ദുരന്ത ഭീതിയിൽ പുത്തുമല, 40തോളം പേർ മണ്ണിനടിയിലെന്ന് സംശയം, 7 മൃതദേഹങ്ങൾ കണ്ടെത്തി
മേപ്പാടി: കേരളത്തെ കശക്കിയെറിഞ്ഞ മഹാപ്രളയ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും പ്രളയ ഭീതിയില്‍ അമര്‍ന്നിരിക്കുകയാണ് സംസ്ഥാനം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്നായ വയനാട് ഇക്കുറിയും വന്‍ ദുരന്തമുനയിലാണ്. സംസ്ഥാനം ഒന്നാകെ വയനാട്ടിലെ പുത്തുമലയിലേക്ക് ഭീതിയോടെ ഉറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ്.
ഒറ്റരാത്രി കൊണ്ട് ഒരു വലിയ പ്രദേശം മുഴുവന്‍ മണ്ണിനടിയില്‍ അകപ്പെട്ടിരിക്കുകയാണ്. എത്ര പേര്‍ മരണപ്പെട്ടു എന്നത് ഇനിയും ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. അമ്പലവും പളളിയും വീടുകളും അടക്കം പുത്തുമലയെ അപ്പാടെ മഴ കൊണ്ട് പോയിരിക്കുകയാണ്. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

ഒന്നാകെ മണ്ണിലമർന്ന് പുത്തുമല
പുത്തുമലയില്‍ വ്യാഴാഴ്ച വൈകുന്നേരും 5.30തോട് കൂടിയാണ് ഉരുള്‍ പൊട്ടലിന്റെ ആരംഭം. നിമിഷ നേരം കൊണ്ട് ഒരു വലിയ മലമ്പ്രദേശം ഒന്നാകെ മണ്ണില്‍ അമര്‍ന്നു. നൂറേക്കറോളം ഒലിച്ച് പോയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. നാല്‍പതോളം പേര്‍ ഇവിടെ മണ്ണിനടിയില്‍ കുടുങ്ങി കിടപ്പുണ്ട് എന്നാണ് രക്ഷപ്പെട്ട നാട്ടുകാര്‍ പറയുന്നത്. പുത്തുമലയിലെ ഒരു അമ്പലവും മുസ്ലീം പളളിയും ഒലിച്ച് പോയി. എഴുപതോളം വീടുകളും ഒരു കാന്റീനും തോട്ടം തൊഴിലാളികളുടെ പാടികളും ഒലിച്ച് പോയിട്ടുണ്ട്.

മൃതദേഹങ്ങൾ കണ്ടെത്തി
സൈന്യവും ദുരന്ത പ്രതികരണ സേനയും സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. ഇതുവരെ 7 പേരുടെ മൃതദേഹങ്ങളാണ് സ്ഥലത്ത് നിന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടേയും കുട്ടിയുടേയും രണ്ട് പുരുഷന്മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഉരുള്‍ പൊട്ടല്‍ സമയത്ത് രക്ഷപ്പെടാന്‍ വേണ്ടി പലരും അമ്പലത്തിനകത്തും പളളിക്കകത്തും കയറി നിന്നിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

ജീവനും കയ്യിൽ പിടിച്ച്
ഇവരില്‍ എത്ര പേര്‍ രക്ഷപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമല്ല. ഏകേദശം 50ല്‍ അധികം ആളുകളെ പുത്തുമലയില്‍ നിന്നും രക്ഷപ്പെടുത്തി ഇതിനകം ക്യാമ്പുകളിലേക്ക് മാറ്റാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിവരം. പ്ലാന്റേഷന്‍ ഗ്രാമമായ പുത്തുമലയില്‍ അറുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. അപ്രതീക്ഷിതമായാണ് വന്‍ ഉരുള്‍പൊട്ടലുണ്ടായത് എന്നത് കൊണ്ട് തന്നെ പലര്‍ക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സാധിച്ചിരുന്നില്ല. കയ്യില്‍ കിട്ടിയതും എടുത്ത് ജീവനും കയ്യില്‍ പിടിച്ചാണ് പലരും പുറത്ത് എത്തിയത്.
Recommended Video

കണ്ണീരോടെ അമ്മമാർ
കുഞ്ഞുങ്ങളേയും കയ്യിലേന്തി ജീവനും കൊണ്ട് തങ്ങള്‍ ഓടുകയായിരുന്നു എന്നാണ് പുത്തുമലയില്‍ നിന്നും രക്ഷപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ അമ്മമാര്‍ കണ്ണീരോടെ പറയുന്നത്. രക്ഷപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പലരേയും കാണാനില്ല. ജീവനോടെ ഉണ്ടോ എന്ന് പോലും ആര്‍ക്കും നിശ്ചയമില്ല. ഉരുള്‍ പൊട്ടല്‍ ആരംഭിച്ചപ്പോള്‍ പാടിയിലും മറ്റുമായി ഉണ്ടായിരുന്ന തൊഴിലാളികള്‍ക്കൊപ്പം ഉരുള്‍ പൊട്ടല്‍ കാണാന്‍ നിന്നവരും അപകടത്തില്‍ അകപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.












Click it and Unblock the Notifications