സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് പൂജ്യം, പൂഞ്ഞാറിൽ പിസിക്കും തോൽവി, ജയ്ഹിന്ദ് ടിവി സർവേ
തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇടതുപക്ഷം തുടര്‍ഭരണം നേടുമോ അതോ യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുമോ എന്നുളള ചോദ്യങ്ങള്‍ക്കൊപ്പം ഇക്കുറി ബിജെപി കേരളത്തില്‍ നേട്ടമുണ്ടാക്കുമോ എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്.
ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ ഒന്നൊഴിയാതെ സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ്. എന്നാല്‍ ജയ്ഹിന്ദ് ടിവിയുടെ അഭിപ്രായ സര്‍വ്വേയിലെ കണ്ടെത്തല്‍ മറ്റൊന്നാണ്. സര്‍വ്വേഫലം വിശദമായി അറിയാം
യുഡിഎഫ് മുന്നേറ്റം
സര്‍വ്വേകള്‍ എല്ലാം പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിക്കുമ്പോള്‍ അധികാരത്തില്‍ തിരിച്ച് എത്താന്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിക്കുകയാണ് യുഡിഎഫ്. നേതാക്കള്‍ സര്‍വ്വേകളെ തള്ളിക്കളയുന്നു. കോണ്‍ഗ്രസിന് നേരിയ മുന്നേറ്റം ലഭിക്കും എന്നാണ് ഹൈക്കമാന്‍ഡ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയും സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം പ്രവചിക്കുന്നു.
മൂന്ന് മേഖലയിലും മുൻതൂക്കം
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും യുഡിഎഫ് ആയിരിക്കും ഇത്തവണ നേട്ടം കൊയ്യുക എന്നാണ് സിസെറോ-ആര്‍ജിഐഡി-ജയ്ഹിന്ദ് ടിവി സര്‍വ്വേ പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകള്‍ ആണ് തെക്കന്‍ കേരളത്തില്‍ ഉള്‍പ്പെടുന്നത്. ഈ നാല് ജില്ലകളിലായി 39 മണ്ഡലങ്ങള്‍ ആണുളളത്.
ഇടതുപക്ഷത്തിന് 19 സീറ്റുകള്‍
ഈ ജില്ലകളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫ് വന്‍ നേട്ടം കൊയ്യുമെന്ന് ജയ്ഹിന്ദ് ടിവി സര്‍വ്വേ പറയുന്നു. ആകെയുളള 39 സീറ്റുകളില്‍ 20 വരെ സീറ്റുകള്‍ യുഡിഎഫ് നേടിയേക്കും എന്നാണ് സര്‍വ്വേ ഫലം. ഇടതുപക്ഷത്തിന് 19 സീറ്റുകള്‍ ലഭിച്ചേക്കാം എന്നും സര്‍വ്വേ പറയുന്നു. സമാനമായി മധ്യകേരളത്തിലും മലബാറിലും യുഡിഎഫ് മുന്നേറ്റമാണ് പ്രവചിക്കപ്പെടുന്നത്.
മധ്യകേരളം യുഡിഎഫിനൊപ്പം
മധ്യകേരളത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നിങ്ങനെ നാല് ജില്ലകള്‍ ആണ് ഉള്‍പ്പെടുന്നത്. മധ്യകേരളത്തില്‍ ആകെ 41 നിയമസഭാ മണ്ഡലങ്ങള്‍ ആണ് ഉള്‍പ്പെടുന്നത്. മധ്യകേരളം പൊതുവേ യുഡിഎഫിനൊപ്പം നില്‍ക്കുകയാണ് പതിവ്. ഇത്തവണയും അത് തെറ്റില്ലെന്നാണ് പ്രവചനം. 41ല്‍ 25 സീറ്റുകള്‍ വരെ യുഡിഎഫ് സ്വന്തമാക്കും എന്നും ഇടതുപക്ഷത്തിന് 16 സീറ്റുകളില്‍ വരെ വിജയം ലഭിച്ചേക്കാം എന്നും ജയ്ഹിന്ദ് ടിവി സര്‍വ്വേ പ്രവചിക്കുന്നു.
പകുതിക്ക് മേലെ യുഡിഎഫിന്
വടക്കന്‍ കേരളം പൊതുവേ ഇടതുപക്ഷത്തിന് മുന്‍തൂക്കമുളള മേഖലയാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ആറ് ജില്ലകളാണ് വടക്കന്‍ കേരളത്തിന്റെ ഭാഗമായിട്ടുളളത്. 60 സീറ്റുകള്‍ ഈ മേഖലയിലുണ്ട്. അതില്‍ പകുതിക്ക് മേലെ യുഡിഎഫ് നേടുമെന്ന് ജയ്ഹിന്ദ് ടിവി സര്‍വ്വേ പറയുന്നു. 35 വരെ സീറ്റുകള്‍ യുഡിഎഫിനും 25 സീറ്റുകള്‍ വരെ എല്‍ഡിഎഫിനും ലഭിച്ചേക്കും എന്നാണ് ജയ്ഹിന്ദ് ടിവി സര്‍വ്വേ ഫലം
ഒരു സീറ്റ് പോലും ലഭിക്കില്ല
അതേസമയം നേമം കൂടാതെ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഇത്തവണ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ജയ്ഹിന്ദ് ടിവി സര്‍വ്വേ പ്രവചിക്കുന്നു. ബിജെപി ഇക്കുറി സീറ്റ് നില ഉയര്‍ത്താന്‍ സാധ്യത ഉണ്ടെന്നാണ് പല സര്‍വ്വേകളും പ്രവചിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേ 3 മുതല്‍ 7 സീറ്റില്‍ വരെ ബിജെപിക്ക് വിജയസാധ്യത പ്രവചനം നടത്തിയിരുന്നു. എന്നാല്‍ നേമം പോലും ഇത്തവണ ബിജെപിക്ക് ലഭിക്കില്ലെന്നാണ് ജയ്ഹിന്ദ് സര്‍വ്വേയിലെ കണ്ടെത്തല്‍.
അധികാരം പിടിക്കും
യുഡിഎഫ് 78നും 80നും ഇടയില്‍ സീറ്റുകള്‍ നേടി കേരളത്തില്‍ ഇത്തവണ അധികാരം പിടിക്കും എന്നാണ് സിസെറോ-ആര്‍ജിഐഡി-ജയ്ഹിന്ദ് ടിവി സര്‍വ്വേയിലെ പ്രവചനം. അതേസമയം എല്‍ഡിഎഫ് 60 മുതല്‍ 62 വരെ സീറ്റുകളിലേക്ക് ഒതുങ്ങാനാണ് സാധ്യത എന്നും ജയ്ഹിന്ദ് സര്‍വ്വേ കണ്ടെത്തുന്നു. നിലവില്‍ ഇടതുപക്ഷത്തിന് 91 സീറ്റുകളും യുഡിഎഫിന് 47 സീറ്റുകളും ആണുളളത്. ബിജെപിക്കും പിസി ജോര്‍ജിനും ഓരോ സീറ്റ് വീതവും.
പിസി ജോര്‍ജിനും സീറ്റില്ല
ബിജെപിക്ക് എന്ന പോലെ പിസി ജോര്‍ജിനും ജയ്ഹിന്ദ് സര്‍വ്വേ സീറ്റുകളൊന്നും പ്രവചിക്കുന്നില്ല. ബിജെപി സീറ്റ് ലഭിക്കില്ലെങ്കിലും വോട്ട് ശതമാനം ഉയര്‍ത്തുമെന്ന് സര്‍വ്വേ പറയുന്നു. എല്‍ഡിഎഫിന് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും എന്‍ഡിഎക്ക് 15 ശതമാനവും മറ്റുളളവര്‍ക്ക് 4 ശതമാനവും വോട്ട് ലഭിക്കും. ശബരിമലയും വിശ്വാസ സംരക്ഷണവുമാണ് തിരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം എന്ന് 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
അഴിമതി ആരോപണങ്ങള്‍
അഴിമതിയാണ് പ്രധാന വിഷയം എ്‌നന് 28 ശതമാനം പേരും തൊഴിലില്ലായ്മയാണ് വിഷയമെന്ന് 21 ശതമാനം പേരും ആഴക്കടല്‍ മത്സ്യബന്ധനം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് 7 ശതമാനം പേരും അഭിപ്രായപ്പെട്ടു. വികസന പ്രശ്‌നങ്ങളാണ് വിഷയമെന്നാണ് സര്‍വ്വേയില്‍ 6 ശതമാനം പേരും അഭിപ്രായപ്പെട്ടത്. അഴിമതി ആരോപണങ്ങള്‍ ഇടത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് 72 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ബാധിച്ചില്ലെന്ന് 21 ശതമാനം പേരും.
പ്രിയങ്ക-രാഹുൽ പ്രചരണം
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ പ്രചാരണം നടത്തുന്നത് യുഡിഎഫ് വലിയ ഗുണമുണ്ടാക്കും എന്നാണ് ജയ്ഹിന്ദ് ടിവി നടത്തിയ സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. പ്രകടന പത്രികകളില്‍ ഏറ്റവും മികച്ചത് യുഡിഎഫിന്റെതാണ് എന്ന് സര്‍വ്വേ പറയുന്നു. 52 തമാനം പേരുടെ പിന്തുണ യുഡിഎഫിനാണ്. ഇടത് പ്രകടന പത്രിക മികച്ചത് ആണെന്ന് 39 ശതമാനം പേരും ബിജെപിയുടേതാണ് മികച്ചത് എന്ന് 7 ശതമാനം പേരും അഭിപ്രായപ്പെട്ടു.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video