വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പോലീസ്
തിരുവനന്തപുരം: പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് കേരള പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളം ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും; റണ്‍വെ പൂര്‍ണ്ണമായും സുരക്ഷിതം
നമ്മുടെ സംസ്ഥാനം, ദുരിതത്തിലായ ഈ അവസ്ഥയില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും നാം എല്ലാവരും ഒറ്റക്കെട്ടായി പോരാടുമ്പോള്‍ ചില കുബുദ്ധികൾ കിംവദന്തികളും തെറ്റായ വാര്‍ത്തകളും സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. അണക്കെട്ടുകള്‍ തുറക്കുമെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നും പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തടസ്സപ്പെട്ടെന്നും മറ്റുമുള്ള സന്ദേശങ്ങള്‍ പൊതുസമൂഹത്തില്‍ പരിഭ്രാന്തി പരത്തുന്നതാണ്.
ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുളള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കി. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡി.ജി.പി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അവ കൈമാറി പരിഭ്രാന്തി പരത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.
രാഹുല്‍ ഇന്നെത്തും: മലപ്പുറത്തെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും, നാളെ വയനാട്ടില്‍