പാർട്ടി അംഗീകാരം; തിടുക്കപ്പെട്ട നീക്കങ്ങളുമായി പിജെ ജോസഫ്.. ലക്ഷ്യം ഈ രണ്ട് പേർ
കോട്ടയം; നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സംസ്ഥാന പാർട്ടി അംഗീകാരം നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പിജെ ജോസഫ്. നിലവിൽ പിസി തോമസുമായി ലയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രജിസ്റ്റേഡ് പാർട്ടി സ്ഥാനം നേടിയെടത്തുവെങ്കിലും ഇപ്പോൾ കിട്ടിയ ചിഹ്നം സ്ഥിരമായി അംഗീകരിച്ച് കിട്ടണമെങ്കിൽ അംഗീകൃത പാർട്ടി ആകണം. ഇതിന് നാല് എംഎൽഎമാരുടെ പിന്തുണ എങ്കിലും കുറഞ്ഞത് വേണം. ഇതോടെയാണ് പുതിയ കരുനീക്കങ്ങൾ ജോസഫ് നടത്തുന്നത്. വിശദാംശങ്ങളിലേക്ക്
കേരളം ലോക്ക് ഡൗണിൽ, ചിത്രങ്ങൾ കാണാം

കേരള കോൺഗ്രസ് ജോസഫ്
കേരള കോൺഗ്രസ് നേതാവായിരുന്നു പിജെ ജോസഫ് കെഎം മാണിയുമായി തെറ്റിപ്പിരിഞ്ഞ് 1979 ലാണ് കേരള കോൺഗ്രസ് ജോസഫ് എന്ന പുതിയ പാർട്ടി രൂപീകരിച്ചത്. എന്നാൽ 1985 ൽ ഐക്യ കേരള കോൺഗ്രസിന്റെ ഭാഗമായതോടെ പാർട്ടി ഇല്ലാതായി. അതേസമയം 87 ൽ ഐക്യകേരള കോൺഗ്രസ് പിളരുകയും പിജെ ജോസഫ് കേരള കോൺഗ്രസ് ജോസഫ് എന്ന പാർട്ടി പുനരുജ്ജീവിപ്പിക്കുകയുമായിരുന്നു.

തിരിച്ചടിയായത്
23 വർഷങ്ങൾക്ക് ശേഷം 2010 ൽ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ വീണ്ടും കേരള കോണ്‍ഗ്രസ് ജോസഫ് എന്ന പാര്‍ട്ടി ഇല്ലാതായി.കേരള കോൺഗ്രസ് എം ചെയർമാനായിരുന്ന കെഎം മാണിയുടെ മരണശേഷം ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളും പാർട്ടി പിളർപ്പുമാണ് ജോസഫ് വിഭാഗത്തിന് തിരിച്ചടിയായത്.

പാർട്ടി ഇല്ലാതായി
ഔദ്യോഗിക കേരള കോൺഗ്രസ് എം തങ്ങളാണെന്ന് ജോസഫ് പക്ഷം പ്രഖ്യാപിച്ചെങ്കിലും നിയമപോരാട്ടത്തിനൊടുവിൽ കേരള കോണ്‍ഗ്രസ് എം എന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസ് വിഭാഗത്തിന് നൽകി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനും ഇത് ശരിവെച്ചതോടെ ജോസഫിന് പാർട്ടി ഇല്ലാത്ത അവസ്ഥയായി.

പിസി തോമസുമായി ലയനം
തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ചിഹ്നമായ ചെണ്ട അടയാളത്തിലായിരുന്നു ജോസഫ് വിഭാഗം മത്സരിച്ചിരുന്നത്.അതേസമയം അംഗങ്ങള്‍ കൂറുമാറിയാല്‍ പോലും പാര്‍ട്ടിക്ക് നടപടി എടുക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയായതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പിസി തോമസ് വിഭാഗത്തിൽ ലയിക്കാൻ ജോസഫ് വിഭാഗം തീരുമാനിച്ചത്.

ഒപ്പമുണ്ടാകണം
ഇതോടെ രജിസ്റ്റേഡ് പാർട്ടി സ്ഥാനം നേടിയെടുത്തെങ്കിലും ഇത്തവണ മത്സരിച്ച തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിക്കുന്ന കർഷകൻ എന്ന ചിഹ്നം സ്ഥിരമായി അംഗീകരിച്ച് കിട്ടണമെങ്കിൽ അംഗീകൃത പാർട്ടിയാകേണ്ടതുണ്ട്. ഇതിന് നാല് എംഎൽഎമാരോ അല്ലെങ്കിൽ രണ്ട് എംഎൽഎമാരും ഒരു എംപിയോ ഒപ്പമുണ്ടാകേണ്ടതുണ്ട്.

6 ശതമാനം വോട്ട്
ഇത്തവണ ജോസഫ് വിഭാഗത്തിന് ലഭിച്ചത് രണ്ട് എംഎൽഎമാരാണ്. മാത്രമല്ല ആറ് ശതമാനം വോട്ടെന്ന കടമ്പയും മറികടക്കാൻ കഴിഞ്ഞില്ല. ജോസഫ് വിഭാഗത്തിന് 5.50 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ആ സാഹചര്യത്തിൽ പിറവത്ത് നിന്ന് ജയിച്ച അനൂപ് ജേക്കബിനേയും പാലായിൽ നിന്ന് വിജയിച്ച എൻസികെ നേതാവ് മാണി സി കാപ്പനേയും ഒപ്പം കൂട്ടനാുള്ള നീക്കമാണ് നടക്കുന്നത്.

താത്പര്യം പ്രകടിപ്പിച്ചില്ല
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്തരം ഒരു സാധ്യത ജോസഫ് വിഭാഗം തേടിയിരുന്നു. എന്നാൽ യുഡിഎഫ് അധികാരത്തിലേറിയാൽ ഒറ്റകക്ഷികൾക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്ന സാധ്യത നിലനിൽക്കുന്നതിനാൽ അനൂപ് ഇതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല പഴയ ഗ്രൂപ്പ് നേതാവായ ജോണി നെല്ലൂർ ജോസഫ് വിഭാഗത്തിൽ ഉണ്ടെന്നും അനൂപിനെ പിന്നോട്ടടിച്ചു.

പാലാ വിട്ടുകൊടുത്തെന്ന്
കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായാണ് പാലയെ ജോസഫ് വിഭാഗം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കാപ്പന് തങ്ങൾ സീറ്റ് വിട്ടുനൽകുകയായിരുന്നുവെന്ന നിലപാടാണ്. അതുകൊണ്ട് തന്നെ കാ്പ്പന് തങ്ങളുമായി യോജിച്ച് പോകാം എന്ന നിലപാടാണ് ജോസഫ് വിഭാഗത്തിന്.

പാർലമെന്റ് തിരഞ്ഞെടുപ്പ്
അതേസമയം കാപ്പനും കൂട്ടരും ഇതിന് തയ്യാറാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. പുതിയ പാർട്ടി രൂപീകരിച്ച് ആദ്യപോരാട്ടത്തിൽ ജയം കണ്ട സാഹചര്യത്തിൽ എൻസികെ വിപുലമാക്കാനുള്ള നീക്കമാണ് കാപ്പൻ നടത്തുന്നത്. അതേസമയം അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നീങ്ങുമ്പോൾ അംഗീകാരം പ്രധാനമെന്നതിനാൽ വരും ദിവസങ്ങളിൽ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങൾ നിർണായകമായിരിക്കും.
വേറിട്ട ലുക്കില്‍ നടി അനന്യ പാണ്ഡെ: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications