മോൻസ് ജോസഫ് യുഡിഎഫിലേക്ക്? നേതൃമാറ്റം വേണ്ട, അടുപ്പം യുഡിഎഫിനോട്....
തിരുവനന്തപുരം: യുഡിഎഫിലേക്ക് തന്നെ തിരിച്ചു പോകുമെന്ന സൂചനയുമായി കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് എംഎൽഎ. മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടി തന്നെ പാര്‍ട്ടിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഏത് മുന്നണിയില്‍ ചേരണം എന്ന കാര്യത്തില്‍ ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസില്‍ നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. നേതൃപദവികള്‍ സംബന്ധിച്ച് ലയനസമയത്ത് ധാരണയുണ്ടാക്കിയിരുന്നു. അത് ലംഘിക്കാൻ കഴിയില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശത്തിന് ഉചിതമായ രീതിയില്‍ ചര്‍ച്ചകള്‍ നടക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് ആര് മുന്‍കൈയെടുക്കണമെന്ന് യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാം. ഏതുമുന്നണിയില്‍ പോയാലും കൂടുതല്‍ നിയമസഭാസീറ്റുകളും ലോക്സഭാ സീറ്റുകളും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന 14,15,16 തിയതികളില്‍ കേരള കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തില്‍ മുന്നണി ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് മോന്‍സ് ജോസഫിന്റെ പ്രതികരണം.
അന്തിമ തീരുമാനം പിന്നീട്
ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ കേരള കോണ്ഗ്രസിനെതിരെ കോട്ടയം ഡിസിസി പാസ്സാക്കിയ പ്രമേയം മുന്നണി പ്രവേശനത്തിന് തടസ്സമല്ലെന്ന് മോൻസ് ജോസഫ് തുറന്ന് പറയുകയും ചെയ്തു. മുന്നണി പ്രവേശനം വിശദമായി സമ്മേളനത്തില്‍ ചര്‍ച്ചയാകും. എന്നാല്‍ അന്തിമ തീരുമാനം പിന്നീടേ ഉണ്ടാകു എന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിനുളളില്‍ നിലവില്‍ ഗ്രൂപ്പുകള്‍ ഇല്ലെന്ന് മോന്‍സ് ജോസഫ് പറയുബോഴും യുഡിഎഫിലേക്ക് അടുക്കാനുള്ള നീക്കങ്ങള്‍ ഗ്രൂപ്പുകളെ വീണ്ടും ശക്തമാക്കും എന്നുതന്നെയാണ് കരുതുന്നത്.
പിജെ ജോസഫും
യുഡിഎഫ് വിട്ട് പുറത്തേക്കുപോയ പാര്‍ട്ടിയില്‍ നിന്നും പി.ജെ. ജോസഫ് വിഭാഗം യുഡിഎഫിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുന്നു എന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പിജെ ജോസഫ് യുഡിഎഫിന്റെ സമരപന്തലില്‍ എത്തിയിരുന്നു. കെ എം മാണിയുടെയും മകന്‍ ജോസ് കെ മാണിയുടെയും കടുത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് ജോസഫിന്റെ തീരുമാനം എന്നും പുറത്തുവന്നിരുന്നു.
എൽഡിഎഫിലേക്കോ എൻഡിഎയിലേക്കോ ഇല്ല
യുഡിഎഫ് വിട്ടശേഷം പാര്‍ട്ടിയില്‍ നഷ്ടപ്പെടുന്ന സ്വാധീനം ഉറപ്പിച്ചുനിര്‍ത്താന്‍ ജോസഫ് ശ്രമിച്ചുവരികയായിരുന്നു. പാര്‍ട്ടിയോട് ആലോചിക്കാതെ യു.ഡി.എഫ് സമരപന്തല്‍ സന്ദര്‍ശനം നടത്തിയതിനെതിരെ മാണി ഗ്രൂപ്പിനുള്ളില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. പാര്‍ട്ടിയെ യുഡിഎഫില്‍ അല്ലാതെ മറ്റൊരിടത്തും പോകാന്‍ അനുവദിക്കില്ലെന്ന ജോസഫിന്റെ പ്രഖ്യാപനം കൂടിയായിരുന്നു സമരപന്തല്‍ സന്ദര്‍ശനം. എല്‍ഡിഎഫിലേക്കോ എന്‍ഡിഎയിലേക്കോ കേരള കോണ്‍ഗ്രസ് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ജോസഫ് ഗ്രൂപ്പ് തള്ളുകയും ചെയ്തിരുന്നു.
അധികാരമില്ലാതെ തനിച്ച്
അധികാരമില്ലാതെ തനിച്ചുനില്‍ക്കുകയെന്നത് കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനമാണ്. യുഡിഎഫില്‍ തന്നെ നില്‍ക്കണമെന്നാണ് ജോസഫ് നേരത്തെയും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അഴിമതിക്കേസില്‍ കുടുക്കിയ കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിനുമില്ലെന്ന ഉറച്ച നിലപാടിലാണ് കെ എം മാണിയും ജോസ് കെ മാണിയും. മുന്നണി ബന്ധം ഉപേക്ഷിച്ചിട്ടും യുഡിഎപിന്റെ സമരവേദിയിൽ കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പിജെ ജോസഫ് എത്തിയത് സ്വാഭാവിക സന്ദർശനം മാത്രമാണെന്നും അതിന് രാഷ്ട്രീയ മാനം നൽകേണ്ടതില്ലെന്നും പിജെ ജോസഫ് ഇതിന് പ്രതികരിക്കുകയും ചെയ്തിരുന്നു.