ദുരന്തം വിഴുങ്ങിയ കേരളത്തോട് കേന്ദ്രം അരിക്കാശ് ചോദിച്ചെന്ന് റിപ്പോർട്ട്,വാർത്ത തള്ളി കേന്ദ്രമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതാശ്വാസത്തിന് അടിയന്തരമായി 2000 കോടിയാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രം അനുവദിച്ചത് വെറും 600 കോടി. അതില്‍ക്കൂടുതല്‍ വിദേശരാജ്യമായ യുഎഇ നല്‍കാന്‍ സന്നദ്ധമാണെന്ന് ഓര്‍ക്കുക.
അർഹമായ സഹായം കേന്ദ്രം നൽകുന്നില്ല എന്ന ആക്ഷേപം നിലനിൽക്കെ തന്നെ യുഎന്‍ സഹായം കേരളത്തിന് കേന്ദ്രം നിരസിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ പ്രളയത്തില്‍ ഉടുതുണിക്ക് മറുതുണി പോലുമില്ലാതെയായിപ്പോയ മലയാളികളോട് കേന്ദ്രം അരിക്കാശ് തിരിച്ച് ചോദിച്ചെന്നും വാർത്തകൾ വന്നു. എന്നാൽ കേരളത്തിന് അരി സൌജന്യമായി തന്നെയാണ് നൽകുന്നതെന്നാണ് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ വിശദീകരണം

ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ
ആകെയുള്ള പതിനാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വന്ന ഒരു വന്‍ ദുരന്തത്തില്‍ നിന്നാണ് കേരളം കരകയറി വരുന്നത്. കുറഞ്ഞത് 20000 കോടി രൂപയുടെ നഷ്ടമെങ്കിലും സംസ്ഥാനത്തുണ്ടായി. ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലായി. വീടും ആകെയുള്ള സമ്പാദ്യങ്ങളും ആയിരങ്ങള്‍ക്ക് നഷ്ടപ്പെട്ടു. സംസ്ഥാന സര്‍ക്കാരും സന്നദ്ധ സംഘടനകളും അവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ അഹോരാത്രം പണിയെടുക്കുന്നു.

ഷോക്ക് ട്രീറ്റ്‌മെന്റ്
കേന്ദ്രം പ്രഖ്യാപിച്ച 600 കോടിയും, അരിയും മണ്ണെണ്ണയും ഗോതമ്പുമൊന്നും കേരളത്തെ ഗ്രഹിച്ച ദുരന്തത്തെ മറികടക്കാന്‍ പര്യാപ്തമല്ല. എന്നാല്‍ ആ സഹായവും കേരളത്തിന് ഇന്നത്തെ സാഹചര്യത്തില്‍ വിലപ്പെട്ടതാണ്. പിന്നാലെയാണ് കേന്ദ്രം അനുവദിച്ച അരിക്ക് പണം നൽകണമെന്ന ഉത്തരവ് മാധ്യമങ്ങൾ പുറത്ത് വിട്ടത്.

233 കോടി രൂപ അടയ്ക്കണം
കിലോയ്ക്ക് 25 രൂപ എന്ന നിലയ്ക്കാണ് പണം നല്‍കേണ്ടതെന്ന് കേരളത്തിന് നല്‍കിയ കത്തില്‍ പറയുന്നുവെന്നാണ് വാർത്ത വന്നത്. അതായത് 233 കോടി രൂപ കേരളം കേന്ദ്രത്തിന് അടയ്ക്കണം. കേന്ദ്രം ദുരിതാശ്വാസത്തിന് അനുവദിച്ച 600 കോടിയുടെ പകുതിയോളം വരുമീ തുകയെന്ന് ഓര്‍ക്കണം.

89,540 മെട്രിക് ടണ്‍ അരി
1,11,000 മെട്രിക് ടണ്‍ സൗജന്യ അരിയാണ് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ചിരിക്കുന്നത് 89,540 മെട്രിക് ടണ്‍ അരിയാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനുള്ളില്‍ കേരളത്തിന് ഈ അരി സ്വീകരിക്കാവുന്നതാണ്.

പണം പിന്നീട് നൽകണം
അരിക്കുള്ള പണം ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും പണം പിന്നീട് നല്‍കിയാല്‍ മതിയാവുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പണം അടച്ചില്ലെങ്കില്‍ കേരളത്തിന് അനുവദിച്ച ദുരിതാശ്വാസ വിഹിതത്തില്‍ നിന്നും തുക വെട്ടിക്കുറയ്ക്കകയോ കേരളത്തിനെ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള പദ്ധതികളില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യുമെന്നും കേന്ദ്രത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നതായി മാതൃഭൂമി വാർത്തയിൽ പറയുന്നു

പ്രതിഷേധം ഉയർന്നിരുന്നു
നിലവില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്നും അരി ലഭിച്ച് കൊണ്ടിരിക്കുന്നത് കിലോയ്ക്ക് മൂന്ന് രൂപ നിരക്കിലാണ്. എന്നാല്‍ പ്രളയ ദുരന്തത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കുന്ന അവസ്ഥയില്‍ കേന്ദ്രം കിലോയ്ക്ക് 25 രൂപ നിരക്കില്‍ പണം നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുറത്ത് വന്ന വാർത്ത. ഈ പ്രശ്‌നം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചേക്കുമെന്ന രീതിയിലും വാർത്തകൾ വന്നിരുന്നു.

രാം വിലാസ് പാസ്വാൻ വിശദീകരണവുമായി രംഗത്ത്
പിന്നാലെയാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രളയക്കെടുതി നേരിടാൻ കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന് അരി സൌജന്യമായി തന്നെ നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications