മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ട് കുറയും? ബിജെപിയിൽ ചേരിപ്പോര് ശക്തം, പ്രചരണത്തിന് ആർഎസ്എസ് ഇറങ്ങും!
കാസർകോട്: കേരളത്തിൽ എല്ലാവരും ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പാണ് വട്ടിയൂർക്കാവിലേയും മഞ്ചേശ്വരത്തെയും. രണ്ട് സ്ഥാലത്തും ബിജെപി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. അവസാന നിമിഷത്തിലായിരുന്നു ഉപതിരഞ്ഞെടുപ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർണ്ണയിച്ചതും. അത്രത്തോളം ബിജെപി നേതൃത്വത്തിന് അകത്ത് തന്നെ പ്രശ്നങ്ങൾ നിലനിന്നിരുന്നു സ്ഥാനാർത്ഥി നിർണ്ണയത്തിൽ എന്ന് വേണം പറയാൻ.
ബിജെപി സ്ഥാനാർത്ഥിയെ നിർണ്ണയിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചതിന് ശേഷവും മഞ്ചേശ്വരത്തെ പ്രതിഷേധം അവസാനിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിനെയാണ് സ്ഥാനാർത്ഥിയായി ബിജെപി നേതൃത്വം ഉയർത്തിക്കാട്ടിയത്. ജില്ല കമ്മറ്റി നൽകിയ പട്ടിക നേതൃത്വം പരിഗണിക്കാത്തതിലാണ് പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പ്രതിഷേധം
രവീശ തന്ത്രിയെ സ്ഥാനാർത്ഥിയാക്കിയതിൽ വൻ പ്രതിഷേധമാണ് കാസർകോട് ജില്ല കമ്മറ്റിയിൽ നടന്നത്. പ്രത്യക്ഷ പ്രതിഷേധം തന്നെ നടന്നിരുന്നു. ജനറല്‍ സെക്രട്ടറി എല്‍. ഗണേഷിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു. കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ ആണ് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത്. നിഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം പറയുന്നത്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കില്ല
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് രവീശ തന്ത്രി യുഡിഎഫ് സ്ഥാനാര്‍ഥിയെക്കാള്‍ 11,113 വോട്ടിനു പിന്നിലാണ്. വീണ്ടും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുന്നത് തോല്‍ക്കാനാണെന്നാണു പ്രാദേശിക നേതാക്കളുടെ വാദം. എന്നാൽ മംഗളുരുവിലെ ആർഎസ്എസ് നേതൃത്വമാണ് രവീശ തന്ത്രിയെ സ്ഥാനാർത്ഥിയാക്കുന്നതിന് മുന്നിട്ടിറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

പികെ കൃഷ്ണദാസ് രംഗത്ത്
നേതാക്കളെയും പ്രവര്‍ത്തകരെയും തണുപ്പിക്കാന്‍ ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് ജില്ലയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം തുടരുകയാണ്. ഇതോടെ രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കാന്‍ ദല്‍ഹിയില്‍ സ്വാധീനം ചെലുത്തിയ മംഗളൂരുവിലെ ആര്‍എസ്എസ് നേതൃത്വമായിരിക്കും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക എന്നാണ് സൂചനകൾ. ജില്ലയിലെ ബിജെപി നേതാക്കളും മണ്ഡലം ഭാരവാഹികളും ഉള്‍പ്പെടുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ആര്‍എസ്എസ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

പത്രിക സമർപ്പിച്ചത് 13 പേർ
പത്രിക സമര്‍പ്പിക്കാനുള്ള അവസാനസമയം കഴിഞ്ഞപ്പോള്‍ 13 പേരാണ് അംഗത്തട്ടിലുള്ളത്. നാമനിര്‍ദേശ പത്രിക ഒക്ടോബര്‍ 3 വരെ പിന്‍വലിക്കാം. ഡോ. കെ പത്മനാഭന്‍, അബ്ദുള്ള കെ (രണ്ട് സെറ്റ് പത്രികകള്‍), ശങ്കര റായി എം (രണ്ട് സെറ്റ് പത്രികകള്‍), പി രഘുദേവന്‍ (രണ്ട് സെറ്റ് പത്രികകള്‍), രവി തന്ത്രി (രണ്ട് സെറ്റ് പത്രികകള്‍), സതീഷ്ചന്ദ്ര ഭണ്ഡാരി, കമറുദ്ദീന്‍ എം സി, രാജേഷ് ബി, ജോണ്‍ ഡിസൂസ, ഗോവിന്ദന്‍ ബി, എം സി കമറുദ്ദീന്‍ (രണ്ട് സെറ്റ് പത്രികകള്‍), എം അബ്ബാസ്, എ കെ എം അഷറഫ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

42 പ്രശ്നബാധിത ബൂത്തുകൾ
സെപ്തംബർ 29 വരെയുള്ള കണക്ക് പ്രകാരം മഞ്ചേശ്വരം മണ്ഡലത്തില്‍ 1,07,832 പുരുഷന്മാരും 1,06,881 സ്ത്രീകളും ഉള്‍പ്പടെ 2,14,713 വോട്ടര്‍മാരാണുള്ളത്. തെരഞ്ഞടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി 19 നോഡല്‍ ഓഫീസര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. വീഡിയോ സര്‍വെലന്‍സ് ടീമും ആരംഭിച്ചിട്ടുണ്ട്. 34 സ്റ്റാറ്റിക് സര്‍വെലന്‍സ് ടീം സജീവമായിട്ടുണ്ട്. ഒക്ടോബര്‍ 21നാണ് വോട്ടെടുപ്പ്. 24 ന് വോട്ടെണ്ണും. ആകെ 198 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 110 ലൊക്കേഷനുകളിലാണ് 198 പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കുക. 16 പോളിംഗ് ലൊക്കേഷനുകളിലായി 42 പോളിംഗ് സ്റ്റേഷനുകള്‍ പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കിട്ടുണ്ട്.

പകുതിയും ഭൂരിപക്ഷ സമുദായം
പിബി അബ്ദുൽ റസാഖ് എംഎൽഎയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് അദ്ദേഹത്തിന്റെ മരണത്തിന് കൃത്യം ഒരു വർഷം പിന്നിടുമ്പോഴാണ്. മഞ്ചേശ്വരത്തെ വോട്ടർമാരിൽ പകുതിയും ഭൂരിപക്ഷ സമുദായത്തിൽ പെട്ടവരാണ്. ബിജെപിക്കൊപ്പം സിപിഎമ്മും ആ വിഭാഗത്തിൽനിന്നൊരു സ്ഥാനാർഥിയെ നിർത്തുമ്പോൾ ആ വോട്ടുകൾ ഭിന്നിക്കുകയും മുസ്ലീം ലീഗ് സ്ഥാനാർത്ഥി വിജയിക്കും എന്നതാണ് നിലവിലെ ചരിത്രം.












Click it and Unblock the Notifications