സ്വർണം പവനിന് 35,000 രൂപ; ഈ മാസം മാത്രം കുറഞ്ഞത് 1960 രൂപ
ഈ മാസംമാത്രം 7.5ശതമാനം തകർച്ച നേരിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലുള്ള ഇടിവ് തുടരുന്നു. ബുധനാഴ്ച 200 രൂപ കൂടി പവന് കുറഞ്ഞതോടെ സ്വർണവില 35,000 രൂപയിലെത്തി. ഗ്രാമിന് 4375 രൂപയാണ് ഇന്നത്തെ വില. ജൂൺ മാസത്തിൽ മാത്രം 1960 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണവിലയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതമാസ ഇടിവ് കൂടിയാണിത്.
ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസംമാത്രം 7.5ശതമാനം തകർച്ച നേരിട്ടു. ഭാവിയിൽ പലിശ വർധന വേണ്ടിവന്നേക്കുമെന്ന് യുഎസ് ഫെഡ് റിസർവിന്റെ അറിയിപ്പിന് പിന്നാലെയാണ് സ്വർണവിപണിയിൽ വില കുത്തനെ കുറഞ്ഞ് തുടങ്ങിയത്. രൂപയ്ക്കെതിരെ ഡോളർ നേട്ടമുണ്ടാക്കുകയും ചെയ്‌തോടെ വില പിന്നെയും താഴാൻ കാരണമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ മൂന്നുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് വില.
Recommended Video
മെയ് മാസത്തിൽ 1,680 രൂപ പവന് വില കൂടിയിരുന്നു. ഏപ്രിലിലും 1,720 രൂപയുടെ വര്‍ധനവ് സ്വര്‍ണ വിലയിൽ രേഖപ്പെടുത്തി. അതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,880 രൂപയും (മെയ് 26) ഏറ്റവും കുറഞ്ഞ നിരക്ക് 35,040 രൂപയുമാണ് (മെയ് 1, 2). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 67.30 രൂപയാണ് ബുധനാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 538.40 രൂപ.