ഇടത് തരംഗമുണ്ടായാൽ സെഞ്ച്വറിയടിക്കും, 20 സീറ്റ് വരെ അധികം, ബിജെപി നിർജീവമെന്ന് സിപിഎം വിലയിരുത്തൽ
തിരുവനന്തപുരം: കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും സ്വന്തം നിലയ്ക്കുളള വിശകലനങ്ങള്‍ നടത്തിക്കഴിഞ്ഞു. ഭരണം പിടിക്കുമെന്ന് തന്നെയാണ് ഇരുമുന്നണികളും പറയുന്നത്.
അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തിരഞ്ഞെടുപ്പ് വിശകലനവും പുറത്ത് വന്നിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകനം നടന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ
റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
പിണറായിയെ മുൻനിർത്തി പ്രചരണം
'ക്യാപ്റ്റന്‍' പിണറായി വിജയനെ മുന്‍നിര്‍ത്തി തുടര്‍ഭരണം ലക്ഷ്യമിട്ടാണ് സിപിഎം ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തുടര്‍ഭരണം ഉറപ്പിച്ച മട്ടിലുളള ആത്മവിശ്വാസമാണ് പാര്‍ട്ടി നേതൃത്വവും അണികളും പ്രകടിപ്പിച്ചിരുന്നത്. വിവാദങ്ങളില്‍ നിന്നും അകലം പാലിച്ച് വികസനം മുന്‍ നിര്‍ത്തി ആയിരുന്നു സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചരണം.
തുടര്‍ഭരണത്തിന് സാധ്യത
സംസ്ഥാനത്ത് ഇത്തവണ തുടര്‍ഭരണത്തിന് സാധ്യതയുണ്ട് എന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഏത് സാഹചര്യം ഉണ്ടായാലും എല്‍ഡിഎഫിന് ഇക്കുറി 80 സീറ്റ് ഉറപ്പായും ലഭിക്കും എന്നാണ് സിപിഎം വിലയിരുത്തല്‍. സംസ്ഥാനത്ത് ഇടത് തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം കൂടുമെന്നും സിപിഎം കരുതുന്നു.
100 സീറ്റുകള്‍ക്ക് മേലെ വരെ
ഇടത് തരംഗമുണ്ടായാല്‍ 100 സീറ്റുകള്‍ക്ക് മേലെ വരെ ലഭിക്കും എന്നാണ് സിപിഎം വിലയിരുത്തുന്നത്. 15 മുതല്‍ 20 സീറ്റുകള്‍ വരെ കഴിഞ്ഞ തവണത്തേക്കാള്‍ ഇടതുപക്ഷത്തിന് കൂടുതല്‍ ലഭിക്കാന്‍ സാധ്യത ഉണ്ട്. നിലവില്‍ 91 സീറ്റുകള്‍ ആണ് ഇടതുപക്ഷത്തിന് ഉള്ളത്. യുഡിഎഫിന് 47 സീറ്റുകള്‍ മാത്രമാണ് ഉളളത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റും സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജിന് ഒരു സീറ്റുമുണ്ട്.
Recommended Video
ബിജെപി പലയിടത്തും നിര്‍ജീവമായി
ഇക്കുറി നേമം അടക്കം അഞ്ചോളം സീറ്റുകളില്‍ വിജയിക്കും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ബിജെപി പലയിടത്തും നിര്‍ജീവമായി എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. യുഡിഎഫിലേക്ക് ബിജെപി വോട്ടുകള്‍ പോകാനുളള സാധ്യത ഉണ്ട്. പല മണ്ഡലങ്ങളിലും യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നതായി നേരത്തെ തന്നെ ഇടതുനേതാക്കള്‍ ആരോപിച്ചിരുന്നു.
പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേരളത്തില്‍ എത്തി റാലികള്‍ നടത്തിയത് യുഡിഎഫിന് ഗുണം ചെയ്തുവെന്ന് സിപിഎം വിലയിരുത്തി. എന്നാല്‍ രാഹുലും പ്രിയങ്കയും പ്രചാരണത്തിന് വന്നത് യുഡിഎഫിന് ഭരണം പിടിക്കാന്‍ സാധിക്കുന്ന തരത്തിലുളള നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
മുഖ്യമന്ത്രിയുടെ പ്രതിഛായ
ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും വിജയം ഇടതുപക്ഷത്തിനായിരിക്കും എന്നും സിപിഎം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ കൂടാതെ മുഖ്യമന്ത്രിയുടെ പ്രതിഛായയും അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫിന് അനുകൂലമായിട്ടുണ്ട്. ഓരോ മണ്ഡലത്തിലേയും സാഹചര്യം വിശദമായി പരിശോധിച്ചതിന് ശേഷമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
12 സീറ്റുകളിലും വിജയിക്കും
ഏപ്രില്‍ 6ന് നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സിപിഎം സമ്പൂര്‍ണ്ണ നേതൃയോഗം ചേരുന്നത്. ഇടത് മുന്നണിയിലെ കക്ഷികളും എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. തുടര്‍ഭരണം ഉറപ്പാണെന്നാണ് ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിലയിരുത്തിയത്. മത്സരിച്ച 12 സീറ്റുകളിലും കേരള കോണ്‍ഗ്രസ് എം വിജയിക്കുമെന്നും യോഗം വിലയിരുത്തി.
80 സീറ്റ് വരെ എല്‍ഡിഎഫിന്
എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കും എന്ന് തന്നെയാണ് എന്‍സിപിയും വിലയിരുത്തുന്നത്. 80 സീറ്റ് വരെ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് എന്‍സിപിയുടെ വിലയിരുത്തല്‍. അഴിമതി ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ കാര്യമായി ഇടതുപക്ഷത്തെ ബാധിച്ചിട്ടില്ല. ഏലത്തൂര്‍ അടക്കം മത്സരിക്കുന്ന എല്ലാ സീറ്റുകളിലും എന്‍സിപി വിജയിക്കുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.
സ്റ്റൈലിഷായി നോറ ഫത്തേഹി, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം