മദ്യശാലകള്‍ തുറക്കാനുള്ള നീക്കം: കെസിബിസി സുപ്രീം കോടതിയിലേക്ക്, നിയമസഭയിലേക്ക് മാർച്ച് നടത്തും!
തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി സുപ്രീം കോടതിയിലേക്ക്. മദ്യമനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഇടത് സര്‍ക്കാര്‍ നയത്തിനെതിരെ ഈ മാസം എട്ടിന് നിയമസഭയിലേക്ക് മദ്യവിരുദ്ധ സമിതി മാര്‍ച്ച് നടത്താനും തീരുമാനിച്ചു.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനാണ് കെസിബിസി തയ്യാറെയുക്കുന്നത്. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപച്ചതോടെയാണ് അനുകൂല വിധി ഉണ്ടായത്. ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുളളതുമായ ബാറുകളും, മദ്യവില്‍പ്പന കേന്ദ്രങ്ങളും തുറക്കാനാകും. 2014ലാണ് ദേശീയപാത എന്ന പദവി ഹൈവേ അതോറിറ്റി എടുത്തുമാറ്റിയത്. ആ പഴുതാണ് ബാറുടമകള്‍ കോടതിയില്‍ ഉപയോഗപ്പെടുത്തിയതും.
മദ്യശാലകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സഭാ മേലധ്യക്ഷന്മാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. മദ്യശാലകള്‍ പൂട്ടിയതിനുശേഷം നിലനിന്ന മദ്യോപയോഗം കുറയ്ക്കുന്നതിനുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മതമേലധ്യക്ഷന്മാര്‍ ആരോപിച്ചിരുന്നു. പ്രഖ്യാപിത നിലപാടുകളില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സഭാമേലധ്യക്ഷന്മാര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്യാശാലകള്‍ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം.