1924ലെ പ്രളയം മഹാദുരിതമായിരുന്നോ..... കേരളത്തെ എത്രത്തോളം ബാധിച്ചു... നിങ്ങളറിയേണ്ടതെല്ലാം
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയം സമാനതകളില്ലാത്ത ദുരന്തമാണെന്ന് ഉറപ്പിച്ച് പറയാം. പക്ഷേ ഇപ്പോഴത്തെ സംഭവങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ആവര്‍ത്തിച്ച് പറയപ്പെട്ട കാര്യമാണ് 1924ലെ പ്രളയം. പലര്‍ക്കും ഇതിന്റെ ആധികാരികമായ വിവരങ്ങളൊന്നും അറിയില്ല. എന്തൊക്കെയാണ് അന്ന് സംഭവിച്ചതെന്ന് ചില രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ചരിത്രകാരന്‍മാര്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ഇക്കാര്യം ഇപ്പോഴും അറിയാവുന്ന കാര്യം. നൂറു കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തെ അന്നത്തെ കേരളം എങ്ങനെയാണ് നേരിട്ടതെന്നാണ് വ്യക്തമാക്കാന്‍ പോകുന്നത്.
മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു അന്ന് മലബാര്‍ ബാക്കിയുള്ള കേരളം തിരുവിതാകൂര്‍, തിരുകൊച്ചി എന്നിവയും ഭാഗവും. മലബാറില്‍ ബ്രിട്ടീഷുകാര്‍ നേരിട്ടാണ് ഭരിച്ചിരുന്നത്. എന്നാല്‍ അന്നത്തെ പ്രളയത്തിലെ ദുരിതാശ്വാസത്തില്‍ കാണിച്ച മികവും ഭരണകൂടത്തിന്റെ ജാഗ്രതയും പ്രശംസയര്‍ഹിക്കുന്നതായിരുന്നു. കളക്ടര്‍ ജോണ്‍ ആന്‍ഡേഴ്‌സണ്‍ തോറണ്‍ ആണ് മലബാറിന്റെ ഭരണചുമതലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഇടപെടലുകളും ദുരിതത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് അറിയിച്ചതുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴി കരകയറാന്‍ മലബാറിനെ സഹായിച്ചത്.

മഹാപ്രളയം
കൊല്ലവര്‍ഷം 1099 വര്‍ഷം 1924 എന്ന് വിശേഷിപ്പിക്കപ്പെട്ട സമയത്താണ് കേരളത്തില്‍ മഹാപ്രളയം ഉണ്ടാവുന്നത്. തിരുവിതാകൂറിനെ അടിമുടി തകര്‍ത്ത് കളയുന്നതായിരുന്നു പ്രളയം. തൃശൂര്‍, എറണാകുളം, കോട്ടയം, മൂന്നാര്‍ എന്നീ മേഖലകളെയാണ് പ്രളയം മുക്കി കളഞ്ഞത്. ഇപ്പോഴുണ്ടായ പ്രളയത്തില്‍ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായതും ഇതേ സ്ഥലത്താണ്. അതേസമയം അന്ന് പെയ്ത മഴയുടെ അളവ് ഇന്നുള്ളതിനേക്കാള്‍ കുറവായിരുന്നു. അന്ന് 650 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇന്ന് രേഖപ്പെടുത്തിയത് പ്രകാരം 2344 മില്ലി മീറ്ററാണ് പെയ്തത്.

കേരളത്തിന് താങ്ങാവുന്നതിലും അപ്പുറം
അന്ന് ജനസംഖ്യം കുറവായിരുന്നെങ്കിലും കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ ദുരന്തം. ഇന്നത്തെ പോലെ കേരളം ഒരു തരത്തിലും വളര്‍ന്നിരുന്നില്ല. ആയിരത്തിലധികം പേര്‍ മരിച്ചെന്നാണ് കണക്ക്. എന്നാല്‍ കൃത്യമായ കണക്ക് ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. കൃഷിയും വീടുകളും നശിച്ചു. മലബാറിന്റെ പല മേഖലകളും പ്രളയത്തില്‍ മുങ്ങിപ്പോയെന്നാണ് ചരിത്രകാരന്‍മാര്‍ വിശദീകരിക്കുന്നത്. അന്ന് ദക്ഷിണേന്ത്യയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. ഇന്നും മുത്തശ്ശി കഥകളുടെ ഭാഗമാണ് ഈ പ്രളയമെന്നാണ് പലരും പറയുന്നത്.

നദികള്‍ കരകവിഞ്ഞൊഴുകി
ഇന്ന് അണക്കെട്ടാണ് നിറഞ്ഞതെങ്കില്‍ അന്ന് കരകവിഞ്ഞൊഴുകിയത് നദികളാണ്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പല തോണികളും മുങ്ങിപ്പോവുകയും ചെയ്തു. ജൂലായ് 17ന് പ്രളയം അതിന്റെ രൂക്ഷതയിലെത്തി. ഈ സമയത്ത് വെള്ളം ആറടിയോളം ഉയരത്തിലെത്തിയിരുന്നു. മരങ്ങളും വീടുകളും വരെ തകര്‍ന്നടിഞ്ഞു. തിരുവിതാകൂറിലെ ഒരു ഗ്രാമത്തില്‍ മാത്രം 500 വീടുകള്‍ 200 തെങ്ങിന്‍ത്തോപ്പുകള്‍ ആയിരം ഏക്കര്‍ ബൂമി, 6,40000 ധാന്യവിളകള്‍ എന്നിവയാണ് നശിച്ചത്.

മൂന്നാര്‍ റെയില്‍വേ
ദക്ഷിണേന്ത്യയിലെ ആദ്യത്തെ മോണോ റെയിലെന്ന് അറിയപ്പെട്ടിരുന്ന മൂന്നാറിലെ കുണ്ഡല വാലി റെയില്‍വേ മുഴുവന്‍ തകര്‍ന്നടിഞ്ഞു. പിന്നീടൊരിക്കലും ഇത് പുനര്‍നിര്‍മിച്ചിട്ടില്ല. ദുരന്തം വന്ന ഉടനെ തിരുവിതാംകൂര്‍ ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തം ആരംഭിച്ചു. ദേവന്‍ ടി രാഘവയ്യയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതബാധിത കമ്മിറ്റി രൂപീകരിച്ചു. മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള തൊഴിലാളിയായിരുന്നു രാഘവയ്യ. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.

സമാനതകളില്ലാത്ത ദുരന്തം
അമ്പലപ്പുഴയില്‍ നാലായിരം പേരാണ് എത്തിയത്. ആലപ്പുഴയിലെ ക്യാമ്പില്‍ മൂവായിരം. കോട്ടയത്ത് അയ്യായിരം. ചങ്ങനാശ്ശേരി മൂവായിരം. പരൂര്‍ എട്ടായിരം. എന്നിങ്ങനെയായിരുന്നു കണക്ക്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിനിധി പ്രളയ ബാധിത പ്രദേശങ്ങള്‍ മുഴുവന്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ജനങ്ങളുടെ ആവേശം ചോരാതെ സൂക്ഷിക്കാനും ഇവര്‍ക്ക് സാധിച്ചു. ജനങ്ങള്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ കൂടിയായിരുന്നു സന്ദര്‍ശനം.

സഹായധം പ്രഖ്യാപിച്ചു
കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്നു അക്കാലത്ത് കൃഷി. എന്നാല്‍ പ്രളയത്തില്‍ കാര്‍ഷിക മേഖലയ്ക്ക് വമ്പന്‍ നഷ്ടമാണ് ഉണ്ടായത്. ഇതിനായി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. ആ സാമ്പത്തിക വര്‍ഷം പ്രളയത്തില്‍പ്പെട്ട എല്ലാവരെയും നികുതിയില്‍ നിന്ന് ഒഴിവാക്കി. കാര്‍ഷിക വായ്പയ്ക്കായി നാലുലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാനായി മുളയും മറ്റ് നിര്‍മാണ സാമഗ്രികളും വനംവകുപ്പ് അനുവദിക്കുകയും ചെയ്തു. ഇതിന് പുറമേ ഭവന നിര്‍മാണ ഫണ്ടും ഭക്ഷ്യവസ്തുക്കള്‍ക്ക് വിലവര്‍ധിക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

മലബാറിന് ലഭിച്ചത്
മലബാറിന് ദുരിതാശ്വാസ സഹായമായി 6500 രൂപയാണ് കളക്ടര്‍ ചോദിച്ചത്. ഇതില്‍ അയ്യായിരം രൂപ അടിയന്തരസഹായമായി അനുവദിച്ച് കിട്ടി. പ്രളയത്തിന്റെ തോത് മനസ്സിലായതോടെ 20000 രൂപ പിന്നാലെ എത്തുകയും ചെയ്തു. അതേസമയം തിരൂരിലും തലശ്ശേരിയിലും കരുവാരക്കുണ്ടിലും റെയില്‍ പുനര്‍നിര്‍മിച്ചത് എംഎസ്പിക്കാരായിരുന്നു. എന്നാല്‍ മലബാറില്‍ എത്രപേര്‍ മരിച്ചിട്ടുണ്ടെന്ന് കണക്കില്ല. നൂറുകണക്കിന് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മലബാറിന്റെ കടവും നികുതിയും സര്‍ക്കാര്‍ എഴുതി തള്ളിയിട്ടുണ്ട്.

നിങ്ങള്‍ക്കും സംഭാവന നല്‍കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications