ജയരാജന്‍ മണ്ഡലത്തില്‍ താമസിക്കുന്നു, പരാതിയുമായി യുഡിഎഫ്, 181 ഇരട്ട വോട്ടുകള്‍ കണ്ടെത്തി
ആലപ്പുഴ: പരസ്യപ്രചാരണം അവസാനിച്ചിട്ടും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ അരൂര്‍ മണ്ഡലത്തില്‍ തുടരുന്നതിനെതിരെ കളക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും യുഡിഎഫിന്‍റെ പരാതി. അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ പഞ്ചായത്തിലുള്ള 178-ാം നമ്പര്‍ ബൂത്ത് പരിധിയിലാണു ജയരാജന്‍ താമസിക്കുന്നതെന്നാണ് യുഡിഎഫ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, യുഡിഎഫ് നല്‍കിയ പാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണ്ഡലത്തില്‍ ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തി. 181 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. ക്രമക്കേട് തടയാന്‍ ജില്ലാ കളക്ടര്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ സഹായത്തോടെ അരൂര്‍ മണ്ഡലത്തില്‍ പന്ത്രണ്ടായിരം ഇരട്ട വോട്ടർമാരെ സിപിഎം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് കെസി വേണുഗോപാൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ആരോപണം അടിസ്ഥാന രഹിതമെന്നായിരുന്നു എൽഡിഎഫിന്റെ പ്രതികരണം.
നേരത്തെ വട്ടിയൂർക്കാവിലും കോന്നിയിലും ഇരട്ട വോട്ട് ആരോപണവുമായി യുഡിഎഫ് രംഗത്ത് എത്തിയിരുന്നു. കോന്നി ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പതിനായിരത്തിലേറെ പേർക്ക് ഒന്നിലധികം വോട്ടുകളുണ്ടെന്നായിരുന്നു അടൂർ പ്രകാശ് എംപിയും യുഡിഎഫ് സ്ഥാനാർഥി പി.മോഹൻരാജും ആരോപിച്ചത്. എൻജിഒ യൂണിയൻ നേതാക്കളുടെ ഒത്താശയിലാണ് വ്യാപകമായി വോട്ട് ഇരട്ടിപ്പിച്ചിരിക്കുന്നതെന്നും ഇതില്‍ ഉടന്‍ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications