ഏഴ് ജില്ലകളിൽ നാളെയും അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച ഏഴു ജില്ലകളിൽ അതിതീവ്രമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂർ എന്നീ ജില്ലകളിലാണ് അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളത്.
കണ്ണീർ മുഖമായി കവളപ്പാറ, രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയെന്ന് എംഎൽഎ, സൈന്യം വേണം
അതേസമയം പെരുംമഴയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 35 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. വയനാട് മേപ്പാടി പുത്തുമല അപകടത്തിൽ ഇതുവരെ 9 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നൂറേക്കറോളം സ്ഥലമാണ് ഒറ്റ രാത്രി കൊണ്ട് ഒലിച്ചുപോയത്. മണ്ണിടിച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാണ്.
കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടി നാല് പേർ മരിച്ചു. നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടി രണ്ടുകുട്ടികൾ മരിച്ചു. കണ്ണൂരിൽ നിന്നും അറുപത് പേരടുങ്ങുന്ന ഓരോ കോളം സൈന്യത്തെ വയനാട്, കണ്ണൂർ, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും മിഗ് 17 വിമാനങ്ങളും ഹെലികോപ്റ്ററും തയാറാക്കി നിർത്തിയിട്ടുമുണ്ട്.
കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ നഗരത്തിൽ വെള്ളം കയറി. കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കോട്ടയം- കുമളി റോഡിൽ വാഹനഗതാഗതം മുണ്ടക്കയം വരെ മാത്രമായി. പത്തനംതിട്ടയിലെ വനമേഖലകളിൽ കനത്ത മഴ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങൾ ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.