കേരളാ കോണ്‍ഗ്രസ് ബി പിളരുന്നു, പത്ത് ജില്ലാ പ്രസിഡന്റുമാര്‍ അടക്കം കോണ്‍ഗ്രസിനൊപ്പം, കാരണം ഗണേഷ്!!
കോഴിക്കോട്: ഗണേഷ് കുമാറിന് വന്‍ തിരിച്ചടിയുമായി കേരള കോണ്‍ഗ്രസ് ബി പിളരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം കോണ്‍ഗ്രസുമായി സഹകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗണേഷ് കുമാറിനെതിരെയാണ് പ്രവര്‍ത്തകര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പത്ത് ജില്ലാ പ്രസിഡന്റുമാര്‍ അടക്കമാണ് പാര്‍ട്ടി വിടാന്‍ പോകുന്നത്. രാവിലെ പതിനൊന്ന് മണിയോടെ പ്രഖ്യാപനം ഉണ്ടാവും. ഇവര്‍ യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് ഇടതുമുന്നണിയില്‍ നിന്ന് കിട്ടുന്ന രണ്ടാമത്തെ നേട്ടമാണിത്. നേരത്തെ എന്‍സിപിയില്‍ നിന്നും ഒരു വിഭാഗം യുഡിഎഫിലെത്തിയിരുന്നു.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സജീവമല്ലെന്നും, ഇത് ഗണേഷ് മുതലെടുക്കുന്നുവെന്നും ഇവര്‍ ഉന്നയിക്കുന്നു. ഗണേഷ് കുമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കുകയാണ്. തന്റെ വിശ്വസ്തര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നതെന്ന് ഒരു വിഭഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. പിഎസ്‌സി അംഗത്തിന്റെ നിയമനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം നേരത്തെ ചേര്‍ന്നിരുന്നു. ഇക്കാര്യം യോഗത്തില്‍ ചര്‍ച്ച പോലും ചെയ്യാതെയാണ് നിയമനം നടത്തിയതെന്നാണ് ആരോപണം. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ഗണേഷിന് തിരിച്ചടിയാണ്.
എല്‍ഡിഎഫില്‍ അദ്ദേഹത്തിനുള്ള കരുത്തും ഇതോടെ കുറയും. ഗണേഷ്ും സംഘവും ചേര്‍ന്ന് കേരളാ കോണ്‍ഗ്രസിനെ ഹൈജാക് ചെയ്യുകയാണെന്ന് പാര്‍ട്ടി വിടാന്‍ പോകുന്നവര്‍ ഉന്നയിക്കുന്നു. അതേസമയം നേരത്തെ തന്നെ എല്‍ഡിഎഫില്‍ നിന്ന് ഇനിയും കക്ഷികള്‍ വരുമെന്ന് കോണ്‍ഗ്രസിന്റെ വാദം ഇതോടെ ശരിയായി തുടങ്ങിയിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ഒഴികെയുള്ള പത്ത് ജില്ലകളിലെ പ്രസിഡന്റുമാരും സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിവരും പാര്‍ട്ടി വിടാനൊരുങ്ങുന്നവരിലുണ്ട്. അതേസമയം കോട്ടയത്ത് ജില്ലാ പ്രസിഡന്റ് ഇല്ല. അദ്ദേഹം മരിച്ചതിനാല്‍ അവിടെ പുതിയ ആള്‍ വന്നിട്ടില്ല.
Recommended Video
മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ
ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം
അതേസമയം പാര്‍ട്ടി വിടാന്‍ പോകുന്നവരുമായി സമവായ ചര്‍ച്ചകളൊന്നും ഗണേഷ് കുമാര്‍ നടത്തിയിട്ടില്ല. അതുകൊണ്ട് ഇവര്‍ തിരികെ വരുമെന്നും കരുതാനാവില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇവരെ യുഡിഎഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരുമായി കേരളാ കോണ്‍ഗ്രസ് ബി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കോഴിക്കോട്ട് വെച്ചാണ് പാര്‍ട്ടി വിടുന്നത് പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പിന്തുണ പല കക്ഷികളില്‍ നിന്നായി സ്വന്തമാക്കുക എന്ന കോണ്‍ഗ്രസ് നീക്കവും ഇതില്‍ വിജയിച്ചിട്ടുണ്ട്.
സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം