മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് തുരങ്കം വെച്ച തുരപ്പന്മാരെ തുരത്തി കേരളം! ഒറ്റ ദിവസം, കോടികൾ!
തിരുവനന്തപുരം: മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും പേമാരിയെ ഒറ്റക്കെട്ടായി നേരിടുകയാണ് കേരളം. ഉരുള്‍പൊട്ടലും മഴയും ഇതുവരെ 87 ജീവനുകള്‍ കവര്‍ന്നെടുത്ത് കഴിഞ്ഞു. മഴയുടെ തീവ്രത കുറഞ്ഞതോടെ സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് ഭൂരിഭാഗം ആളുകളും വരും ദിവസങ്ങളില്‍ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങും. ഇനി പുനരധിവാസവും പുനര്‍നിര്‍മ്മാണവും അടങ്ങിയ രണ്ടാം ഘട്ടത്തിലേക്കാണ് കേരളം കടക്കാനൊരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ് ഈ രണ്ടാം ഘട്ടത്തില്‍ ഏറ്റവും പ്രധാനം. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്ത് നിന്നും സഹായ പ്രവാഹമായിരുന്നു. എന്നാല്‍ ഇക്കുറി ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും ഫണ്ട് മുക്കുന്നുവെന്നും വ്യാപകമായ വ്യാജപ്രചാരണമാണ് ഒരു കൂട്ടർ അഴിച്ച് വിട്ടിരിക്കുന്നത്. ആ പ്രചാരണം തുടക്കത്തില്‍ ഒരു പരിധി വരെ ജനത്തെ സ്വാധീനിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് കേരളം എന്തു ചെയ്തുവെന്നത് അമ്പരപ്പിക്കും.

ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏറ്റവും ഫലപ്രദമായി ചെലവഴിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കഴിഞ്ഞ പ്രളയകാലത്തെ അതിജീവിക്കുന്നതില്‍ വലിയൊരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഹിച്ചിട്ടുണ്ട്. വീടുകള്‍ അടക്കമുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്ന് കൊണ്ടുമിരിക്കുന്നു. അതിനിടെയാണ് രണ്ടാ്ം പ്രളയകാലത്ത് ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന വ്യാജ പ്രചാരണം കൊഴുത്തത്. അര്‍ഹതപ്പെട്ടവരിലേക്ക് സഹായം എത്തില്ലെന്നും ഫണ്ട് വകമാറ്റി ചിലവഴിക്കുന്നുവെന്നും പ്രചാരണം നടക്കുന്നു. അതുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാതെ നേരിട്ട് ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കണം എന്നാണ് ചിലരുടെ സംഘടിതമായ പ്രചാരണം.

മറകടന്ന് കേരളം
ഇത്തരം പ്രചരണങ്ങള്‍ മഴക്കെടുതിയുടെ ആദ്യ ദിനങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കുന്ന നിസ്സഹകരണവും ഉണ്ടാക്കി. ദുരിതാശ്വാസ ക്യാംപുകളിലേക്ക് അടക്കമുളള സഹായ അഭ്യര്‍ത്ഥനകള്‍ക്ക് ലഭിച്ചത് തണുത്ത പ്രതികരണങ്ങള്‍ ആയിരുന്നു. ദുരിതാശ്വാസ നിധിയിലേക്കും സഹായം പഴയത് പോലെ ഒഴുകി എത്തിയില്ല. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് പ്രധാനമായും ഇത്തരം പ്രചാരണങ്ങള്‍ കൊണ്ടുപിടിച്ച് നടന്നത്. എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ കേരളം കണ്ടത് മലയാളികള്‍ ആ ദുഷ്പ്രചരണങ്ങളെ അതിവേഗത്തില്‍ മറികടക്കുന്നതാണ്.

ഇതൊരു പുതിയ ചലഞ്ച്
ദുരിതാശ്വാസ നിധിയുടെ സുതാര്യതയെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയിൽ പ്രമുഖർ തന്നെ മുന്നിട്ടിറങ്ങി. ധനമന്ത്രി തോമസ് ഐസക് സംശയങ്ങള്‍ ദൂരീക രിച്ച് പൊതുസമൂഹത്തിന് മുന്നിലെത്തി. തുടർന്ന് ഒറ്റക്കെട്ടായി പ്രളയക്കെടുതിയെ നേരിടാനുളള ശ്രമങ്ങളെ തുരങ്കം വെയ്ക്കുന്നവര്‍ക്ക് കേരളം മറുപടി നല്‍കിയത് സഹായങ്ങളുമായി ക്യാംപുകളിലേക്ക് ഓടിയെത്തിയും ദുരിതാശ്വാസ നിധി നിറച്ചുമാണ്. ബിജിപാലും ആഷിഖ് അബുവും റിമ കല്ലിങ്കലും അടക്കമുളളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത് ചലഞ്ചായി ഏറ്റെടുത്തത് മറ്റുളളവരും ഏറ്റ് പിടിക്കുന്ന ഗംഭീര കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്.

സഹായധനം ഒഴുകിയെത്തുന്നു
സാധാരണ ഒരു ദിവസം 40 ലക്ഷം വരെയുളള തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്താറുളളത്. എന്നാൽ ഞായറാഴ്ച ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 75 ലക്ഷം രൂപയായിരുന്നു. അതൊരു സാംപിള്‍ വെടിക്കെട്ട് മാത്രമായിരുന്നു താനും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് 2.55 കോടി രൂപയാണ്. ചൊവ്വാഴ്ച രാവിലെ 11 മണി വരെ മാത്രം 60 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കഴിഞ്ഞു. ഇതുവരെ ആകെ സംഭാവനയായി ലഭിച്ചത് 4358.67 കോടി രൂപയാണ്. ഇതില്‍ 2008. 76 കോടി രൂപയാണ് ചിലവഴിക്കപ്പെട്ടിട്ടുളളത്. 1318.91 കോടി രൂപയാണ് പ്രളയത്തില്‍ തകര്‍ന്ന് പോയ 2.4 ലക്ഷം വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി വിതരണം ചെയ്തത്.

ഒറ്റക്കെട്ടായി അതിജീവനം
457.65 കോടി രൂപ അടിയന്തര ധനസഹായമായി 7.37 ലക്ഷം പേര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തു. 26718 കോടി രൂപയുടെ നാശനഷ്ടമാണ് കഴിഞ്ഞ പ്രളയം കേരളത്തിന് സമ്മാനിച്ചത്. പുനര്‍നിര്‍മ്മാണത്തിന് വേണ്ടത് 31000 കോടി രൂപയും. കേന്ദ്രത്തില്‍ നിന്ന് തുച്ഛമായ സഹായം മാത്രമാണ് കേരളത്തിന് ലഭിച്ചത് എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ദുരിതാശ്വാ നിധിയെ തകര്‍ക്കാനുളള ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നത്. എന്നാല്‍ അത്തരം പ്രചാരണങ്ങളെ പ്രളയക്കെടുതിയെ പോലെ തന്നെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചുളള വിവരങ്ങൾ www.cmdrf.kerala.gov.in എന്ന സൈറ്റിൽ നിന്നും കേരള പുനർ നിർമ്മാണത്തെ കുറിച്ചുളള വിവരങ്ങൾ rebuild.kerala.gov.in എന്ന സൈറ്റിൽ നിന്നും ലഭിക്കും
Recommended Video

കേരളത്തിന് ഒരു കൈ സഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications