ബിജെപി ദേശീയ നേതൃത്വം 'കട്ടക്കലിപ്പില്‍'; ഏക സീറ്റ് പോയിട്ടും വിലയിരുത്തല്‍ പോലുമില്ല, സ്ഥാനമാറ്റം ഉണ്ടാവും
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ അവകാശ വാദങ്ങളായിരുന്നു കേരളത്തിലെ ബിജെപി നേതാക്കള്‍ നടത്തിയിരുന്നത്. 35 സീറ്റ് ലഭിച്ചാല്‍ കേരളത്തില്‍ അധികാരം പിടിക്കുമെന്ന സുരേന്ദ്രന്‍റെ അവകാശവാദമായിരുന്നു അതില്‍ പ്രധാനം. ഏത് സാഹചര്യത്തിലും ഏറ്റവും കുറഞ്ഞത് 10 സീറ്റുകളില്‍ ഇത്തവണ ബിജെപിക്ക് വിജയിക്കാന്‍ ആവുമെന്ന് പല നേതാക്കളും പലവട്ടം തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞു.
എന്നാല്‍ അന്തിമ ഫലം പുറത്ത് വന്നപ്പോള്‍ ആകെ കയ്യിലുണ്ടായിരുന്ന നേമം സീറ്റും ബിജെപിക്ക് നഷ്ടമായി. വോട്ട് ശതമാനത്തിലും ഇടിവുണ്ടായതോടെ കേരള ഘടകത്തിന്‍റെ പ്രകടനത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വവും വലിയ അസംതൃപ്തിയിലായി. ഇതിന് പിന്നാലെയാണ് നാണക്കേടായി കുഴല്‍പ്പണ ആരോപണവും ഉയര്‍ന്ന് വരുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ വികാരമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് വലിയ അവകാശാവാദങ്ങളായിരുന്നു സംസ്ഥാന നേതാക്കള്‍ നടത്തിയത്. എന്നാല്‍ ഫലം വന്നതിന് ശേഷം പരാജയം വിലയിരുത്താന്‍ പോലുമുള്ള ശ്രമം കേരള നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

സംസ്ഥാന നേതൃത്വം 10 ലേറെ സീറ്റുകളില്‍ വിജയം അവകാശപ്പെട്ടെങ്കിലും സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുന്നതിനോടൊപ്പം അഞ്ച് സീറ്റുകളില്‍ വരെ വിജയിക്കാന്‍ കഴിയുമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം, തൃശൂര്‍ തുടങ്ങിയ സീറ്റുകളിലായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ വിജയ പ്രതീക്ഷ.

എന്നാല്‍ നേമത്ത് ഉള്‍പ്പടെ ദയനീയമായി പരാജയപ്പെട്ടു. പാലക്കാട് ഇ ശ്രീധരനെ പോലുള്ള പ്രമുഖ വ്യക്തിത്വത്തെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും വിജയിക്കാന‍് കഴിഞ്ഞില്ലെന്നത് വലിയ പോരായ്മയാണ്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. കഴക്കൂട്ടത്ത് വലിയ തിരിച്ചടിയുണ്ടായി. തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വിജയ സാധ്യതയുള്ള മറ്റ് മണ്ഡലങ്ങളില്‍ നല്ല പ്രകടനം ഉണ്ടായില്ല. പരാജയം എന്തുകൊണ്ടെന്ന് പഠിക്കാൻ പോലും കേരള നേതാക്കൾ താല്പര്യം കാട്ടുന്നില്ലെന്ന വിമര്‍ശനം ദേശീയ നേതൃത്വത്തിനുണ്ട്. ദില്ലിയില്‍ നടക്കുന്ന ബിജെപി ജന.സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിൽ ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേതൃയോഗത്തിന് ശേഷം പാര്‍ട്ടിയിലും കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാവുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയിലേക്ക് ഇ ശ്രീധരനെ ഉള്‍പ്പെടുത്താന‍് സാധ്യതയുണ്ട്. എന്നാല്‍ കുമ്മനം രാജശേഖരനെ പോലുള്ള പ്രമുഖ നേതാക്കളെ തഴഞ്ഞ് വീണ്ടും അടുത്തിടെ മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്നയാള്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയേക്കാം.
Recommended Video

പുനഃസംഘടനയില്‍ പരാജയം നേരിട്ട സംസ്ഥാനങ്ങളിൽ നേതൃത്വത്തിലും സംഘടന ചുമതലയിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ബിഎല്‍ സന്തോഷ് കുമാറിനാണ് കേരളത്തിന്‍റെ ചുമതല. ഇദ്ദേഹത്തിന് പകരം പുതിയ നേതാവിനെ നിയമിച്ചേക്കും. ബംഗാളിന്‍റെ ചുമതലയുള്ള നേതാക്കളിലും മാറ്റങ്ങൾ വരും. ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.


Click it and Unblock the Notifications