ഹരിപ്പാട് കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ചു; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സംഘർഷം
കഴിഞ്ഞ ദിവസമുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്
പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഒറ്റപ്പെട്ട ആക്രമ സംഭവങ്ങൾ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ചു. കഴിഞ്ഞ ദിവസമുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവം കണ്ടുനിന്ന അയൽവാസി കുഴഞ്ഞുവീണു മരിച്ചു. മണിക്കുട്ടന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. അയൽവാസിയായ ശാർങ്ഗധരൻ ആണ് മരിച്ചത്.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

സിപിഎം - ബിജെപി സംഘർഷം
കഴക്കൂട്ടത്ത് സിപിഎം - ബിജെപി സംഘർഷം. കാട്ടായിക്കോണത്ത് സിപിഎം പ്രവർത്തകർ ബൂത്ത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നാലു ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ സ്ഥലത്തെത്തി. ബൂത്ത് ഓഫിസിലിരുന്ന പ്രവർത്തകർക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇവിടെയുണ്ടായിരുന്നു. ഇവർക്ക് പരുക്കുപറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു.

ധർമ്മജൻ ബോൾഗാട്ടിയെ തടഞ്ഞു
ബാലുശേരിയിൽ പോളിങ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ കോൺഗ്രസ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഎം പ്രവർത്തകർ തടഞ്ഞു. 86, 87, 88 ബൂത്തുകളുടെ വോട്ടെടുപ്പ് നടക്കുന്ന കരുമല എസ്എംഎംഎയുപി സ്കൂളിൽ വച്ചാണ് സംഭവം. പ്രശ്നം ഗുരുതരമാകുന്നതിന് മുൻപ് തന്നെ ധർമജൻ ബൂത്തിൽ നിന്ന് ഇറങ്ങിയെങ്കിലും സ്ഥാാനാർഥിയെ കയ്യേറ്റം ചെയ്യാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെ കൈയേറ്റം
ആന്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. പോളിങ് ഉദ്യോഗസ്ഥര്‍ പക്ഷപാതമായി പെരുമാറുന്നുവെന്നും വോട്ടര്‍മാരെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ കൈയേറ്റം ശ്രമിച്ചെന്നും യുഡിഎഫ് സ്ഥാനാനാര്‍ഥി വി.പി.അബ്ദുള്‍ റഷീദ് പരാതിപ്പെട്ടു. സ്ഥാനാര്‍ഥി ബൂത്തില്‍ നേരിട്ടെത്തി ഇടപെടുന്നത് ശരിയല്ലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പിന്നീട് സിപിഎം-ലീഗ് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

ഇരട്ട വോട്ട് ശ്രമം
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്നാട്ടിൽ വോട്ട് ചെയ്തിട്ട് മടങ്ങിയെത്തിയ സംഘത്തെയാണ് ബിജെപി പ്രവർത്തകർ തടഞ്ഞത്. ഇവരുടെ കയ്യിൽ നിന്ന് മഷി മായിക്കുന്നതിനുള്ള രാസപദാർത്ഥവും പഞ്ഞിയും കണ്ടെത്തി. കമ്പമേട്ടിലും സമാന സംഭവം ഉണ്ടായി. സംഘർഷാവസ്ഥ നിലനിന്നെങ്കിലും പൊലീസെത്തി സ്ഥിതി നിയനത്രണ വിധേയമാക്കി.

പോളിങ് ബൂത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ തമ്മിലടിച്ചു
മുസ്ലിം ലീഗ് നേതാക്കള്‍ പോളിങ് ബൂത്തില്‍ തമ്മിലടിച്ചു. സക്കരിയ ബസാറില്‍ വൈഎംഎംഎ എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. മുസ്ലിം ലീഗിന്റെ ജില്ലാ ഭാരവാഹികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രണ്ടുതവണയാണ് ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായത്. ആദ്യം സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസെത്തി എല്ലാവരും ശാന്തരാക്കി തിരിച്ചയച്ചിരുന്നു. എന്നാല്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ വീണ്ടുമെത്തി ഏറ്റുമുട്ടി. പോലീസ് നോക്കി നില്‍ക്കെയായിരുന്നു രണ്ടാമത്തെ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ലീഗ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.

വീണാ ജോർജിനെതിരെ കൈയ്യേറ്റ ശ്രമം
ആറാട്ടുപുഴയിൽ വീണാ ജോർജിനെതിരെ കൈയ്യേറ്റ ശ്രമം.അസഭ്യം പറയുകയും ചെയ്തു. കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്. നേരത്തെ പ്രചരണത്തിനിടെ വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു.
ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications