കോവിഡ് വ്യാപനം: സംസ്ഥാനത്ത് കർശനമായ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി
ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിനാൽ ഗൗരവതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് രൂപപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കണ്ടെയ്മെന്റ് സോണുകളുടെ എണ്ണം വർധിക്കുകയാണ്.
ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. അതിനുശേഷം ഏതെല്ലാം നിയന്ത്രണങ്ങൾ വേണമെന്ന് തിങ്കളാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ തീരുമാനിക്കും. ആളുകൾ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാൻ പ്രധാന ജംഗ്ഷനുകളിലും ആളുകൾ കൂടുന്നയിടത്തും പൊലീസ് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും തിരക്കൊഴിവാക്കാൻ നടപടി സ്വീകരിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. പൊതു ഇടങ്ങളിലെ സമ്പർക്കം പരമാവധി കുറയ്ക്കാനാണ് രണ്ടുദിവസങ്ങളിൽ കർശനനിയന്ത്രണത്തിനുള്ള സർക്കാർ നടപടി. ഭക്ഷണ സാധനങ്ങൾ, പച്ചക്കറി, പഴം, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. റസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല. രാത്രി ഒൻപത് വരെ പാഴ്സലും ഹോം ഡെലിവറിയും ആകാം. ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡുകൾ കരുതണമെന്നും നിർദേശമുണ്ട്.
Recommended Video
മുൻകൂട്ടി നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ പരമാവധി 75 പേരെ പങ്കെടുപ്പിച്ചു നടത്താം. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവശ്യ സർവീസ് ഓഫിസുകൾ പ്രവർത്തിക്കും. ജീവനക്കാർക്കു യാത്ര ചെയ്യാം. 24 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കേണ്ട വ്യവസായങ്ങൾ, കമ്പനികൾ, അവശ്യ സർവീസുകൾ എന്നിവയ്ക്കും തടസ്സമില്ല. ദീർഘദൂര ബസ്, ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെടില്ല. പൊതുഗതാഗതവും ചരക്കുഗതാഗതവും ഉണ്ടാകും. ബസ്, ട്രെയിൻ, വിമാന യാത്രക്കാരെ കൊണ്ടുപോകുന്ന സ്വകാര്യ, ടാക്സി വാഹനങ്ങൾ തടയില്ല. ഇവർ യാത്രാ രേഖകൾ കാണിക്കണം.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം