ശോഭയ്ക്ക് വേണ്ടി അമിത് ഷാ? കഴക്കൂട്ടത്ത് വീണ്ടും സാധ്യത... മികച്ച സ്ഥാനാര്‍ത്ഥിയെന്ന് കേന്ദ്രം
ദില്ലി/തിരുവനന്തപുരം: കഴക്കൂട്ടത്ത് ആരായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി എന്ന സസ്‌പെന്‍സ് ഇനിയും പുറത്ത് വന്നിട്ടില്ല. അത് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്ന പ്രമുഖന്‍ ആയിരിക്കുമെന്ന സൂചന ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ പുറത്ത് വരുന്നുണ്ട്.
എന്നാല്‍ കാര്യങ്ങളുടെ പോക്ക് അങ്ങോട്ടല്ല എന്നും ചില വിവരങ്ങളുണ്ട്. ശോഭ സുരേന്ദ്രനെ തന്നെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ ശോഭയ്ക്ക് വേണ്ടി കേന്ദ്ര നേതൃത്വം തന്നെയാണ് ഇടപെടുന്നത് എന്നാണ് വിവരം. ശോഭയെ മത്സരിപ്പിക്കുന്നതില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. വിശദാംശങ്ങള്‍...
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

മത്സരിക്കാന്‍ തയ്യാര്‍
കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയം ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പില്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെയുള്ളത് കേരളത്തിലെ വിശ്വാസള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് എന്നാണ് ശോഭ പറഞ്ഞത്.

കേന്ദ്ര നേതൃത്വം പറഞ്ഞു
കഴക്കൂട്ടത്ത് മത്സരിക്കണം എന്ന് കേന്ദ്ര നേതാക്കള്‍ ആവശ്യപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം തന്നെ ശോഭ സുരേന്ദ്രന്‍ അവകാശപ്പെട്ടത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തേ പരസ്യമായി പ്രഖ്യാപിച്ച ആളായിരുന്നു ശോഭ സുരേന്ദ്രന്‍.

സുരേന്ദ്രന്റെ രാജി ഭീഷണി
ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കണം എന്നത് കേന്ദ്ര നേതൃത്വം നേരത്തേ തന്നെ മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശമാണ്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതിനെ ശക്തമായി എതിര്‍ത്തുവെന്നും രാജി ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേന്ദ്രന്‍ പിന്നീട് ഇത് നിഷേധിച്ചു.

അമിത് ഷായുടെ ഇടപെടല്‍
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നാണ്. കഴക്കൂട്ടത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പക്ഷം. ശോഭയാണ് അതിന് അനുയോജ്യ എന്നും കേന്ദ്ര നേതൃത്വം കരുതുന്നുണ്ട്.

വോട്ട് ഇരട്ടിപ്പിക്കുന്ന മാജിക്
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം ശോഭ സുരേന്ദ്രന്‍ മികച്ച പ്രകടമാണ് കാഴ്ചവച്ചിട്ടുള്ളത്. മത്സരിച്ച മണ്ഡലങ്ങളില്‍ എല്ലാം വോട്ട് ഇരട്ടിയോളം വര്‍ദ്ധിപ്പിക്കാനും ശോഭ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വോട്ട് സമാഹരണം ആയിരുന്നു ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ നടത്തിയത്.

സ്ഥിരം മണ്ഡലമില്ലാതെ
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയും ശോഭ സുരേന്ദ്രന്‍ ഞെട്ടിച്ചിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ശോഭയുടെ നേട്ടം. പിന്നീട് പാലക്കാട് കേന്ദ്രീകരിച്ചായിരുന്നു കുറേനാള്‍ പ്രവര്‍ത്തനമെങ്കിലും, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശോഭയെ നിയോഗിച്ചത് ആറ്റിങ്ങലില്‍ ആയിരുന്നു. എന്നിട്ടും മികച്ച പ്രകടനം കാഴ്ചവച്ചു എന്നതാണ് ശോഭ സുരേന്ദ്രന്റെ പ്രത്യേകതയായി അനുയായികള്‍ എടുത്തുകാണിക്കുന്നത്.

മുരളീധരന്റെ മണ്ഡലം
കേന്ദ്ര മന്ത്രി വി മുരളീധരന്‍ 2016 ല്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം ആണ് കഴക്കൂട്ടം. ഗ്രൂപ്പ് പോരില്‍, ശോഭയുടെ എതിര്‍ ഗ്രൂപ്പിനെ നയിക്കുന്നതും വി മുരളീധരന്‍ തന്നെയാണ്. അങ്ങനെയുള്ള ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കാനെത്തുന്നതില്‍ വി മുരളീധരനും എതിര്‍പ്പുണ്ട്. ആ എതിര്‍പ്പാണ് കെ സുരേന്ദ്രനിലൂടെ പുറത്ത് വന്നതും.

വിഭാഗീയത കത്തിയാല്‍
ശോഭ സുരേന്ദ്രനെ തന്നെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായി കേന്ദ്ര നേതൃത്വം നിശ്ചയിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായേക്കുമെന്ന ആശങ്കയും ഒരു വിഭാഗത്തിനുണ്ട്. മുരളീധര പക്ഷം പാലം വലിച്ചാല്‍, കഴക്കൂട്ടത്ത് ഇപ്പോഴുള്ള സ്വാധീനം പോലും നഷ്ടപ്പെടുമെന്നാണ് ആശങ്ക.

മൂന്ന് മണ്ഡലങ്ങള്‍
ബിജെപി ഇത്തവണ മത്സരിക്കുന്നത് 115 മണ്ഡലങ്ങളില്‍ ആണ്. അതില്‍ 112 എണ്ണത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ശേഷിക്കുന്നത് കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി മണ്ഡലങ്ങളാണ്. ഈ സീറ്റുകള്‍ ഒഴിച്ചിട്ടതിന് പിന്നില്‍ മറ്റ് ചില പദ്ധതികള്‍ ഉണ്ടെന്നാണ് വിവരം.

ആ സ്ഥാനാര്‍ത്ഥി അറിഞ്ഞില്ല
അതിനിടെ ബിജെപിയ്ക്ക് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവവും അരങ്ങേറി. വയനാട്ടിലെ മാനന്തവാടി സീറ്റില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി. തന്നോട് ചോദിച്ചിട്ടല്ല സ്ഥാനാര്‍ത്ഥിയാക്കിയത് എന്നും പ്രഖ്യാപനം വന്നപ്പോഴാണ് അറിഞ്ഞത് എന്നുമാണ് പട്ടികയില്‍ ഉണ്ടായിരുന്ന മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍ വ്യക്തമാക്കിയത്. പണിയ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ എംബിഎ ബിരുദധാരിയാണ് മണിക്കുട്ടന്‍.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications