ആനവണ്ടിയെ രക്ഷിക്കാൻ ആയിരം കോടി പ്രഖ്യാപിച്ച് സർക്കാർ.. കെഎസ്ആർടിസിയെ വിഭജിക്കും..
തിരുവനന്തപുരം: രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കെഎസ്ആര്‍ടിസിയെ സമഗ്ര പുനസംഘടനയിലൂടെ ലാഭകരമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ തോമസ് ഐസക്, കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും പറഞ്ഞു. ഇതിന് വേണ്ടി മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ധനമന്ത്രി അറിയിച്ചു.
ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. 2018-19ല്‍ കെഎസ്ആര്‍ടിസിക്ക് വേണ്ടി ആയിരം കോടിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ കെഎസ്ആര്‍ടിസിക്ക് വേണ്ടി പ്രത്യേക പാക്കേജ് നടപ്പിലാക്കും. 720 കോടി രൂപയാണ് കെഎസ്ആര്‍ടിസി പെന്‍ഷന് വേണ്ടി വരുന്നത്. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്ആര്‍ടിസി പ്രതിസന്ധിയെന്നും ധനമന്ത്രി വ്യക്തമാക്കി.

ഉല്‍പ്പാദന ക്ഷമത സംബന്ധിച്ച ടാര്‍ജറ്റ് നേടിയേ തീരുവെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം മാര്‍ച്ച് മാസത്തിന് മുന്‍പായി കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക കൊടുത്ത് തീര്‍ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പെന്‍ഷന്‍ വിതരണം തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി ബാങ്കുകളുടെ കണ്‍സോഷ്യം രൂപീകരിക്കും. ആയിരം കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉടന്‍ നിരത്തിലിറക്കും. കെഎസ്ആര്‍ടിസിക്ക് 1507 കോടി നല്‍കിയിട്ടുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications