സ്വർണ വില പവന് 63000 ത്തിലേക്ക് എത്തുമോ? സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങല്‍ കുറച്ചത്തിന് പിന്നില്‍...
2022 മുതൽ സ്വർണ വലിയില്‍ വലിയ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള സെൻട്രൽ ബാങ്കുകളുടെ വൻതോതിലുള്ള വാങ്ങലുകളാണ്. ഇക്കാലയളവില്‍ സ്വർണത്തിന്റെ ഡിമാന്‍ഡ് വലിയ തോതില്‍ വർധിപ്പിച്ചത്. വേൾഡ് ഗോൾഡ് കൗൺസിൽ (WGC) പുറത്തുവിട്ട കണക്കുകൾ പ്രകാരം,2022-ൽ ആഗോള തലത്തില്‍ സെൻട്രൽ ബാങ്കുകൾ 1082 ടൺ സ്വർണമാണ് വാങ്ങിയത്. 2023-ൽ ഇത് 1037 ടണ്ണും 2024-ൽ റെക്കോർഡ് 1,180 ടണ്ണും ആയിരുന്നു. എന്നാൽ, 2020-നും 2021-നും ഇടയിൽ സെൻട്രൽ ബാങ്കുകൾ വാങ്ങിയ മൊത്തം സ്വർണം 1,000 ടണ്ണിൽ താഴെയായിരുന്നു.
സെൻട്രൽ ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടായ വർധിച്ച ഡിമാൻഡിന്റെ ഫലമായി, 2022 ജൂലൈയിൽ ട്രോയ് ഔണ്‍സിന് 1730 ഡോളർ ആയിരുന്ന സ്വർണവില 2025 ജൂലൈയോടെ 3,330-ലേക്ക് ഉയർന്നു. അതായത് മൂന്ന് വർഷത്തിനുള്ളിൽ 90% വരെ വർധനവ്. സെൻട്രൽ ബാങ്കുകളുടെ ഈ മത്സരാധിഷ്ഠത്തിലുള്ള വാങ്ങൽ അവരുടെ വിദേശനാണ്യ ശേഖരത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. 20% വിഹിതത്തോടെ, സ്വർണം ഇപ്പോൾ ഡോളറിന്റെ 46% വിഹിതത്തിന് പിന്നിൽ രണ്ടാമത്തെ പ്രധാന വിദേശനാണ്യ ശേഖര ആസ്തിയായി മാറിയിരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ 16% വിഹിതമുള്ള യൂറോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം, 2025-ന്റെ ആദ്യ രണ്ട് പാദങ്ങളിൽ സെൻട്രൽ ബാങ്കുകളുടെ സ്വർണ വാങ്ങൽ വലിയ തോതില്‍ കുറഞ്ഞു. ആദ്യ പാദത്തില്‍ 244 ടൺ, രണ്ടാം പാദത്തില്‍ 166 ടൺ എന്നിങ്ങനെയായിരുന്നു വാങ്ങല്‍. രണ്ടാം പാദത്തില്‍ നാഷണൽ ബാങ്ക് ഓഫ് പോളണ്ട് ആയിരുന്നു സ്വർണം വാങ്ങിയതില്‍ മുന്‍ നിരയില്‍., അസർബൈജാൻ, തുർക്കി, കസാഖ്സ്ഥാൻ, ചൈന എന്നിവരായിരുന്നു മറ്റ് പ്രധാന വാങ്ങലുകാർ.
2025-ൽ സെൻട്രൽ ബാങ്കുകൾ 8% കുറവോടെ ആകെ 1,000 ടൺ സ്വർണം വാങ്ങുമെന്നാണ് പ്രമുഖ പ്രീഷ്യസ് മെറ്റൽ ഗവേഷണ സ്ഥാപനമായ മെറ്റൽസ് ഫോക്കസ് പ്രവചിക്കുന്നത്. എന്നാൽ, മറ്റ് ചില കണക്കുകൾ 1,000 ടണ്ണിന് താഴെ വാങ്ങലുകൾ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ജൂലൈ 1 മുതൽ, സ്വർണവില താരതമ്യേന കുറഞ്ഞ് നിലക്കുകയാണ്. ഇത് സെൻട്രൽ ബാങ്കുകൾക്ക് കൂടുതൽ സ്വർണം വാങ്ങാനുള്ള അവസരം നൽകാം.
സെൻട്രൽ ബാങ്ക് ഗോൾഡ് റിസർവ്സ് സർവേ പ്രകാരം, 43% സെൻട്രൽ ബാങ്കുകളും അടുത്ത 12 മാസത്തിനുള്ളിൽ സ്വർണ ശേഖരം വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. എന്നിരുന്നാലും, പല സർക്കാരുകളും തങ്ങളുടെ സ്വർണ വാങ്ങലിന്റെ മൂന്നിലൊന്ന് മാത്രമാണ് പരസ്യമായി പ്രഖ്യാപിക്കുന്നത്, ബാക്കി ഭൂരിഭാഗവും രഹസ്യമായി നടക്കുന്നു.
ഇന്ത്യയിൽ ഇന്ന് സ്വർണവില രണ്ട് മാസം മുമ്പുള്ള അതേ നിലവാരത്തിലാണ്. ഏപ്രിൽ മുതൽ സ്വർണത്തിന്റെ ഉയർച്ചയെ പിന്തുണച്ചിരുന്ന അനുകൂല ഘടകങ്ങൾ ദുർബലമായിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ താരിഫ് ഭീഷണി സ്വർണ വില വീണ്ടും ഉയർത്തുമോയെന്ന ആശങ്കയും ശക്തമാണ്. മറിച്ച് സാഹചര്യങ്ങള്‍ അനുകൂലമാകുകയാണെങ്കില്‍ വിലയില്‍ 10% മുതൽ 15% വരെ ഇടിവുണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
10 മുതല 15 ശതമാനം വരെ വിലയിടിവ് സാധ്യമാകുകയാണെങ്കില്‍ അത് സാധാരണ സ്വർണപ്രേമികള്‍ക്ക് വലിയ ആശ്വാസമായി മാറും. ഉദാഹരണത്തിന് കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വർണത്തിന്റെ വില 74320 രൂപയാണ്. ഇതില്‍ നിന്നും 10% മുതൽ 15% വരെ ഇടിയുകയാണെങ്കില്‍ വില 63000-66000 റേഞ്ചിലേക്ക് എത്തും. എന്നാല്‍ ഇതിന് വിവിധ ഘടകങ്ങള്‍ അനുകൂലമാകേണ്ടതുണ്ട്.












Click it and Unblock the Notifications