തിൽ തൊഴിലും, ജീവിതോപാധികളും വഴിമുട്ടി നിൽക്കുന്ന ജനങ്ങൾക്ക് മേൽ ഇടിത്തീ വീഴ്ത്തി ഇന്ധന വില നൂറു കടത്തിയിരിക്കുകയാണ് മോഡി സർക്കാരെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ''രാജ്യത്തെ ജനങ്ങൾക്ക് എൻ ഡി എ സർക്കാരിന്റെ ഏഴാം വാർഷിക സമ്മാനമാണിത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 22 തവണയാണ് കേന്ദ്ര സർക്കാർ ഇന്ധന വില കൂട്ടിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം, പ്രീമിയം പെട്രോൾ നൂറു രൂപയും കടന്ന് കുതിക്കുകയാണ്. കഴിഞ്ഞ പതിമൂന്നു മാസത്തിനിടയിൽ പെട്രോളിന് 25 . 72 രൂപയും, ഡീസലിന് 23 . 93 രൂപയുമാണ് കൂട്ടിയത്''.
''കോവിഡ് മൂലം രാജ്യം കനത്ത സാമ്പത്തിക അനശ്ചിത്വത്വം നേരിടുന്നതിനിടെയാണ് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനു കനത്ത പ്രഹരം ഏല്പിച്ചുകൊണ്ടുള്ള ഈ വർദ്ധനവ് തുടരുന്നത്. സംസ്ഥാന സർക്കാരും ഇന്ധന നികുതിയിൽ ഇളവ് നൽകാതെ ജനവിരുദ്ധ സമീപനം തുടരുകയാണ്. ഈ കൊടുംകൊള്ളക്കെതിരെ കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ കോവിഡ് പശ്ചാത്തലത്തിൽ പ്രതീകാത്മക പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്'' എന്ന് കെസി വേണുഗോപാൽ അറിയിച്ചു.
Recommended Video
''ഈ വരുന്ന വെള്ളിയാഴ്ച പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെയും, ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുമ്പിൽ പ്രതീകാത്മക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കൂട്ടം ചേരൽ ഒഴിവാക്കിയും, മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, അതാതു പ്രദേശങ്ങളിലെ കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിച്ചും മാത്രമേ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാവൂ എന്ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോർപറേറ്ററുകൾക്ക് ഇന്ധനവിലയുടെ മറവിൽ ജനങ്ങളെ കൊള്ള ചെയ്യാൻ അവസരം നൽകുന്ന നയം തിരുത്താൻ മോഡി സർക്കാർ തയ്യാറാകുന്നതുവരെ കോൺഗ്രസ് ജനകീയ പ്രതിഷേധം തുടരുക തന്നെ ചെയ്യും'' എന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.