ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി; അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പിള്ള
മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പില്‍ സജീവ പ്രചാരണ വിഷയമായി ഉപയോഗിക്കുമ്പോഴും ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ നിയമ നിര്‍മ്മാണത്തെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടിയില്‍ ഭിന്നാഭിപ്രായം. സുപ്രീംകോടതി വിധി അനുകൂലമായി വന്നില്ലെങ്കിലും ശബരിമലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം പരിഗണിക്കുമെന്നാണ് കേന്ദ്ര മന്ത്രി ഡിവി സദാനന്ദ ഗൗഡ ആവര്‍ത്തിക്കുന്നത്.
ശബരിമലയില്‍ നിയമനിര്‍മാണം കേന്ദ്ര സര്‍ക്കാറിന്‍റെയും ബിജെപിയുടേയും സജീവ പരിഗണനയിലുണ്ട്. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം ഇക്കാര്യം പരിഗണിക്കുമെന്നും ഇതിനായി കാത്തിരിക്കണമെന്നുമാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമായ സദാനന്ദ ഗൗഡ വ്യക്തമാക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശന വിഷയം ഏറെ സങ്കീര്‍ണ്ണമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ പതിറ്റാണ്ടുകളും രാമജന്മ ഭൂമി വിഷയത്തിൽ കാലങ്ങളോളവും കാത്തിരുന്നില്ലേ എന്നും സദാനന്ദ ഗൗഡ ചോദിച്ചു.

എന്നാല്‍ ശബരിമലയില്‍ നിയം നിര്‍മ്മിക്കുമെന്ന് ബിജെപി ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പ്രശ്നം സംസ്ഥാന വിഷയമാണെന്നുമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ നിലപാട്. യുവതീ പ്രവേശനത്തിനെതിരായി നിയമനിര്‍മ്മാണം നടത്തുമെന്ന് ഒരു ഘട്ടത്തിലും ബിജെപി പറഞ്ഞിട്ടില്ല. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും ആചാര സംരക്ഷണത്തിനായി നിയമപോരാട്ടം നടത്തുമെന്നാണ് പറഞ്ഞതെന്നുമാണ് ശ്രീധരന്‍ പിള്ള അവകശാപ്പെടുന്നത്.
അതേസമയം നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുമ്പോഴും ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി സജീവ ആയുധമാക്കുന്നുണ്ട്. കോന്നിയില്‍ പ്രചാരണ തന്ത്രങ്ങള്‍ തന്നെ രൂപപ്പെടുത്തിയിരിക്കുന്നത് ശബരിമല വിഷയത്തിലൂന്നിയാണ്.












Click it and Unblock the Notifications