ഭക്തരെ തടയുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല; മുൻഗണന വിശ്വാസികളുടെ സുരക്ഷയ്ക്കെന്ന് മന്ത്രി
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകളില്‍ നിന്നും ആരാധനാലയങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ നയത്തിൽ മാറ്റം വരുത്തി നിയന്ത്രണങ്ങൾ അനുവദിച്ചത്. എന്നാൽ ആരാധനാലയങ്ങൾ അടക്കം അടഞ്ഞ് തന്നെ കിടക്കടക്കുന്നത് തുടരാനായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉണ്ടായി.
അതേസമയം സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകളില്‍ നിന്നും ആരാധനാലയങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ രംഗത്തെത്തി. മുൻഗണന ഭക്തരുടെ സുരക്ഷയ്ക്കാണെന്ന് പറഞ്ഞ മന്ത്രി നിയന്ത്രണം ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ വേണ്ടിയുള്ളതല്ലെന്നും രോഗ വ്യാപനം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കുമെന്നും വ്യക്തമാക്കി.
"സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനായിട്ടില്ല. കോവിഡ് വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് മാത്രമേ അക്കാര്യങ്ങൾ ആലോചിക്കൂ. എപ്പോൾ തുറക്കാമെന്ന് പറയാനാകില്ല. ക്ഷേത്രങ്ങളില്‍ വരുന്ന ആളുകള്‍ക്കും രോഗം ഉണ്ടാവുന്നുവെന്നതാണ് പ്രത്യേകത. ക്ഷേത്രങ്ങളില്‍ കൂടുതല്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗ വ്യാപനത്തിന് കാരണമാവും. അതുകൊണ്ടാണ് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ഇടപെടല്‍ നടത്തുന്നത്." മന്ത്രി പറഞ്ഞു.
ആരെയെങ്കിലും ദ്രോഹിക്കാനല്ല സര്‍ക്കാരിന്റെ നടപടിയെന്നും എല്ലാ മേഖലയിലും രോഗവ്യാപനം തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഓണ്‍ലൈനില്‍ അര്‍ച്ചന നടത്താനുള്ള സൗകര്യങ്ങളൊക്കെ ചെയ്ത് കൊടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരാധനാലയങ്ങൾ തുറക്കണമെന്ന് വിവിധ മതവിഭാഗങ്ങളും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
Recommended Video
അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍
സംസ്ഥാനത്ത് ലോക്ഡൗണില്‍ കാര്യമായ ഇളവുകള്‍ വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ കഴിഞ്ഞദിവസം പ്രതിഷേധം അറിയിച്ചിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ബാറുകള്‍ക്ക് പോലും പ്രവര്‍ത്തനനാനുമതി നല്‍കിയപ്പോള്‍ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് പോലും ഇളവ് അനുവദിക്കാതിരിക്കുന്നത് എന്ത് കാരണത്താലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ