കാസർകോടും ശക്തമായ മഴ; നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ, പുഴകൾ കരകവിഞ്ഞു, വീടുകൾ വെള്ളത്തിൽ...
കാസർകോട്: മൂന്ന് ദിവസമായി കാസർകോട് ശക്തമായ മഴ. തേജസ്വിനി പുഴ ഉൾപ്പെടെയുള്ള പുഴകൾ കരകവിഞ്ഞു. ഇതോടെ പുഴയോരത്തുള്ള വീടുകളിലേല്ലാം വെള്ളം കയറി. കാസർകോടിന്റെ മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉള്ളതായി റിപ്പോർട്ട്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 39 വീടുകള്‍ ഭാഗികമായും തകർന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
കുന്നുംകൈ ടൗണില്‍ ഇന്നലെ 30 അടിയോളം ഉയരത്തില്‍ നിന്ന് മണ്ണിടിഞ്ഞു. രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുപുഴ റൂട്ടില്‍ ഗതാഗതം മുടങ്ങി. ചെറുപുഴ ഒടയഞ്ചാല്‍ മേജര്‍ ജില്ലാ റോഡില്‍ പ്ലാച്ചിക്കര വനത്തില്‍ മണ്ണിടിഞ്ഞു. തുടർന്ന് മണിക്കൂറുരളോളമാണ് ഗതാഗതം മുടങ്ങിയത്. കാസര്‍കോടിന്റെ മലയോര മേഖലയായ ഭീമനടിയില്‍ ശനിയഴ്ച രാവിലെ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

തേജസ്വിനി പുഴ കരകവിഞ്ഞു
പനത്തടി കമ്മാടി, സൗത്ത് തൃക്കരിപ്പൂര്‍, പരപ്പ കാര്‍ഷിക ഫാം എന്നിവിടങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറുന്നു. കയ്യൂരില്‍ ചെറിയാക്കര, കയ്യൂര്‍, പൂക്കോട് എന്നിവിടങ്ങളിൽ പുഴ കവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി. അമ്പതോളം കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയണ്. തേജസ്വിനിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് അഞ്ചൂറോളം വീടുകളില്‍ വെള്ളംകയറി. ചാത്തമത്ത്, പൊടോതുരുത്തി, പാലായി, പള്ളിക്കര താഴേഭാഗം, ചെമ്മാക്കര, തോട്ടുമ്പുറം, ഓർച്ച ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്.

മലയൊരത്ത് വ്യാപക നഷ്ടം
മഴയിലും കാറ്റിലും മലയോരത്ത് വ്യാപക നശഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കോടോം-ബേളൂർ ഭാഗത്തണ് കൂടുതൽ നാശനഷ്ടങ്ങളും സംഭവിച്ചി്ടുള്ളത്. കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലുമായി 21 വീടുകള്‍ തകര്‍ന്നു. ഇതില്‍ പന്ത്രണ്ടും കോടോം-ബേളൂരിലാണ്. വന്‍ കൃഷിനാശവുമുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ കൈവരിയായ കുടുംബൂര്‍ പുഴ മിക്കസ്ഥലങ്ങളിലും കരകവിഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും വൈദ്യുതത്തൂണുകള്‍ തകര്‍ന്നും ലൈനിനു മുകളിൽ മരം വീണും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്.

മാറ്റി പാർപ്പിച്ചു
മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള അയറോട്ട് ചോയിച്ചിമല, കോളിയാര്‍, പനയാര്‍കുന്ന്, കണ്ടടുക്കം പ്രദേശങ്ങളിലെ 350-ഓളം കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കർണാടക അതിർത്തിയിലെ മലക്കുടിയ കോളനിയിലെ പത്ത് കുടുംബങ്ങളെ അധികൃതർ മാറ്റി പാർപ്പിച്ചു. വാഹനങ്ങൾക്ക് മുകളിൽ മരം വീണ് അപകടങ്ങൾ പറ്റുന്നതും സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.

ശ്രീകണ്ഠാപുരം നഗരം വെള്ളത്തിൽ
അതേസമയം കണ്ണൂരിലും ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ 71 ക്യാമ്പുകളിലായി 8000ത്തിലധികം ആളുകൾ കഴിയുന്നുണ്ട്.കനത്ത മഴയെത്തുടർന്ന് ശ്രീകണ്ഠാപുരം നഗരം പൂർണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇരിക്കൂറിന്‍റെ പല മേഖലകളിലും ആളുപകൾക്ക് എത്താൻ പോലും ആകുന്നില്ല. മലയോരമേഖലകൾക്ക് പുറമെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്നുണ്ട് എന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

വൈദ്യുതിയും ഇല്ല
കഴിഞ്ഞ ദിവസം കനത്ത മഴ തുടരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. അരീക്കോട് 220 KVലൈനും 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണം മുടങ്ങിയത്. ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ പിന്നാലെയാണ് അരീക്കോട് 220 KVലൈന്‍ ഓഫ് ചെയ്തത്. കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും ഓഫാക്കുകയായിരുന്നു. ഇതോടെ കണ്ണൂർ, കാസർകോട് ജില്ലകൾ ഇരുട്ടിലുമായിരിക്കുകയാണ്.












Click it and Unblock the Notifications